കൊൽക്കത്ത: ജോലിയില്ലാത്ത ബിരുദധാരികൾക്ക് പ്രതിമാസം 3000 രൂപ ധനസഹായം നൽകാൻ പശ്ചിമ ബംഗാളിലെ ബിജെപി സർക്കാർ തീരുമാനിച്ചു. ബംഗാളിലെ ബിജെപി സർക്കാരിന്‍റെ ആദ്യ ബജറ്റ് അവതരിപ്പിച്ച് ധനമന്ത്രി സ്വപൻ ദാസ് ഗുപ്തയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. സാമൂഹിക ക്ഷേമ പദ്ധതികൾക്കും അടിസ്ഥാന സൗകര്യ വികസനത്തിനും തൊഴിലിനും ഊന്നൽ നൽകിയ പ്രഖ്യാപനങ്ങളാണ് ബജറ്റിലുള്ളത്.
21 മുതൽ 45 വയസ്സ് വരെയുള്ള തൊഴിൽരഹിതരായ യുവാക്കൾക്കായി ‘ഭരോസ’ പദ്ധതിയാണ് ധനമന്ത്രി പ്രഖ്യാപിച്ചത്. ഈ പദ്ധതി പ്രകാരം ബിരുദമുള്ള തൊഴിൽരഹിതർക്ക് പ്രതിമാസം 3000 രൂപയും ബിരുദമില്ലാത്ത തൊഴിൽരഹിതർക്ക് 2000 രൂപയും വീതമായിരിക്കും അലവൻസ് നൽകുകയെന്ന് മന്ത്രി വ്യക്തമാക്കി. സ്ത്രീക്ഷേമത്തിനായി വൻ തുക ബജറ്റിൽ മാറ്റിവെച്ചിട്ടുണ്ട്. സ്ത്രീകൾക്ക് സർക്കാർ ബസുകളിൽ സൗജന്യ യാത്രയൊരുക്കാൻ 550 കോടി രൂപയും അന്നപൂർണ യോജന എന്ന ധനസഹായ പദ്ധതിക്കായി 36000 കോടി രൂപയും വകയിരുത്തി. കൂടാതെ അവിവാഹിതരായ യുവതികൾക്ക് ഉപരിപഠനത്തിനായി 50000 രൂപയുടെ ഒറ്റത്തവണ ഗ്രാന്റും പ്രഖ്യാപിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് വൻതോതിലുള്ള നിയമനങ്ങൾ നടത്തുമെന്നും പ്രഖ്യാപനമുണ്ട്. പൊലീസ് വകുപ്പിൽ 20000 ഒഴിവുകളും അധ്യാപക തസ്തികകളിൽ 50000 ഒഴിവുകളും നികത്തും. വിവിധ സർക്കാർ വകുപ്പുകളിലായി ആകെ ഒരു ലക്ഷത്തോളം നിയമനങ്ങൾ നടത്തുമെന്നും ഇതിൽ 33 ശതമാനം തസ്തികകൾ സ്ത്രീകൾക്കായി സംവരണം ചെയ്യുമെന്നും ധനമന്ത്രി അറിയിച്ചു.



































