ശാസ്താംകോട്ട:വേനൽ മഴയ്ക്കൊപ്പം ആഞ്ഞു വീശിയ ശക്തമായ കാറ്റിൽ വീടുകൾ തകർന്നും മറ്റും നാശനഷ്‌ടം സംഭവിച്ചവർക്ക് നഷ്‌ടപരിഹാരം നൽകണമെന്ന് നിയുക്ത എംഎൽഎ ഉല്ലാസ് കോവൂർ ആവശ്യപ്പെട്ടു.കഴിഞ്ഞ ദിവസം പെയ്ത മഴയിൽ കുന്നത്തൂർ താലൂക്കിൽ നിരവധി വീടുകളാണ് മരം കടപുഴകിയും ശിഖരങ്ങൾ വീണും തകർന്നത്.ശാസ്താംകോട്ട,കുന്നത്തൂർ പഞ്ചായത്തുകളിൽ രണ്ട് വീടുകൾ പൂർണമായും തകരുകയുണ്ടായി.

പുന്നമൂട്ടിൽ കാറിനു മുകളിലേക്ക് മരം വീണെങ്കിലും യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു.കാർഷിക മേഖലയിലും വലിയ പ്രതിസന്ധിയാണ് മഴമൂലം സംഭവിച്ചിരിക്കുന്നത്.ഓണ വിപണി ലക്ഷ്യമിട്ട് നടത്തിയ നേന്ത്രവാഴ ഉൾപ്പെടെ നശിച്ചതു മൂലം ലക്ഷങ്ങളുടെ നാശമാണ് സംഭവിച്ചിരിക്കുന്നത്.വീടുകൾ തകർന്നവർക്കും കൃഷി നാശം സംഭവിച്ചവർക്കും അടിയന്തിരമായി ധനസഹായം അനുവദിക്കണമെന്നും,ഇതിനായി ജില്ലാ കളക്ടറെ സമീപിക്കുമെന്നും ഉല്ലാസ് കോവൂർ പറഞ്ഞു.നാശനഷ്‌ടങ്ങൾ നേരിട്ട വിവിധ പ്രദേശങ്ങളിൽ അദ്ദേഹം സന്ദർശനം നടത്തി.




































