ന്യൂഡല്‍ഹി: മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റ് യുജി നടക്കാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കെ രണ്ട് വിദ്യാര്‍ഥികള്‍ കൂടി ജീവനൊടുക്കി. രാജസ്ഥാനിലെ സികര്‍ സ്വദേശിയായ 22കാരനും ഉത്തരാഖണ്ഡിലെ ഡെറാഡൂണ്‍ സ്വദേശിനിയായ 23കാരിയുമാണ് പരീക്ഷാ സമ്മര്‍ദത്തെ തുടര്‍ന്ന് ചൊവ്വാഴ്ച ജീവനൊടുക്കിയത്.
രാജസ്ഥാനിലെ സികര്‍ ജില്ലയില്‍ ഒരുമാസത്തിനിടെ രണ്ടാം തവണയാണ് നീറ്റിന് തയ്യാറെടുക്കുന്ന വിദ്യാര്‍ഥി മരിക്കുന്നത്. മേയില്‍ നടന്ന പരീക്ഷയില്‍ ക്രമക്കേട് കണ്ടെത്തിയതിനെ തുടര്‍ന്ന് പരീക്ഷ റദ്ദാക്കിയിരുന്നു. ഇത് നിരവധി വിദ്യാര്‍ഥികളില്‍ മാനസിക സമ്മര്‍ദത്തിന് കാരണമായിരുന്നു.
ജുന്‍ജുനു സ്വദേശിയായ ഉമേഷ് മാലിയാണ് ഒടുവില്‍ പരീക്ഷാ സമ്മര്‍ദത്തിന്റെ ഇരയായത്. മുംബൈയില്‍ ടൈല്‍സ് കോണ്‍ട്രാക്ട്രറാണ് ഉമേഷിന്റെ പിതാവ്. മൂത്ത സോദരിക്കും അനുജനും അമ്മയ്ക്കുമൊപ്പം സികറിലെ ഉദ്യോഗ് നഗറിലുള്ള ഫ്‌ളാറ്റിലാണ് ഉമേഷ് താമസിച്ചിരുന്നത്. നീറ്റ് പരീക്ഷയ്ക്കായി തയ്യാറെടുക്കുകയായിരുന്നു. എല്ലാവരും പുറത്തുപോയ സമയത്ത് സീലിങ് ഫാനില്‍ തൂങ്ങിമരിക്കുകയായിരുന്നു. താന്‍ വളരെ ദൂരേക്ക് പോകുകയാണെന്നും എങ്ങോട്ടാണെന്ന് അറിയില്ലെന്നും എഴുതിയ ആത്മഹത്യ കുറിപ്പ് കണ്ടെത്തി. എന്തെങ്കിലും പ്രത്യക കാരണം കുറിപ്പില്‍ പറയുന്നില്ല.
ഡെറാഡൂണിലെ കേസിലും സമാന രീതിയില്‍ പെണ്‍കുട്ടി ജീവനൊടുക്കുകയായിരുന്നു. മാതാപിതാക്കളെ ഏറെ സ്‌നേഹിക്കുന്നുവെന്ന കുറിപ്പ് എഴുതിവച്ചാണ് 23കാരി തൂങ്ങിമരിച്ചത്. പലതവണ പരീക്ഷ എഴുതിയിട്ടും മെഡിക്കല്‍ പ്രവേശനത്തിന് അവസരം ലഭിക്കാതായതോടെ പെണ്‍കുട്ടി കടുത്ത നിരാശയിലായിരുന്നുവെന്ന് പൊലീസ് അറിയിച്ചു.
മേയ് 3ന് നടന്ന നീറ്റ് യുജി പരീക്ഷയില്‍ ക്രമക്കേടുകള്‍ കണ്ടെത്തിയതോടെ ജൂണ്‍ 21ന് പുനഃപരീക്ഷ പ്രഖ്യാപിക്കുകയായിരുന്നു. പരീക്ഷയ്ക്ക് മുമ്പ് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ച ചില ചോദ്യങ്ങള്‍ യഥാര്‍ഥ ചോദ്യപേപ്പറുമായി പൊരുത്തപ്പെടുന്നുവെന്ന ആരോപണം ഉയര്‍ന്നു. അന്വേഷണത്തിന് പിന്നാലെ എന്‍ടിഎ പരീക്ഷ റദ്ദാക്കുകയും പുനഃപരീക്ഷ നടത്തുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ പിന്നീട് വീഴ്ച സംഭവിച്ചുവെന്ന് സമ്മതിക്കുകയും ഉത്തരവാദിത്തം ഏറ്റെടുക്കുകയും ചെയ്തിരുന്നു.




































