തിരുവനന്തപുരം. പത്താം ക്ലാസ് വിദ്യാര്‍ഥി ആദി ശേഖറിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയെന്ന കേസിലെ പ്രതിക്ക് ജാമ്യം അനുവദിച്ച സുപ്രീം കോടതി ശിക്ഷ താല്‍ക്കാലികമായി മരവിപ്പിച്ചു. ജസ്റ്റിസ് എംഎം സുന്ദരേഷ് അധ്യക്ഷനായ ബെഞ്ചിന്റെതാണ് നടപടി. കേസില്‍ തിരുവനന്തപുരകം അഡീഷണല്‍ സെഷന്‍സ് കോടതി പ്രിയരഞ്ജന് ജീവപര്യന്തം കഠിനതടവും പത്തുലക്ഷം രൂപ പിഴയും ചുമത്തിയിരുന്നു.
കൊലപ്പെടുത്തണമെന്ന ലക്ഷ്യം പ്രതിക്കുണ്ടായിരുന്നില്ലെന്നായിരുന്നു പ്രിയരഞ്ജന് വേണ്ടി ഹാജയരായ അഭിഭാഷകയുടെ വാദം. കാറിന്റെ നിയന്ത്രണം വിട്ടുണ്ടായ അപകടത്തിലാണ് മരണമുണ്ടായതെന്നു പ്രതിഭാഗം വാദിച്ചു. ശിക്ഷ വിധിച്ച വിചാരണക്കോടതി ഉത്തരവില്‍ തന്നെ പ്രോസിക്യൂഷന്‍ കണ്ടെത്തലുകളില്‍ സംശയം രേഖപ്പെടുത്തുന്നുണ്ടെന്നും പ്രതിഭാഗം വാദിച്ചു. വിചാരണക്കോടതിയുടെ ശിക്ഷയ്‌ക്കെതിരെ അപ്പീല്‍ ഹൈക്കോടതിയുടെ പരിഗണനയില്‍ ആണെന്നും അതില്‍ തീര്‍പ്പ് ഉണ്ടാകുന്നതുവരെ ജാമ്യം അനുവദിക്കണമെന്നുമുള്ള പ്രതിഭാഗത്തിന്റെ വാദം അംഗീകരിച്ചാണ് സുപ്രീംകോടതി ജാമ്യം അനുവദിച്ചത്.
പൂവച്ചല്‍ സ്വദേശികളായ അരുണ്‍കുമാറിന്റെയും ദീപയുടെയും മകന്‍ പതിനഞ്ചുകാരനായ ആദിശേഖറിനെ പ്രിയരഞ്ജന്‍ മനപൂര്‍വം കാറിടിച്ച് കൊലപ്പെടുത്തി എന്നാണു കേസ്. പൂവച്ചല്‍ പുളിങ്കോട് ഭദ്രകാളി ക്ഷേത്രത്തിന്റെ മതിലില്‍ പ്രിയരഞ്ജന്‍ മൂത്രമൊഴിച്ചതിനെ ആദിശേഖര്‍ ചോദ്യം ചെയ്തിരുന്നു. ഇതിലുള്ള വൈരാഗ്യത്തില്‍ 2023 ഓഗസ്റ്റ് 30ന് ആദിശേഖറിനെ സുഹൃത്തുക്കള്‍ക്കു മുന്നില്‍ വച്ചാണ് പ്രിയരഞ്ജന്‍ കാറിടിപ്പിച്ചത്. ക്ഷേത്രത്തിനു സമീപത്തെ റോഡില്‍ സൈക്കിളില്‍ കയറാന്‍ ആദിശേഖര്‍ ശ്രമിക്കുന്നതിനിടെ പിന്നിലൂടെ കാറിലെത്തിയ പ്രതി ഇടിച്ചു തെറിപ്പിച്ചശേഷം നിര്‍ത്താതെ ഓടിച്ചു പോവുകയായിരുന്നു. അലക്ഷ്യമായി വാഹനമോടിച്ചതിനാണ് ആദ്യം കേസെടുത്തത്. കുട്ടിയുടെ ബന്ധുക്കള്‍ നല്‍കിയ മൊഴിയും സിസിടിവി ദൃശ്യങ്ങളുമാണു ആസൂത്രിത കൊലപാതകമാണെന്നു തിരിച്ചറിയാന്‍ കാരണമായത്.


































