26.8 C
Kollam
Saturday 15th August, 2026 | 09:41:23 PM
Home News Breaking News കലൂർ സ്റ്റേഡിയത്തിനടുത്തെ ചായക്കടയിൽ നടന്നത്; വിവാഹാവശ്യത്തിനായെന്ന പേരിൽ വ്യാജസ്വർണം കാണിച്ച് തട്ടിപ്പ്: 2 പേർ പിടിയിൽ

കലൂർ സ്റ്റേഡിയത്തിനടുത്തെ ചായക്കടയിൽ നടന്നത്; വിവാഹാവശ്യത്തിനായെന്ന പേരിൽ വ്യാജസ്വർണം കാണിച്ച് തട്ടിപ്പ്: 2 പേർ പിടിയിൽ

കൊച്ചി: കലൂർ സ്റ്റേഡിയത്തിന് സമീപമുള്ള കോഫി ഷോപ്പിൽ വച്ച് പരിചയപ്പെട്ട ദമ്പതിമാരിൽ നിന്ന് വ്യാജ സ്വർണ്ണം നൽകി ആറ് ലക്ഷം രൂപ തട്ടിയെടുത്ത് മുങ്ങിയ അന്തർസംസ്ഥാന തട്ടിപ്പ് സംഘത്തിലെ രണ്ട് പേരെ പാലാരിവട്ടം പൊലീസ് അറസ്റ്റ് ചെയ്തു. കർണാടക മൈസൂരു സ്വദേശികളായ അർജുൻ (30), വിനോദ് (23) എന്നിവരാണ് കന്യാകുമാരിയിലെ ഒളിസങ്കേതത്തിൽ നിന്ന് പിടിയിലായത്. രാജസ്ഥാനിൽ നിന്നും മൈസൂരുവിലെത്തി താമസിക്കുന്ന സംഘമാണ് തട്ടിപ്പിന് പിന്നിൽ. മെഡിക്കൽ ഫീൽഡിൽ ജോലി ചെയ്യുന്ന പരാതിക്കാരിയെയും ഭർത്താവിനെയുമാണ് ഇവർ കെണിയിൽ വീഴ്ത്തിയത്.

Also Read: ലാബുകളിലെ വരുമാനമൊന്നും ബാങ്കിൽ അടച്ചില്ല; തിരുവനന്തപുരം മെഡി. കോളേജിലും വികസന സൊസൈറ്റിയിലും ​ഗുരുതര സാമ്പത്തിക ക്രമക്കേടെന്ന് ഓഡിറ്റ് റിപ്പോർട്ട്

മൈസൂരിൽ ഭൂമി ഖനനം ചെയ്തപ്പോൾ ലഭിച്ച സ്വർണ്ണം തങ്ങളുടെ കൈവശമുണ്ടെന്നും ഇത് വിൽക്കാൻ സഹായിക്കണമെന്നും ആവശ്യപ്പെട്ടാണ് ഒരു സ്ത്രീയുൾപ്പെടെയുള്ള മൂന്നംഗ സംഘം ദമ്പതികളെ സമീപിച്ചത്. ഇരകൾക്ക് വിശ്വാസം വരാനായി ആദ്യം യഥാർത്ഥ സ്വർണ്ണത്തിന്റെ സാമ്പിൾ നൽകി. സഹോദരിയുടെ വിവാഹ ആവശ്യത്തിന് പണം അടിയന്തരമായി വേണമെന്ന് വിശ്വസിപ്പിച്ച്, മുൻകൂറായി ആറ് ലക്ഷം രൂപ ആവശ്യപ്പെട്ടു. ബാക്കി തുക സ്വർണ്ണം വിറ്റ ശേഷം നൽകിയാൽ മതിയെന്നും പറഞ്ഞു. എന്നാൽ അഡ്വാൻസ് കൈപ്പറ്റിയ ശേഷം പ്രതികൾ ഫോൺ സ്വിച്ച് ഓഫ് ചെയ്‌ത് മുങ്ങി.

പറ്റിക്കപ്പെട്ടെന്ന് മനസ്സിലായ ദമ്പതികൾ പാലാരിവട്ടം പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. കേസന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു. എറണാകുളം എസിപി സുരേഷ് കെ.ജി, പാലാരിവട്ടം ഇൻസ്പെക്ടർ അനൂപ് എ. എന്നിവരുടെ നേതൃത്വത്തിൽ സബ് ഇൻസ്പെക്ടർ മിഥുൻ മോഹൻ, എഎസ്ഐ സിഘോഷ് പി.വി, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ അനീഷ് എൻ.എ, ദീപേഷ് കെ.പി എന്നിവരടങ്ങിയ സംഘമാണ് സൈബർ സെല്ലിന്റെ സഹായത്തോടെ പ്രതികളെ കന്യാകുമാരിയിൽ നിന്ന് പൊക്കിയത്. പ്രതികളിൽ നിന്ന് തട്ടിപ്പിനായി സൂക്ഷിച്ചിരുന്ന വ്യാജ സ്വർണ്ണവും മൊബൈൽ ഫോണുകളും പൊലീസ് കണ്ടെടുത്തു. കേരളത്തിലെ വടക്കാഞ്ചേരി, ഷൊർണ്ണൂർ എന്നിവിടങ്ങളിലും കർണാടക, ആന്ധ്ര, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിലും ഈ സംഘം സമാനമായ രീതിയിൽ നിരവധി പേരെ കബളിപ്പിച്ചിട്ടുള്ളതായി പൊലീസ് വ്യക്തമാക്കി. ഒളിവിൽ പോയ സംഘത്തിലെ മറ്റുള്ളവർക്കായി അന്വേഷണം തുടരുകയാണ്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.