കണ്ണൂര്‍.അഞ്ചരക്കണ്ടിയിൽ BDS വിദ്യാർത്ഥി നിധിൻ രാജിന്റെ മരണത്തിൽ ലോൺ ആപ്പിനെതിരെ പൊലീസ് കേസെടുത്തു. നിധിനെ മാനസികമായി നിരന്തരം പീഡിപ്പിച്ചെന്ന കണ്ടെത്തലിൽ ഇൻസ്റ്റാപേ എന്ന ആപ്പിനെതിരെയാണ് നടപടി. അതേസമയം കേസിൽ പ്രതികളായ അധ്യാപകരെ ആറാം ദിവസവും പൊലീസ് പിടികൂടിയില്ല
നിധിനെ മാനസികമായി പീഡിപ്പിച്ചെന്നും ഭീഷണിപ്പെടുത്തിയെന്നുമുള്ള കണ്ടെത്തലിലാണ് ഇൻസ്റ്റാപേ എന്ന ഓൺലൈൻ ആപ്പിനെതിരെ കേസെടുത്തത്.
അമ്മയുടെ ചികിൽസക്കായി 14000 രൂപ നിധിൻ ലോൺ എടുത്തിരുന്നു. തിരിച്ചടച്ചെങ്കിലും ഭീഷണി തുടർന്നു. ദിവസവും നിധിനും മാതാപിതാക്കൾക്കും അധ്യാപികക്കും നൂറിലധികം ഭീഷണി സന്ദേശങ്ങൾ എത്തി. ഇതാണ് കേസെടുക്കുന്നതിലെത്തിച്ചത്. ആപ്പിനു പിന്നിലെ കരങ്ങൾ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്
എന്നാൽ കേസിൽ പ്രതികളായ അധ്യാപകർ ഡോ.റാമും സംഗീതയും ആറാം ദിവസവും ഒളിവിലാണ്. ACP ഹരിപ്രസാദിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘം സംസ്ഥാനത്തിനു പുറത്തേക്കും അന്വേഷണം വ്യാപിപ്പിച്ചു. മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽ നടന്ന മരണമായിട്ടും പ്രതികളെ ഇതുവരേയും കണ്ടെത്താത്തതിൽ അമർഷം ശക്തമാകുന്നുണ്ട്. കമ്മീഷണർ ഓഫീസിലേക്ക് ഇന്ന് എസ്ഡിപിഐ മാർച്ച് നടത്തി, ജലപീരങ്കി പ്രയോഗിച്ചു. അതിനിടെ ആരോഗ്യ സർവകലാശാല അന്വേഷസമിതി കോളേജിൽ എത്തി വിദ്യാർഥികളിൽ നിന്ന് മൊഴിയെടുത്തു.





































