കൊച്ചി.സിഎംആർഎൽ – എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനെ ഇഡി ചോദ്യം ചെയ്യാൻ സാധ്യത. കേസിൽ മുൻ മുഖ്യമന്ത്രിയെ ചോദ്യം ചെയ്യേണ്ടത് അനിവാര്യമെന്ന നിലപാടിലാണ് ഇഡി. വീണാ വിജയന്റെ മൂന്നാം ഘട്ട ചോദ്യം ചെയ്യലിന് ശേഷം മാത്രമേ ഇക്കാര്യത്തിൽ അന്തിമ തീരുമാനമെടുക്കൂ.
എക്സാലോജിക്കും സിഎംആർഎല്ലും തമ്മിലുണ്ടാക്കിയ ഐടി സേവന കരാറുകളെക്കുറിച്ചും കമ്പനി നൽകിയ സേവനങ്ങളെക്കുറിച്ചും വീണ നൽകുന്ന മറുപടികൾ തുടർനടപടികളിൽ നിർണായകമാകും. ആദ്യഘട്ട ചോദ്യം ചെയ്യലിൽ, കമ്പനിയുടെ കരാറുകളെക്കുറിച്ച് പിണറായി വിജയന അറിവില്ലെന്നാണ് വീണയുടെ മൊഴി. എന്നാൽ, ഇടപാടിലെ സാമ്പത്തിക അവ്യക്തതകൾ ഇനിയും തുടർന്നാൽ അന്വേഷണവും ചോദ്യമുനയും പിണറായി വിജയനിലേക്ക് നീളും.
പിണറായിയെ ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നതിൽ ഇഡിക്ക് മറ്റ് തടസങ്ങളില്ല. എന്നാൽ തിടുക്കപ്പെട്ട് സമൻസ് അയക്കില്ലെന്നാണ് സൂചന. ചോദ്യം ചെയ്യാൻ വിളിപ്പിച്ചാലുണ്ടാകാനിടയുള്ള രാഷ്ട്രീയ പ്രതിഷേധങ്ങളും പ്രത്യാഘാതങ്ങളും കൃത്യമായി വിലയിരുത്തിയ ശേഷമായിരിക്കും ഇഡിയുടെ തീരുമാനം.



































