ആലപ്പുഴ. സി പി എം ചാരുംമൂട് ഏരിയ സെക്രട്ടറിക്ക് വിവരമുണ്ടോ എന്ന ജി സുധാകരന്റെ പരാമർശത്തിന് മറുപടിയുമായി സിപിഎം. ജി സുധാകരൻ ആരാണെന്നും എന്താണെന്നും അറിയാവുന്ന ഞങ്ങളെക്കൊണ്ട് കൂടുതൽ പറയിപ്പിക്കരുതെന്ന് ഏരിയാ സെക്രട്ടറിയുടെ ഫേസ്ബുക്ക് പോസ്റ്റ്.ഒറ്റുകാരനെ ഒറ്റുകാരൻ എന്ന് വിളിക്കാനെ തൽക്കാലം നിർവാഹം ഉള്ളൂ എന്നും ജി സുധാകരന്റെ വിടുവായിത്തത്തിന് കുറവില്ല എന്നും ഫേസ്ബുക്കിൽ ഏരിയ സെക്രട്ടറി ബി ബിനു കുറിച്ചു.ചാരുംമൂട്ടിലെ ജീ ഭുവനേശ്വരൻ രക്തസാക്ഷി മണ്ഡപത്തിൽ സുധാകരനും കുടുംബവും എത്തിയതിന് പിന്നാലെയാണ് ഇരു വിഭാഗവും തമ്മിലുള്ള വാക്പോര് ആരംഭിച്ചത്
സഹോദര സ്നേഹം കൊണ്ടല്ല ജി സുധാകരൻ ഭുവനേശ്വരന്റെ രക്തസാക്ഷി മണ്ഡപത്തിൽ എത്തിയത് എന്ന് ചാരുംമൂട് ഏരിയാസെക്രട്ടറി ബിനുവിന്റെ പ്രതികരണത്തിന് പിന്നാലെ ഇന്നലെ ജി സുധാകരൻ രംഗത്ത് എത്തിയിരുന്നു.ചാരുംമൂട് ഏരിയ സെക്രട്ടറിക്ക് വിവരമുണ്ടോ എന്നും ആരാണ് ഇയാൾ എന്നും സുധാകരൻ ചോദിച്ചു.ഇതിന് പിന്നാലെയാണ് ഇന്ന് ഫേസ്ബുക്കിലൂടെ സുധാകരന് മറുപടിയുമായി സിപിഎം രംഗത്തെത്തിയത്.സുധാകരനെ കുറിച്ച് എല്ലാം അറിയാവുന്ന ഞങ്ങളെക്കൊണ്ട് കൂടുതൽ പറയിപ്പിക്കരുത് എന്നായിരുന്നു ഫേസ്ബുക്ക് പോസ്റ്റ്.ഒറ്റുകാരനെ ഒറ്റുകാരൻ എന്ന് തന്നെ വിളിക്കാനേ തൽക്കാലം നിർവാഹമുള്ളൂ.സുധാകരന്റെ വിടുവായത്തത്തിന് ഒരു കുറവും ഇല്ല എന്നും താങ്കളുടെ ഭാര്യ ഇതുവരെ രക്തസാക്ഷി മണ്ഡപത്തിൽ ഇതുവരെ കാലുകുത്തിയിട്ടുണ്ടോ എന്നും ഏരിയ സെക്രട്ടറി വിമർശനമുന്നയിച്ചു.
രക്തസാക്ഷി മണ്ഡപം ഇരിക്കുന്ന വസ്തുവിന്റെ ഡോക്കുമെന്റ് ചോദിക്കാൻ സുധാകരൻ ആരാണ് എന്നും വസ്തുവിന്റെ ഉടമസ്ഥാവകാശം സുധാകരനെ ബോധ്യപ്പെടുത്തേണ്ട ആവശ്യമില്ല എന്നും ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. സിപിഎം ഏരിയ നേതൃത്വത്തിന്റെ പുതിയ വിമർശനത്തിന് സുധാകരൻ ഇതുവരെ മറുപടി പറഞ്ഞിട്ടില്ല.




































