തൃശൂർ: സർക്കാർ ഓഫീസുകളിലേക്ക് അപേക്ഷ എഴുതുമ്പോഴോ ഒപ്പിടുമ്പോഴോ ചുവപ്പോ പച്ചയോ നിറത്തിലുള്ള മഷി ഉപയോഗിക്കാൻ പാടില്ലെന്ന ധാരണ പൊതുജനങ്ങൾക്കിടയിൽ വ്യാപകമാണ്. എന്നാൽ ഇതിന് നിയമപരമായ യാതൊരു അടിസ്ഥാനവുമില്ലെന്ന് വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടി വ്യക്തമാക്കുന്നു.
സർക്കാർ ഓഫീസുകളിലേക്ക് നൽകുന്ന അപേക്ഷകളും ഒപ്പുകളും ഏത് നിറത്തിലുള്ള മഷിയിലും തയ്യാറാക്കാമെന്നും മഷിയുടെ നിറം സംബന്ധിച്ച് പ്രത്യേക നിയമമോ ചട്ടമോ നിലവിലില്ലെന്നും ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ് അറിയിച്ചു.
മാള സ്വദേശിയായ ഷാന്റി ജോസഫ് തട്ടകത്ത് വിവരാവകാശ നിയമപ്രകാരം നൽകിയ അപ്പീൽ അപേക്ഷയ്ക്ക് മറുപടിയായാണ് ഉദ്യോഗസ്ഥ ഭരണപരിഷ്കാര വകുപ്പ് ജോയിന്റ് സെക്രട്ടറി പി.എം. രാധ ഇക്കാര്യം വ്യക്തമാക്കിയത്.
സർക്കാർ ഓഫീസുകളിലേക്ക് സമർപ്പിക്കുന്ന അപേക്ഷകളും ഒപ്പുകളും ഏത് നിറത്തിലുള്ള മഷിയിലായിരിക്കണമെന്ന് നിർദേശിക്കുന്ന നിയമമോ ചട്ടമോ ഉണ്ടോയെന്നും, ഉണ്ടെങ്കിൽ അതിന്റെ രേഖകൾ ലഭ്യമാക്കണമെന്നുമായിരുന്നു അപേക്ഷയിലെ ആവശ്യം.
ഇതിന് നൽകിയ മറുപടിയിൽ, അത്തരത്തിൽ യാതൊരു ചട്ടവും നിലവിലില്ലെന്നും പേനയിലെ മഷിയുടെ നിറത്തിന്റെ കാര്യത്തിൽ സാധാരണക്കാരും വിവിധ റാങ്കുകളിലുള്ള ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ഒരുപോലെയാണെന്നും വ്യക്തമാക്കുന്നു.




























