27.4 C
Kollam
Thursday 23rd July, 2026 | 04:00:08 PM
Home News Breaking News അങ്കമാലി കാറപകടം: പ്രതിയുടെ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു

അങ്കമാലി കാറപകടം: പ്രതിയുടെ പിതാവിനെ പോലീസ് അറസ്റ്റ് ചെയ്തു

അങ്കമാലി: അങ്കമാലിയിൽ വെച്ച് കോളേജ് വിദ്യാർത്ഥിനി ജസ്‌ലിയ ജോൺസന്റെ മരണത്തിനിടയാക്കിയ കാറപകടത്തിൽ നിർണ്ണായക നീക്കവുമായി പോലീസ്. പ്രതിയായ ഡോ. സിറിയക് ജോർജിനെ ഒളിവിൽ പോകാൻ സഹായിച്ചതിന് പിതാവ് അതിരമ്പുഴ സ്വദേശി ജോർജ് തോമസിനെ പ്രത്യേക അന്വേഷണസംഘം അറസ്റ്റ് ചെയ്തു. അപകടം നടന്ന് അഞ്ച് ദിവസം പിന്നിട്ടിട്ടും പ്രധാന പ്രതിയെ പിടികൂടാത്തതിൽ പോലീസിനെതിരെ വ്യാപക പ്രതിഷേധം ഉയരുന്നതിനിടെയാണ് ഈ നടപടി.

അതേസമയം, ഒളിവിൽ കഴിയുന്ന ഡോ. സിറിയക് ജോർജ് കോട്ടയം സെഷൻസ് കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചു. പ്രതി വിദേശത്തേക്ക് കടക്കുന്നത് തടയാൻ പോലീസ് നേരത്തെ ലുക്കൗട്ട് സർക്കുലർ പുറപ്പെടുവിച്ചിരുന്നു. കോടതിയിൽ സമർപ്പിച്ച ജാമ്യാപേക്ഷയെ ശക്തമായി എതിർക്കുമെന്നും അന്വേഷണസംഘം വ്യക്തമാക്കിയിട്ടുണ്ട്.

ഫെബ്രുവരി 28-നായിരുന്നു മനസാക്ഷിയെ നടുക്കിയ അപകടം നടന്നത്. അങ്കമാലി മോർണിംഗ് സ്റ്റാർ കോളേജിലെ രണ്ടാം വർഷ ബികോം വിദ്യാർത്ഥിനിയായ ജസ്‌ലിയ പാർട്ട് ടൈം ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് സിറിയക് ഓടിച്ച കാർ ഇടിച്ചുതെറിപ്പിച്ചത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ജസ്‌ലിയക്ക് മസ്തിഷ്‌ക മരണം സംഭവിച്ചതോടെ, മാതാപിതാക്കൾ മകളുടെ അവയവങ്ങൾ ദാനം ചെയ്യാൻ തീരുമാനിച്ചിരുന്നു. പഠനത്തിലും കായികരംഗത്തും മികവ് പുലർത്തിയിരുന്ന ജസ്‌ലിയ സ്വന്തം പഠനച്ചെലവിനായി പിസ ഷോപ്പിൽ ജോലി ചെയ്തുവരികയായിരുന്നു.