ന്യൂഡല്‍ഹി. വാഹന അപകടത്തിന് ഇരയായവര്‍ക്ക് നല്‍കുന്ന നഷ്ടപരിഹാരത്തില്‍ കൃത്രിമ അവയവങ്ങളുടെ ചെലവും അവയുടെ പരിപാലനത്തിനുള്ള തുകയും ഉള്‍പ്പെടുത്തണമെന്ന് സുപ്രീംകോടതി വിധിച്ചു. അംഗവൈകല്യം സംഭവിച്ചവര്‍ക്ക് ചലനശേഷിയും ആത്മവിശ്വാസവും അന്തസ്സും വീണ്ടെടുക്കാന്‍ ഇത്തരം ഉപകരണങ്ങള്‍ അത്യന്താപേക്ഷിതമാണെന്ന് കോടതി ഊന്നിപ്പറഞ്ഞു.
അവയവം നഷ്ടപ്പെട്ട ഒരാളുടെ ജീവിതത്തില്‍ കൃത്രിമ അവയവം എന്നത് അവിഭാജ്യ ഘടകമാണെന്ന് നിരീക്ഷിച്ച കോടതി, പരിക്കേറ്റ വ്യക്തിയെ അപകടത്തിന് മുമ്പ് അവര്‍ ഏത് അവസ്ഥയിലായിരുന്നോ, ആ അവസ്ഥയിലേക്ക് പരമാവധി എത്തിക്കാന്‍ ലക്ഷ്യമിട്ടുള്ളതാകണം നഷ്ടപരിഹാരമെന്നും വ്യക്തമാക്കി.
2007ലെ ഒരു ബസ് അപകടവുമായി ബന്ധപ്പെട്ട അപ്പീല്‍ പരിഗണിക്കവെ, ജസ്റ്റിസ് ജെ.ബി. പര്‍ദിവാല, ജസ്റ്റിസ് കെ.വി. വിശ്വനാഥന്‍ എന്നിവരടങ്ങിയ ബെഞ്ചാണ് ഈ നിരീക്ഷണം നടത്തിയത്. അപകടത്തില്‍ വലതുകാല്‍ മുറിച്ചുമാറ്റേണ്ടി വന്നിട്ടും, മോട്ടോര്‍ ആക്‌സിഡന്റ് ക്ലെയിംസ് ട്രൈബ്യൂണലോ ഹൈക്കോടതിയോ കൃത്രിമ അവയവത്തിനുള്ള ചിലവുകള്‍ക്കായി യാതൊരു തുകയും അനുവദിച്ചിരുന്നില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി.
മോട്ടോര്‍ വാഹന നിയമത്തിലെ സെക്ഷന്‍ 168 പ്രകാരം ‘നീതിയുക്തമായ നഷ്ടപരിഹാരം’ നല്‍കാന്‍ ബാധ്യതയുണ്ടെന്ന് കോടതി ഊന്നിപ്പറഞ്ഞു. ഇത് ന്യായവും യുക്തിസഹവും പരിക്കേറ്റ വ്യക്തിയുടെ യഥാര്‍ത്ഥ ആവശ്യങ്ങള്‍ കണ്ടറിഞ്ഞുള്ളതുമാകണമെന്ന് കോടതി നിരീക്ഷിച്ചു.



































