വയനാട്. സ്വദേശിയായ മുൻ പോലീസ് സബ് ഇൻസ്പെക്ടറെ കോഴിക്കോട് താമരശ്ശേരിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കൽപ്പറ്റ സ്വദേശി ടി എം ജോസഫ് ആണ് മരിച്ചത്. ഹൃദയസംബന്ധമായ അസുഖങ്ങൾക്ക് ചികിത്സ തേടി വീട്ടിലേക്ക് മടങ്ങുന്നതിനിടെ ജോസഫിനെ കാണാതായിരുന്നു.
താമരശ്ശേരി കാരാടി ആലിക്കുന്ന് വാട്ടർ ടാങ്കിന് സമീപം സ്വകാര്യ വ്യക്തിയുടെ പറമ്പിലാണ് കൽപ്പറ്റ നോർത്ത് മുട്ടിൽ സ്വദേശി ടി എം ജോസഫിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.ഇന്ന് രാവിലെ സ്ഥലത്തെത്തിയ
സ്ഥലമുടമയാണ് മൃതദേഹം കണ്ടെത്തിയത്. ഹൃദയ സംബന്ധമായ അസുഖമുള്ള ജോസഫ് ഇന്നലെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു.റിട്ടയേർഡ് എസ് ഐ കൂടിയായ ഭാര്യക്കൊപ്പമാണ് ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയത്. തിരികെ വയനാട്ടിലേക്ക് ഇരുവരും ബസ് കയറി. ഭാര്യ ഗ്രേസി ബസിൽ മുൻഭാഗത്തും.ജോസഫ് പിറകിലുമായിരുന്നു.
കൽപ്പറ്റയിൽ ബസ് എത്തി ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ ജോസഫിനെ കാണാനില്ലായിരുന്നു . ഭാര്യ ഗ്രേസിയുടെ ഫോൺ, വീടിൻ്റെ താക്കോൽ എന്നിവയും ജോസഫിൻ്റെ കൈവശമായിരുന്നു. ഭാര്യ അറിയാതെ ജോസഫ് താമരശ്ശേരിയിൽ ഇറങ്ങിയതായാണ് നിഗമനം. വീടുകൾ നിറഞ്ഞ ജനവാസ മേഖലയിലെ റോഡിന് സമീപമാണ് മൃതദേഹം കണ്ടെത്തിയത്. ജീവനൊടുക്കിയെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം , പോസ്റ്റ് മോർട്ടം റിപ്പോർട്ട് അടക്കം ലഭിച്ചാലേ മരണകാരണം സംബന്ധിച്ചടക്കം വ്യക്തത വരൂവെന്നും പോലീസ് പറഞ്ഞു.

































