പശ്ചിമബംഗാളിൽ ബിജെപിക്ക് തൃണമൂൽ കോൺഗ്രസിനു മേൽ വിജയം. തമിഴ്നാട്ടിൽ എം കെ സ്റ്റാലിൻ തുടരും. അസമിൽ കണക്കുകളിലെല്ലാം എൻഡിഎയാണ് ബഹുദൂരം മുന്നിൽ. വോട്ടെടുപ്പ് പൂർത്തിയായപ്പോൾ പുറത്തുവന്ന എക്സിറ്റ് പോൾ ഫലങ്ങൾ ബിജെപി ക്യാംപുകളിൽ വലിയ ആവേശം സൃഷ്ടിക്കുന്നവയാണ്.
2021ലെ എക്സിറ്റ് പോൾ ഫലങ്ങളുടെ ആവർത്തനമാണ് പശ്ചിമബംഗാളിൽ. ബഹുഭൂരിപക്ഷം പ്രവചനങ്ങളും അന്നും ബിജെപിക്ക് അനുകൂലമായിരുന്നു. ഇത്തവണയും എക്സിറ്റ് പോൾ പ്രവചനങ്ങളിൽ കൂടുതലും ബിജെപിക്ക് അനുകൂലമാണ്. എന്നാൽ പീപ്പിൾസ് പൾസ് പ്രവചിക്കുന്നത് തൃണമൂൽ ഭരണമാണ്. തൃണമൂലിന് 177 മുതൽ 187 സീററ് വരെയും ബിജെപിക്ക് 95 മുതൽ 110 വരെയുമാണ് പ്രവചനത്തിൽ. കോൺഗ്രസിന് ഒന്നുമുതൽ മൂന്നു സീറ്റുവരെയും സിപിഐഎമ്മിന് പരമാവധി ഒരു സീറ്റും പീപ്പിൾസ് പൾസ് പറയുന്നു. മറ്റു പ്രവചനങ്ങളിലെല്ലാം 140 മുതൽ 190 വരെ സീറ്റുകൾ ബിജെപിക്ക് പറയുന്നുണ്ട്. തൃണമൂലിന് 80 മുതൽ 140 വരെ സീറ്റുകൾ മാത്രമേ മറ്റ് എക്സിറ്റ് പോളുകൾ പറയുന്നുള്ളൂ. ചില എക്സിറ്റ് പോളുകൾ ബിജെപി ഭരിക്കും എന്നു പറയുമ്പോഴും തൊട്ടുപിന്നിൽ തൃണമൂൽ എത്തുമെന്ന് പ്രവചിക്കുന്നുണ്ട്. 2021ൽ സി വോട്ടർ ഒഴികെയുള്ള ഏജൻസികൾ ബിജെപി ജയിക്കുമെന്നോ ഒപ്പത്തിനൊപ്പം എത്തുമെന്നോ പ്രവചിച്ചു. സി വോട്ടർ മാത്രമാണ് തൃണമൂൽ ജയിക്കുമെന്ന് പ്രവചിച്ചത്. അപ്പോഴും തൃണമൂലിന് പരമാവധി 168 സീറ്റാണ് സി വോട്ടർ പറഞ്ഞത്. യഥാർത്ഥത്തിൽ ലഭിച്ചത് 215 സീറ്റും. ഇത്തവണയും അതുപോലെ യഥാർത്ഥ ഫലം മാറും എന്നാണ് തൃണമൂൽ ക്യാംപുകളിൽ നിന്നുള്ള പ്രതികരണം.
പശ്ചിമബംഗാളിൽ നിന്നുള്ള സൂചനകളിലേറെയും ബിജെപി ഭരണം പ്രവചിക്കുമ്പോൾ തമിഴ്നാട്ടിൽ എംകെ സ്റ്റാലിന് തുടർഭരണമാണ് പ്രവചനത്തിൽ. 120 മുതൽ 150 വരെ സീറ്റുകൾ ഡിഎംകെയ്ക്ക് വിവിധ ഏജൻസികൾ പ്രവചിക്കുന്നു. എഐഎഡിഎംകെ മുന്നണിക്ക് 50 മുതൽ 90 വരെയാണ് പ്രവചനത്തിൽ. വിജയുടെ തമിഴക വെട്രി കഴകത്തിന് രണ്ടു മുതൽ 20 സീറ്റുകൾ വരെ പ്രവചനത്തിലുണ്ട്. തമിഴ്നാട്ടിൽ ഒരു തുടർഭരണ പ്രവചനം തന്നെ കാലങ്ങൾക്കു ശേഷമാണ്. മുന്നണികൾ മാറി മാറി ഭരിച്ചിരുന്ന തമിഴ്നാട്ടിൽ ഇത്തവണ ആ സ്ഥിതി മാറുമെന്നും ഡിഎംകെ മുന്നണിയുടെ അപ്രമാദിത്യമായിരിക്കുമെന്നുമാണ് എക്സിറ്റ് പോൾ ഫലങ്ങൾ കാണിക്കുന്നത്. ബിജെപിക്ക് വലിയ മേൽക്കൈ ഉണ്ടാകുന്നതൊന്നും ഇത്തവണയും തമിഴ്നാട്ടിൽ നിന്നു പ്രതീക്ഷിക്കേണ്ട എന്നാണ് ഈ സൂചനകൾ. പ്രധാനമന്ത്രിയും അമിത്ഷായും നേരിട്ടെത്തി പ്രചാരണം നയിച്ച തമിഴ്നാട്ടിൽ ബിജെപി കാത്തിരിക്കേണ്ടി വരും എന്ന് എക്സിറ്റ് പോൾ ഫലങ്ങൾ പറയുന്നു.
അസമിൽ എൻഡിഎയ്ക്ക് വലിയ ഭൂരിപക്ഷമാണ് എല്ലാ എക്സിറ്റ് പോളുകളും പറയുന്നത്. ബിജെപി 80 മുതൽ 100 സീറ്റുകൾ വരെ നേടാം എന്നാണ് പ്രവചനങ്ങൾ. കോൺഗ്രസ് 20 മുതൽ 40 വരെ സീറ്റുകളിലേക്ക് ഒതുങ്ങാം. 126 സീറ്റുകളിലാണ് അസമിൽ വോട്ടെടുപ്പ് നടന്നത്. ഇത്തവണ ഭരണം പിടിക്കാം എന്ന പ്രതീക്ഷയിൽ കോൺഗ്രസ് കാടടച്ചുള്ള പ്രചാരണമാണ് അസമിൽ നടത്തിയത്. പ്രചാരണത്തിന്‍റെ തുടക്കത്തിൽ കോൺഗ്രസിന് മേൽക്കൈ ഉണ്ടായിരുന്നെങ്കിലും അതു നഷ്ടമായി എന്നു വ്യക്തമാക്കുന്നതാണ് എക്സിറ്റ് പോൾ ഫലങ്ങൾ.
പശ്ചിമബംഗാളിലെ ബിജെപിയുടെ അട്ടിമറി തന്നെയാണ് ഇത്തവണത്തെ നിയമസഭാ തെരഞ്ഞെടുപ്പുകളുടെ ഹൈലൈറ്റ്. ശരിക്കുള്ള ഫലം ഭിന്നമാകാറുണ്ടെങ്കിലും ഇത്തവണ പ്രവചനങ്ങളിലെല്ലാം ഒരു പാറ്റേൺ പിന്തുടർന്നതായി കാണാം. പശ്ചിമബംഗാളിലും അസമിലും ബിജെപിക്ക് അനുകൂലമായ വലിയ ട്രെൻഡാണ് ആ പ്രവചനത്തിൽ. തമിഴ്നാട്ടിൽ ആ തരംഗം ഡിഎംകെയ്ക്കാണ്. 2021ൽ പിണറായി വിജയന് കേരളത്തിൽ കിട്ടിയ അതേ വൈബ് ഇത്തവണ സ്റ്റാലിന്. കേരളത്തിലേക്കു വന്നാൽ എല്ലാവരും യുഡിഎഫ് വിജയം ഉറപ്പിക്കുകയുമാണ്.





































