ന്യൂഡൽഹി: ഉത്തരേന്ത്യയിൽ അതിശക്തമായ മഴ തുടരുന്നതിനാൽ വിവിധ സംസ്ഥാനങ്ങളിൽ പ്രളയവും മണ്ണിടിച്ചിലും രൂക്ഷമായി. അസമിൽ മഴക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 97 ആയി ഉയർന്നു.
ഉത്തരാഖണ്ഡിൽ കനത്ത മഴ കാരണം കേദാർനാഥ് തീർത്ഥാടനം താൽക്കാലികമായി നിർത്തിവെച്ചു. ദൽഹിയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇന്ന് കൂടി റെഡ് അലർട്ട് തുടരുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ്.
കഴിഞ്ഞ 24 മണിക്കൂറിനിടെ അസമിൽ 24 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തതോടെയാണ് മരണസംഖ്യ 97 ആയത്. ബ്രഹ്മപുത്രയും അനുബന്ധ നദികളും കരകവിഞ്ഞൊഴുകുകയാണ്. യമുനയുടെ പത്തുലക്ഷത്തിലധികം ക്യുസെക്സ് ജലം ഡൽഹിയിലേക്ക് എത്തുന്നതിനാൽ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി.
നിരവധി ഗ്രാമങ്ങളും കൃഷിയിടങ്ങളും വെള്ളത്തിനടിയിലായി. സാധാരണ ജീവിതം സ്തംഭിച്ചു. ദൽഹിയും സമീപ ജില്ലകളും നഗരങ്ങളും അതീവ ജാഗ്രതയിലാണ്.
ഇതിനിടെ വൻ മണ്ണിടിച്ചിൽ ഉണ്ടായതിനെ തുടർന്ന് കേദാർനാഥ് ഹൈവേയിൽ ഗതാഗതം പൂർണ്ണമായും നിലച്ചു. ഇതോടെ കേദാർനാഥ് തീർത്ഥാടനം താൽക്കാലികമായി നിർത്തിവെച്ചതായി അധികൃതർ അറിയിച്ചു. തീർത്ഥാടകരോടും പ്രദേശവാസികളോടും സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറാൻ നിർദ്ദേശം നൽകിയിട്ടുണ്ട്.
ഹരിയാന, ദൽഹി, നോയിഡ, ഫരീദാബാദ് മേഖലകളിലും ശക്തമായ മഴ തുടരുകയാണ്. വടക്കൻ ദൽഹിയിലെ യമുനപ്പുറത്തെ വെള്ളക്കെട്ടിനിടയിൽ റോഡ് തകർന്നു കടന്നുപോകുന്നതിനിടെ മൂന്ന് വിദ്യാർത്ഥികൾ ഒഴുക്കിൽപ്പെട്ടു.
അതേസമയം, ഉത്തർപ്രദേശ്, ഹിമാചൽ പ്രദേശ്, രാജസ്ഥാൻ, ബീഹാർ, പശ്ചിമ ബംഗാൾ, ഗുജറാത്ത്, നാഗാലാൻഡ് എന്നിവിടങ്ങളിലും കാലാവസ്ഥാ വകുപ്പ് ശക്തമായ മഴയ്ക്കുള്ള സാധ്യത പ്രവചിച്ചു.


































