കൊല്ലം. പുനലൂർ താലൂക്ക് ആശുപത്രിയിൽ പ്രസവത്തിനിടെ കുഞ്ഞു മരിച്ചത് ചികിത്സ പിഴവ് മൂലമെന്ന് ബന്ധുക്കൾ. സുഖപ്രസവം എന്ന് പറഞ്ഞ് ലേബർ റൂമിൽ കയറ്റിയ ശേഷം സിസേറിയൻ നടത്തിയത് അറിയിച്ചില്ലെന്നാണ് ബന്ധുക്കളുടെ ആരോപണം. ഇന്ന് പുലർച്ചെയാണ് പുനലൂർ സ്വദേശികളായ അനൂപ് – ശ്രുതി ദമ്പതികളുടെ പെൺകുഞ്ഞ് പ്രസവത്തിനിടെ മരിച്ചത്. കുട്ടിയുടെ പൊക്കിൾകൊടിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ ഉണ്ടായിരുന്നെന്നും, ഇത് കഴുത്തിൽ ചുറ്റിയാണ് മരിച്ചതെന്നുമാണ് ആശുപത്രി അധികൃതരുടെ വിശദീകരണം.
ചികിത്സിച്ച ഡോക്ടർ ജിഷ 2,500 രൂപ കൈക്കൂലി വാങ്ങിയെന്നും കുട്ടിയുടെ അച്ഛൻ അനൂപ് ആരോപിക്കുന്നുണ്ട്. സംഭവത്തിൽ പ്രതിഷേധിച്ച് ഡിവൈഎഫ്ഐ പ്രവർത്തകർ ആശുപത്രി സൂപ്രണ്ടിനെ ഉപരോധിച്ചു. പോസ്റ്റ്മോർട്ടത്തിനായി കുഞ്ഞിന്റെ മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പുനലൂർ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.































