കൊച്ചി.രാത്രിയിൽ ക്വാർട്ടേഴ്സിൽ വെച്ച് മണ്ണ്മാഫിയയിൽ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ സിഐ വിജിലൻസിന്റെ പിടിയിൽ. കുറുപ്പംപടി സിഐ രാജേഷ്കുമാറാണ് വിജിലൻസിന്റെ മിന്നൽ പരിശോധനയിൽ കുടുങ്ങിയത്. മണ്ണ്കടത്ത് കേസിലെ പ്രതിയെയും ക്വാട്ടേഴ്സിൽ നിന്ന് പിടികൂടി. നാൽപ്പതിനായിരം രൂപയാണ് ഇയാളിൽ നിന്ന് സിഐ വാങ്ങിയത്. വൻതോതിൽ കൈക്കൂലി വാങ്ങുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ സിഐ രണ്ട് മാസത്തിലേറെയായി വിജിലൻസിന്റെ നിരീക്ഷണത്തിലായിരുന്നു.
രാത്രി കാലങ്ങളിൽ ക്വാട്ടേഴ്സിൽ വെച്ചാണ് കൈക്കൂലിയിടപാടുകളെന്ന് വിജിലൻസ് കണ്ടെത്തി. തുടർന്നായിരുന്നു മിന്നൽ പരിശോധന. പുല്ലുവഴി മലമുറിമല ഇടിച്ച് മണ്ണെടുക്കുന്നതായി വ്യാപക പരാതിയുണ്ട്. ഇതിൽ നടപടി ഒഴിവാക്കാനാണ് കൈക്കൂലി വാങ്ങിയതെന്നാണ് സൂചന. പരിശോധനയ്ക്ക് ശേഷം പണം പിടിച്ചെടുത്ത വിജിലൻസ് വിശദമായ റിപ്പാർട്ട് അഭ്യന്തരവകുപ്പിന് കൈമാറും. ഇതിന്റെ അടിസ്ഥാനത്തിലാകും സിഐക്കെതിരായ നടപടി.




































