ചെറുപുഴയുടെ മനസ്സിൽ എന്നുമുണ്ടാകും തിരുവനന്തപുരം നേമം കല്ലിയൂർ കിഴക്കേതെറ്റിവിള രാജേഷ്ഭവനിൽ ആർ. രാജേഷ്. തിരികെ വരുമെന്ന ചിന്തയിൽ ആയിരുന്നു പ്രിയപെട്ടവർ എല്ലാം.. പക്‌ഷേ പ്രാർത്ഥനകൾ എല്ലാം വിഫലമാക്കി അദ്ദേഹം മടങ്ങുമ്പോൾ നോവോർമ്മയാണ് ഏവരുടെയും മനസ്സിൽ. രമേശ് ചെന്നിത്തല ആണ് വാർത്ത സോഷ്യൽ മീഡിയ വഴി പങ്കുവച്ചത്.
കണ്ണൂർ ചെറുപുഴയിൽ പ്രളയജലത്തിൽ ഒറ്റപ്പെട്ടയാളെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ പ്രിയപ്പെട്ട രാജേഷ് നമ്മെ വിട്ടുപിരിഞ്ഞു എന്നത് വലിയൊരു വേദനയാണ്. ഒഴുക്കിൽപ്പെട്ട ആൾക്ക് സ്വന്തം ലൈഫ് ജാക്കറ്റ് ഊരിനൽകി അദ്ദേഹത്തെ സുരക്ഷിതമായി കരയ്‌ക്കെത്തിച്ച ശേഷമാണ് രാജേഷ് യാത്രയായത്. ദുരന്തനിവാരണ പ്രവർത്തനങ്ങൾക്കായി കെപിസിസി രൂപീകരിച്ച DSRF ടീമിൽ പ്രത്യേക പരിശീലനം ലഭിച്ച രാജേഷ്, കായലിൽ ഉൾപ്പെടെ ഒട്ടേറെപ്പേരെ നീന്തൽ പഠിപ്പിച്ച മിടുക്കനായ ഒരു പരിശീലകൻ കൂടിയായിരുന്നു. തിരുവനന്തപുരം നേമം കല്ലിയൂർ യൂത്ത് കോൺഗ്രസ് ഭാരവാഹിയുമായിരുന്നു. പ്രിയപ്പെട്ട രാജേഷിന് സംസ്ഥാന ബഹുമതി നൽകും. അദ്ദേഹത്തിന്റെ പൂർത്തിയാകാത്ത വീട് പൂർത്തിയാക്കി നൽകും.
വേദനയോടെ വിട. രമേശ് ചെന്നിത്തല കുറിച്ചു.
വനത്തിൽ ഉരുൾപൊട്ടിയതറിഞ്ഞെത്തിയ ബെന്നി കൃഷിയിടത്തിൽ അകപ്പെട്ടുപോകുകയായിരുന്നു. ലവെള്ളപ്പാച്ചിലിൽ വെള്ളം കഴുത്തൊപ്പം ഉയർന്നപ്പോൾ തെങ്ങിൽ പിടിച്ചുനിന്ന ബെന്നിയെ രാജേഷും മറ്റു 2 പേരുമെത്തി വടം തെങ്ങിൽകെട്ടി അതിൽ പിടിച്ച് കരയ്ക്കെത്തിക്കുകയായിരുന്നു… ബെന്നി മുന്നിലും പിന്നിൽ ഷിബിൻ, ജിതിൻ എന്നീ രക്ഷാപ്രവർത്തകരും ഏറ്റവും പിന്നിലായി രാജേഷും തൂങ്ങി വരുന്നതിനിടെ രാജേഷ് ഒഴുക്കിൽപെട്ടു. സാഹസികത ഇഷ്ടമുള്ള രാജേഷ് ഏതു ദുരന്തമുഖത്തും ഓടിയെത്തുന്നയാളാണ്.




























