27.8 C
Kollam
Friday 14th August, 2026 | 04:31:39 PM
Home News Breaking News ബംഗ്ലാദേശിൽ ബിഎൻപി അധികാരത്തിലേക്ക്; കേവലഭൂരിപക്ഷമായ 151 സീറ്റും കടന്ന് മുന്നേറ്റം, താരിഖ് റഹ്മാന്‍ ബംഗ്ലാദേശ് പ്രധാനമന്ത്രിയാകും

ബംഗ്ലാദേശിൽ ബിഎൻപി അധികാരത്തിലേക്ക്; കേവലഭൂരിപക്ഷമായ 151 സീറ്റും കടന്ന് മുന്നേറ്റം, താരിഖ് റഹ്മാന്‍ ബംഗ്ലാദേശ് പ്രധാനമന്ത്രിയാകും

ധാക്ക: ഷെയ്ഖ് ഹസീന പുറത്തായ ശേഷമുള്ള ആദ്യ പൊതു തെരഞ്ഞെടുപ്പ് നടന്ന ബംഗ്ലാദേശിൽ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി, ബിഎൻപി അധികാരത്തിലേക്ക്. കേവലഭൂരിപക്ഷമായ 151 കടന്നതോടെയാണ് ബിഎൻപി ജയം ഉറപ്പിച്ചത്. നിലവിൽ 158 സീറ്റുകളിൽ ബിഎൻപി വിജയിച്ചു. ജമാഅത്തെ മുന്നണി നിലവിൽ 41 സീറ്റുകളിൽ വിജയിച്ചു. അന്തരിച്ച മുൻ പ്രധാനമന്ത്രി ഖാലിദ സിയയുടെ മകൻ താരിഖ് റഹ്മാൻ പ്രധാനമന്ത്രിയായേക്കും. വോട്ടെണ്ണൽ പുരോഗമിക്കുകയാണ്.

ബംഗ്ലദേശിന്റെ മുൻ പ്രസിഡന്റ് സിയാവുർ റഹ്മാന്റെയും മുൻ പ്രധാനമന്ത്രി ഖാലിദ സിയയുടെയും മൂത്ത മകനാണ് താരിഖ് റഹ്മാന്‍. നാഷണലിസ്റ്റ് പാർട്ടിയുടെ സ്ഥാപകനും രാജ്യത്തിൻ്റെ പ്രസിഡന്റുമായ പിതാവ് സിയാവുർ റഹ്മാൻ 1981 ലാണ് സ്വന്തം സൈന്യത്തിന്റെ വെടിയേറ്റ് മരിച്ചത്. അന്ന് താരിഖ് റഹ്മാന് വെറും 16 വയസായിരുന്നു. സിയാവുർ റഹ്മാന്റെ മരണശേഷമാണ് ഭാര്യ ഖാലിദ സിയ സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയത്. അമ്മയ്ക്ക് ഒപ്പം എന്നും അധികാരത്തിന്റെ വഴികളിൽ കരുത്തനായി താരിഖ് റഹ്മാൻ ഉണ്ടായിരുന്നു.

ഖാലിദ സിയ പ്രധാനമന്ത്രിയായ കാലത്ത് പാർട്ടിയിലെയും ഭരണത്തിലെയും ഏറ്റവും സ്വാധീനമുള്ള വ്യക്തിയായി താരിഖ് റഹ്മാൻ. ഷെയ്ഖ് ഹസീന അധികാരത്തിൽ വന്നതോടെ അഴിമതി കേസുകളിൽ താരിഖ് പ്രതിയായി. ചിലതിൽ ശിക്ഷിക്കപ്പെട്ടു. അങ്ങനെ മാതൃരാജ്യം വിട്ട് പലായനം ചെയ്യേണ്ടി വന്നു. 2008 മുതൽ ലണ്ടനിൽ ഇരുന്നാണ് പാർട്ടിയെ നയിച്ചത്. നീണ്ട 17 വർഷം പ്രവാസ ജീവിതം. 2024 ൽ ഷെയ്ഖ് ഹസീന അധികാരത്തിൽ നിന്ന് പുറത്തായി രാജ്യം വിട്ടോടിയതോടെയാണ് താരിഖ് റഹ്മാനെതിരെയുള്ള ക്രിമിനൽ കേസുകൾ റദ്ദാക്കപ്പെട്ടത്. അങ്ങനെ കഴിഞ്ഞ ഡിസംബറിൽ ബംഗ്ലാദേശിൽ മടങ്ങിയെത്തി. ഖാലിദ സിയയുടെ മരണത്തോടെ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടിയുടെ ചെയർമാനായി താരിഖ് ചുമതലയേറ്റു.