കൊച്ചി: എറണാകുളം വൈറ്റിലയിൽ അപകടത്തിലായ ആർമി ഫ്ലാറ്റ് സമുച്ഛയം പൊളിക്കൽ താൽക്കാലികമായി പാടില്ലെന്ന് ഹൈക്കോടതി. 26 നിലകളുള്ള ഇരട്ട ടവറുകൾ നിയന്ത്രിത സ്ഫോടനത്തിലൂടെ പൊളിക്കാനുള്ള ടെണ്ടറിൽ നിന്ന് ഒഴിവാക്കപ്പെട്ട് ചെന്നൈ കമ്പനി പികെ യൂണികിന്‍റെ ഹർജിയിലാണ് ഇടപെടൽ. കുറഞ്ഞ ടെണ്ടർ തുക നൽകിയ തങ്ങളെെ ഒഴിവാക്കിയെന്നും നിയമപരമല്ല നടപടിയെന്നുമാണ് കമ്പനിയുടെ വാദം.
ഇക്കാര്യത്തിൽ വിശദമായ വാദം കേൾക്കാൻ സിംഗിൾ ബഞ്ചിന് ഹൈക്കോടതി നിർദ്ദേശം നൽകി. കോടതിയുടെ അന്തിമ വിധി വരുന്നത് വരെ പൊളിക്കൽ പാടില്ലെന്നും അനുബന്ധ പ്രവർത്തനങ്ങളുമായി ജില്ലാ ഭരണകൂടത്തിന് മുന്നോട്ട് പോകാമെന്നും കോടതി വ്യക്തമാക്കി. എഡിഫെയ്സ് എന്ന വിദേശ കമ്പനിയ്ക്കാണ് പൊളിക്കലിനുള്ള കരാർ നൽകിയത്. കമ്പനിയുടെ പ്രവൃത്തി പരിചയം കണക്കിലെടുത്തായിരുന്നു നടപടി. നേരത്തെ മരട് ഫ്ലാറ്റുകൾ പൊളിച്ച കമ്പനിയാണ് എഡിഫെയ്സ്.






























