ശാസ്താംകോട്ട:കാർഷിക മേഖലയായ മൈനാഗപ്പള്ളി പഞ്ചായത്തിൽ കാട്ടുപന്നി ശല്യം രൂക്ഷമായതോടെ കർഷകർ വലയുന്നു.കൂട്ടത്തോടെ എത്തുന്ന കാട്ടുപന്നികൾ വാഴ, ചേമ്പ്, ചേന, കിഴങ്ങ് വർഗ്ഗങ്ങൾ, തെങ്ങുകൾ തുടങ്ങി എന്തും ഏതും നശിപ്പിക്കുകയാണ്.കോവൂർ, ആറ്റുപുറം, ഇടവനശ്ശേരി, വേങ്ങ, ആറാട്ടുചിറ , കല്ലുകടവ് തുടങ്ങിയ മേഖലകളിലാണ് നിലവിൽ ശല്യം രൂക്ഷമായി ഉള്ളത്. ദിനംപ്രതി ഇത് കൂടുതൽ മേഖലകളിലേക്ക് വ്യാപിച്ച് കൊണ്ടിരിക്കുകയാണ്. ജില്ലയിലെ മികച്ച സമ്മിശ്ര കൃഷി കർഷകനായ കോവൂർ സ്വദേശി സോമൻ്റെ ഓണത്തിന് വിളവെടുക്കേണ്ടിയിരുന്ന കൃഷി അടക്കം വ്യാപകമായി നശിപ്പിക്കപ്പെട്ടു.
വ്യാപകമായ പരാതി ഉയർന്നതിനെ തുടർന്ന് പഞ്ചായത്ത് ഭരണസമിതിയും കൃഷി വകുപ്പ് ഉദ്യോഗസ്ഥരും പ്രശനത്തിൽ ഇടപെടുകയും ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ശാന്തകുമാരിയമ്മ വനം വകുപ്പ് മന്ത്രി ഷിബു ബേബി ജോണിനെ നേരിൽ കണ്ട് നിവേദനം നൽകുകയും ചെയ്തു. ഇതിൻ്റെ അടിസ്ഥാനത്തിൽ വനം വകുപ്പിൻ്റെ ആറ് ഷുട്ടർമാർ പഞ്ചായത്തിൽ എത്തി വിവിധ കേന്ദ്രങ്ങളിൽ പരിശോധന നടത്തിയെങ്കിലും ഒരു പന്നിയെപ്പോലും കൊല്ലാൻ കഴിഞ്ഞില്ല.
പന്നികൾ കൂട്ടത്തോടെ അധിവസിക്കുന്ന കേന്ദ്രങ്ങൾ മൈനാഗപ്പള്ളിയിൽ കണ്ടെത്താൻ കഴിയാഞ്ഞതാണ് ശ്രമം പരാജയപ്പെടാൻ കാരണമായതെന്നാണ് ഈ മേഖലയുമായി ബന്ധപ്പെട് പ്രവർത്തിക്കുന്നവർ പറയുന്നത്. പറമ്പുകളിലോ വീട് പരിസരങ്ങളിലോ ഒറ്റപ്പെട്ട് നിൽക്കുന്ന പന്നികളെ വെടിവയ്ക്കുന്നതിനും പരിമിതികൾ ഉണ്ട്. ഷൂട്ടർമാരെ വീണ്ടും എത്തിക്കുന്നതിനുള്ള പരിശ്രമം ആരംഭിച്ചിട്ടുണ്ടെങ്കിലും മൈനാഗപ്പള്ളിയിൽ കാട്ടുപന്നി ശല്യം തുടരുകയാണ്































