കൊല്ലം. ചവറയിലെ കേരള മിനറൽസ് ആൻഡ് മെറ്റൽസ് ലിമിറ്റഡിൽ കടുത്ത ധാതുമണൽ ക്ഷാമം.ജനവാ സമേഖലകളിൽനിന്നുള്ള പ്രതിഷേധവും പരിസ്ഥിതിപ്രശ്നങ്ങളും മൂലം പ്രാദേശികഖനനം കാര്യമായി നടക്കാത്തതും
ആലപ്പുഴ തോട്ടപ്പള്ളിയിൽ നിന്നു ലഭിച്ചുകൊണ്ടിരുന്ന ധാതുമണലിന്റെ വരവും നിലച്ചതും പ്രതിസന്ധിയ്ക്ക് കാരണമായി.കെഎംഎംഎല്ലിൽ നിലവിൽ അവശേഷിക്കുന്നത് മൂന്നു മാസത്തേക്ക് പ്രവർത്തനങ്ങൾക്കുള്ള ധാതുമണൽ മാത്രം.
മുൻകാലങ്ങളിൽ ഇല്ലാത്ത പ്രതിസന്ധിയിലുടെയാണ് പൊതുമേഖല സ്ഥാപനമായ കെ എം എം എൽ കടന്ന് പോകുന്നത്.നീണ്ടകരമുതൽ ആലപ്പാടുവരെ എട്ട് ബ്ലോക്കായി തിരിച്ചാണ് കെ.എം.എം.എല്ലി നും ഐ.ആർ.ഇ.യ്ക്കും ഖനനം നടത്താൻ അനുമതിയുള്ളത്.എന്നാൽ കെ.എം.എം.എല്ലിന് ഇപ്പോൾ മൂന്നാം ബ്ലോക്കിലെ കോവിൽതോട്ടത്തും പൊന്മനയിലുമാണ് ഖനനം ഉള്ളത്. തോട്ടപ്പള്ളി പൊഴിയിൽ അടിഞ്ഞുകൂടുന്ന മണ്ണാണ് കഴിഞ്ഞ വർഷങ്ങളിൽ കെ എം എം എല്ലിൽ എത്തിച്ചിരുന്നത്.
ജലസേചനവകുപ്പുമായി കരാറുണ്ടാക്കി മണ്ണ് എത്തിക്കുകയായിരുന്നു പതിവ്. എന്നാൽ നിലവിൽ കരാർ പുതുക്കാത്തതാണ് പ്രധാന പ്രശ്‌നം.തോട്ടപ്പള്ളിയിൽ നിന്ന് ധാതുമണൽ എത്താത്തതാണ് പ്രതിസന്ധിയ്ക്ക് പ്രധാന കാരണം.ഇൽമനൈറ്റ് കുറയുന്നത് കെ.എം.എം.എല്ലിലെ ടൈറ്റാനിയം പിഗ്മെൻ്റ് യൂണിറ്റിനെയും ബാധിക്കുന്നുണ്ട്.
നീണ്ടകരമുതൽ ആലപ്പാടുവരെയുള്ള മണ്ണിൽ നിന്ന് നിലവിൽ വേണ്ടത്ര അളവിൽ ഇൽമ നൈറ്റ് ലഭിക്കുന്നില്ലെന്നും ഉദ്യോഗസ്ഥർ പറയുന്നു.സംസ്ഥാന സർക്കാറിന് കോടികളുടെ വരുമാനം നൽകുന്ന പൊതുമേഖല സ്ഥാപനത്തിനാണ് ഈ ഗതി.മുൻ സർക്കാരുകളുടെ കാലത്ത് കോടികളുടെ ലാഭം കൊയ്ത പൊതുമേഖലാ സ്ഥാപനം നഷ്ടത്തിലേക്ക് പോകുമോയെന്ന ആശങ്കയും ഉദ്യോഗസ്ഥർക്കും ഉണ്ട്. ധാതു മണൽഖനനം സംബന്ധിച്ച് സർക്കാർ നയപരമായ തീരുമാനം ഉണ്ടാകാത്തതാണ് പ്രധാന പ്രശ്നം.

































