ഗവി. ഗവിയിലെ അംഗനവാടി ജീവനക്കാരിയുടെ കൊലപാതകത്തിൽ പ്രതിയുമായി തെളിവെടുപ്പ് നടത്തി. പ്രതിഷേധം കണക്കിൽ എടുത്ത് കനത്ത പോലീസ് കാവലിലാണ് പ്രതി വിനോദ് കുമാറുമായി തെളിവെടുപ്പ് നടത്തിയത്. കഴിഞ്ഞ ചൊവ്വാഴ്ച ആണ് യുവതിയെ കൊല്ലപ്പെട്ട നിലയിൽ അംഗനവാടിക്ക് സമീപത്തെ വനത്തിൽ നിന്ന് കണ്ടെത്തിയത്.
ഒരു ക്രൂര കൊലപാതകം നടത്തിയതിന്റെ യാതൊരു കൂസലും പ്രതി വിനോദ് കുമാറിന്റെ മുഖത്ത് ഉണ്ടായിരുന്നില്ല. കൊലപാതകം നടന്ന മീനാർ വനമേഖലയിൽ പ്രതിയെ എത്തിച്ചപ്പോൾ ജനരോഷം അണപൊട്ടുന്ന സാഹചര്യം ഉണ്ടായിരുന്നു. വൻ പോലീസ് സന്നാഹത്തിന്റെ അകമ്പടിയോടെ ആയിരുന്നു തെളിവെടുപ്പ്.
32 കാരിയും തമിഴ് നാട് സ്വദേശിയുമായി അംഗനവാടി ജീവനക്കാരിയെ ആണ് കഴിഞ്ഞ
ചൊവ്വാഴ്ച കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.
അംഗനവാടിയിൽ എത്താത്തതിനെ തുടർന്ന് നാട്ടുകാർ നടത്തിയ തിരച്ചിലിലാണ് യുവതിയെ മൃതദേഹം കണ്ടത്. വന മേഖല ആയത് കൊണ്ട് തന്നെ ആദ്യം കരുതിയിരുന്നത് വന്യ ജീവി ആക്രമണം ആണോ എന്നാണ്. പിന്നീട് നടത്തിയ ഇൻക്വസ്റ്റ് നടപടികളിൽ ആണ് കൊലപാതകം ആണെന്ന നിഗമനത്തിലേക്ക് പോലീസ് എത്തിയത്.
അങ്കണവാടിയിലേക്ക് പോകാന്‍ ദിവസവും വനത്തിനുള്ളിലൂടെ നാല് കിലോമീറ്ററോളം ദൂരം നടക്കണം. യുവതിയെ നീരീക്ഷിച്ചു വന്നിരുന്ന പ്രതി അവസരത്തിനായി കാത്തിരുന്നു. സംഭവദിവസം രാവിലെ വനവിഭവങ്ങള്‍ ശേഖരിക്കാനെന്ന പേരില്‍ മീനാര്‍ ഭാഗത്തെത്തിയ പ്രതി, യുവതി അംഗണവാടിയിലേക്ക് പോകുന്ന സമയത്ത് സമീപത്തെ ബസ് സ്റ്റോപ്പില്‍ കാത്തുനിന്നു.
ഇയാളോടൊപ്പം പ്രായപൂര്‍ത്തിയാകാത്ത മകളും ഉണ്ടായിരുന്നതായി അന്വേഷണത്തില്‍ കണ്ടെത്തി. സംശയം തോന്നാതിരിക്കാനായി സ്വന്തം മകളെ ബസ് സ്റ്റോപ്പില്‍ നിര്‍ത്തിയ ശേഷമാണ് ഇയാൾ യുവതിയെ കടന്ന് പിടിച്ചത്. യുവതി ആക്രമണം ചെറുത്തതോടെ സമീപത്തെ തോട്ടിലെ വെള്ളത്തില്‍ മുക്കിക്കൊലപ്പെടുത്തിയെന്നാണ് പ്രതിയുടെ മൊഴി.
അതിക്രൂര കൊലപാതകം എന്നാണ് പോസ്റ്റ് മോർട്ടം റിപ്പോർട്ട്. എന്നാൽ യുവതി ബലാൽസംഗത്തിന് ഇരയായോ എന്ന് സ്ഥിരീകരിക്കാൻ സാധിച്ചിട്ടില്ല. ഇതിനായി രാസ പരിശോധന ഫലം വരേണ്ടതുണ്ട്. കസ്റ്റഡിയിൽ ഉള്ള പ്രതി വിനോദ് കുമാർ നേരത്തെ കൊലപാതക കേസിൽ ശിക്ഷ അനുഭവിച്ച വ്യക്തിയാണ്.































