തിരുവനന്തപുരം: പൊലീസ് ട്രെയിനിങ് കോളജിലേക്കുള്ള ഉദ്യോഗസ്ഥരെ സേനയിൽ നിന്ന് തെരഞ്ഞെടുക്കുന്നതിനായി നടത്തിയ പരീക്ഷയിൽ വ്യാപകമായ തിരിമറി നടന്നതായി ആക്ഷേപം. സർക്കാർ മാറാനുള്ള സാധ്യത മുന്നിൽകണ്ട് വേണ്ടപ്പെട്ടവരെ ട്രെയിനിങ് കോളജിൽ നിയമിക്കാനാണ് തിരക്കിട്ട് പരീക്ഷ നടത്തിയതെന്ന് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ആരോപിക്കുന്നു.
തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടം നിലനിൽക്കെയാണ് ഈ നിയമനം നടത്തിയത്. സംഭവത്തിൽ ഗവർണർക്കും മുഖമന്ത്രിക്കും ഡിജിപിക്കും തെരഞ്ഞെടുപ്പ് ഓഫീസർക്കും പരാതി നൽകിയതായി സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി വ്യക്തമാക്കി.
സാധാരണ എഴുത്ത് പരീക്ഷയുടെ നടത്തിപ്പിന് എൽബിഎസ്, മാനേജ്മെന്റ്, സർവകലാശാല തുടങ്ങിയ സർക്കാർ ഏജൻസികളെ ഏൽപ്പിക്കുകയാണ് പതിവ്. ഇതിന് പകരം പൊലീസ് ട്രെയിനിങ് കോളജിലെ ഉദ്യോഗസ്ഥരെയാണ് പരീക്ഷയുടെ നടത്തിപ്പ് ചുമതല ഏൽപ്പിച്ചത്. ഇത് എഴുത്ത് പരീക്ഷയിൽ കൃത്രിമം നടത്തുന്നതിന്റെ ഭാഗമായാണെന്ന് ആരോപണം.




































