26.7 C
Kollam
Wednesday 22nd July, 2026 | 08:11:03 PM
Home News Kerala സിജെപിക്ക് ഐക്യദാർഢ്യവുമായി കൊച്ചി മഹാരാജാസ് കോളേജിൽ സിനിമാക്കാരടക്കം പ്രമുഖരുടെ കൂട്ടായ്മ

സിജെപിക്ക് ഐക്യദാർഢ്യവുമായി കൊച്ചി മഹാരാജാസ് കോളേജിൽ സിനിമാക്കാരടക്കം പ്രമുഖരുടെ കൂട്ടായ്മ

കൊച്ചി: സിജെപിക്ക് ഐക്യദാർഢ്യവുമായി കൊച്ചി മഹാരാജാസ് കോളേജിൽ പ്രമുഖരുടെ കൂട്ടായ്മ. ചലച്ചിത്ര നടൻ ജോജു ജോർജ്, എഴുത്തുകാരായ എൻ എസ് മാധവൻ, കെ ആർ മീര, രഞ്ജിനി ഹരിദാസ്, നടി ഗൗരി കിഷൻ, ശീതൾ ശ്യം, ബേബി ജീൻ, സംവിധായകൻ മഹേഷ്‌ നാരായണൻ, ആഷിഖ് അബു, സിപിഎം ജില്ലാ സെക്രട്ടറി സതീഷ്, ഹരീഷ് വാസുദേവൻ തുടങ്ങിയ പ്രമുഖർ പരിപാടിയിൽ പങ്കെടുത്തു. നാട്ടിൽ നടക്കുന്നത് അടിയന്തരാവസ്ഥയാണെന്നും രാജ്യത്തിന്റെ വിദ്യാഭ്യാസ വ്യവസ്ഥക്ക് പ്രശനം ഉണ്ടാകുക എന്നത് തകർച്ചയുടെ തുടക്കമാണെന്നും ഇത് നമ്മൾ മറികടക്കുമെന്നും ജോജു ജോർജ് പറഞ്ഞു. ധർമേന്ദ്ര പ്രധാൻ വിദ്യാഭ്യാസ മന്ത്രിയായിരിക്കാൻ യോഗ്യനല്ലെന്ന് സംവിധായകൻ ആഷിഖ് അബു പറഞ്ഞു. രാജ്യം അതിവൈകാരികമായ അവസ്ഥയിലൂടെ കടന്നു പോകുന്നു. നേരിട്ട് ജന്തർമന്തിറിൽ എത്താൻ കഴിഞ്ഞില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 

ഈ ഒരു ശബ്ദം വലിയ ശബ്ദമായി ഉയരണമെന്ന് മഹേഷ് നാരായണൻ പറഞ്ഞു. ദില്ലിയിൽ ഏത് കോണിൽ പോയാലും അത് കേൾക്കണം. നാളെ ഇവരെ അറസ്റ്റ് ചെയ്യും യുഎപിഎ ചുമത്തും. അത് നമ്മൾ എല്ലാവരും കാണും. അതിന് മുമ്പ് പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്നും അദ്ദേഹം പറഞ്ഞു. വിദ്യാർത്ഥി വേട്ടക്ക് എതിരെ വലിയ പ്രതിഷേധം ഉയരണമെന്നും തല്ലുകൊണ്ട കുട്ടികൾ നമുക്ക് പ്രതീക്ഷ തരുന്നുവെന്നും അവർക്ക് നന്ദിയെന്നും അദ്ദേഹം പറഞ്ഞു. നമ്മൾ ഒപ്പം നിൽക്കണമെന്നും ചെറിയ പ്രായത്തിൽ ഉള്ള കുട്ടികളെ അധികാരം ഉപയോഗിച്ച് പരിക്കേൽപ്പിക്കുന്നതാണ് കണ്ടതെന്നും ശീതൾ ശ്യാം പറഞ്ഞു. ഇത് സംഘപരിപാറിനെതിരെ ,ബിജെപിക്ക് എതിരെ ഉള്ള പോരാട്ടം തന്നെയാണെന്നും ശീതള്‍ വ്യക്തമാക്കി. 

ഇന്ത്യയിലെ അടുത്ത കാലത്തെ ഏറ്റവും ശക്തമായ പ്രതിഷേധമാണ് ദില്ലിയിൽ കണ്ടതെന്ന് സിജെപി സമരത്തിൽ പങ്കെടുത്ത രഞ്ജിനി ഹരിദാസ് പറഞ്ഞു. ജെൻസിയെ നമ്മൾ കണ്ടില്ല എന്ന് നടിക്കരുത്. ഇന്ത്യക്ക് ഒരു മാറ്റം വേണം എന്ന് അവരാണ് തീരുമാനിച്ചത്. അവിശ്വസനീയമായ കാര്യങ്ങൾ ആണ് ദില്ലിയിൽ നടക്കുന്നതെന്നും രഞ്ജിനി പറഞ്ഞു. വിദ്യാഭ്യാസ മേഖലയിൽ ഇത്ര വലിയ പ്രശ്നങ്ങൾ നടക്കുമ്പോൾ എവിടെ മന്ത്രി എന്ന് രഞ്ജിനി. ദില്ലിയിൽ ഡെമോക്രസി മരിച്ചു. കേരളത്തിൽ നമ്മൾ ഭാഗ്യവാൻമാരെന്ന് രഞ്ജിനി. ദില്ലിയിൽ ഓട്ടോയിൽ കയറിയാൽ തുടങ്ങും വർഗീയതയെന്നും രഞ്ജിനി പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here