ഡെറാഡൂൺ: ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മഴക്കെടുതി രൂക്ഷമായി തുടരുന്നു. ഉത്തരാഖണ്ഡ്, അസം, ഒഡീഷ സംസ്ഥാനങ്ങളിലായി 17 പേർ മരിച്ചു. 24 മണിക്കൂറിനിടെ എട്ട് പേരാണ് മരിച്ചത്.
പലയിടങ്ങളിലും വീടുകളിൽ വെള്ളംകയറിയതിനാൽ ജനങ്ങൾ ദുരിതത്തിലാണ്. ജാർഖണ്ഡിലും ഉത്തർപ്രദേശിലും നദികൾ അപകടപരിധിക്ക് മുകളിലാകുകയും, റോഡുകളിലും വീടുകളിലും വെള്ളം കയറുകയും ചെയ്തു. മിന്നൽ പ്രളയ സാധ്യതയുള്ളതിനാൽ അതീവ ജാഗ്രതാ നിർദേശം നൽകി. ചില പ്രദേശങ്ങളിൽ ട്രെയിൻ സർവീസുകൾ തടസ്സപ്പെട്ടു. ഉത്തരാഖണ്ഡ്, ഉത്തർപ്രദേശ്, ജമ്മു കശ്മീർ എന്നിവിടങ്ങളിൽ ചിലയിടങ്ങളിൽ സ്കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു.

































