26.6 C
Kollam
Wednesday 29th July, 2026 | 07:14:15 PM
Home News Breaking News പദ്ധതി നടത്തിപ്പു വൈകുന്നതു മൂലം ഖജനാവിന് കോടികള്‍ നഷ്ടമാകുന്നതു തടയാന്‍ പൊതു ഭരണ വകുപ്പിന്റെ നേതൃത്വത്തില്‍...

പദ്ധതി നടത്തിപ്പു വൈകുന്നതു മൂലം ഖജനാവിന് കോടികള്‍ നഷ്ടമാകുന്നതു തടയാന്‍ പൊതു ഭരണ വകുപ്പിന്റെ നേതൃത്വത്തില്‍ അഞ്ചു പരിഷ്‌കാരങ്ങള്‍ നടപ്പാക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചതായി മുഖ്യമന്ത്രി

തിരുവനന്തപുരം. പദ്ധതി നടത്തിപ്പു വൈകുന്നതു മൂലം ഖജനാവിന് കോടികള്‍ നഷ്ടമാകുന്നതു തടയാന്‍ പൊതു ഭരണ വകുപ്പിന്റെ നേതൃത്വത്തില്‍ അഞ്ചു പരിഷ്‌കാരങ്ങള്‍ നടപ്പാക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചതായി മുഖ്യമന്ത്രി വിഡി സതീശന്‍. സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള വസ്തുവകകള്‍ സംബന്ധിച്ച മുഴുവന്‍ കാര്യങ്ങളും ഉള്‍പ്പെടുത്തി സ്‌പെഷല്‍ അസറ്റ് മാനേജ്‌മെന്റ് പോര്‍ട്ടല്‍ രൂപീകരിക്കും. പ്ലാന്‍ സ്‌പെയ്‌സ് 2.0 എന്ന പ്രോജക്ട് റജിസ്റ്റര്‍ രൂപീകരിക്കും. വകുപ്പുകള്‍ അനുമതി നല്‍കുന്ന എല്ലാ മൂലധനപദ്ധതികളും ജിയോ ടാഗ് ചെയ്യും. ജിഐഎസ് അധിഷ്ഠിത പ്രോജക്ട് റജിസ്റ്റര്‍ ഉണ്ടാകും. നിലവില്‍ രണ്ടായിരത്തോളം പദ്ധതികളുടെ ജിയോ മാപ്പിങ്ങിലൂടെയുള്ള ട്രാക്കിങ് നടത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ സമഗ്രമായ അസറ്റ് റജിസ്റ്റര്‍ രൂപീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ആകെയുള്ള 591 സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ ശമ്പളമായി 19000 കോടിയോളം രൂപയാണ് നല്‍കുന്നത്. പല കാലത്തായി രൂപീകരിച്ച സ്ഥാപനങ്ങള്‍ ഉദ്ദേശലക്ഷ്യങ്ങള്‍ കഴിഞ്ഞും പ്രവര്‍ത്തിക്കുന്നുണ്ട്. ഒരേ സ്വഭാവമുള്ള സ്ഥാപനങ്ങളെ ഏകോപിപ്പിക്കും.

കാലഹരണപ്പെട്ടതും അനാവശ്യവും പരസ്പരവിരുദ്ധമായ നിയമങ്ങളുടെ അവലോകനവും ഭേദഗതിയും നടപ്പാക്കും. ഇതുമൂലം വിവിധ പദ്ധതികള്‍ നടപ്പാക്കുന്നതിനു തടസമാകുന്നു. ഇതൊഴിവാക്കാനുള്ള സമഗ്രമായ പരിപാടിയാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു. വകുപ്പുകള്‍ തമ്മിലുള്ള ഏകോപനത്തിനായി സെക്രട്ടറിമാരുടെ എംപവേഡ് കമ്മിറ്റി രൂപീകരിക്കും. മികച്ച ജീവിതസൗകര്യത്തിനും ബിസിനസ് സുഗമമാക്കുന്നതിനുമുള്ള പരിഷ്‌കരണം നടപ്പാക്കും. ബിസിനസ് നടത്താന്‍ കേരള സര്‍ക്കാരുമായി നടത്തുന്ന ഇടപെടലുകള്‍ ലളിതമാക്കാന്‍ നിയമങ്ങളും ചട്ടങ്ങളും ആധുനികവല്‍ക്കരിക്കാന്‍ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് പദ്ധതി നടപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here