Home News Kerala കശുവണ്ടി വികസന കോര്‍പ്പറേഷന്‍ അഴിമതി,വ്യവസായ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി മുഹമ്മദ് ഹനീഷിന് തിരിച്ചടി

കശുവണ്ടി വികസന കോര്‍പ്പറേഷന്‍ അഴിമതി,വ്യവസായ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി മുഹമ്മദ് ഹനീഷിന് തിരിച്ചടി

കൊച്ചി: കശുവണ്ടി വികസന കോര്‍പ്പറേഷന്‍ അഴിമതിക്കേസില്‍ വ്യവസായ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി മുഹമ്മദ് ഹനീഷിന് തിരിച്ചടി. ഹനീഷ് നേരിട്ട് ഹാജരായി കോടതിയലക്ഷ്യ നടപടികള്‍ നേരിടണമെന്ന് സിംഗിള്‍ ബെഞ്ച് നേരത്തെ വിധിച്ചിരുന്നു. ഇതിനെ ചോദ്യം ചെയ്ത് ഹനീഷ് നല്‍കിയ ഹര്‍ജി ഡിവിഷന്‍ ബെഞ്ച് തളളി. വെള്ളിയാഴ്ച സിംഗിള്‍ ബെഞ്ചിന് മുന്നില്‍ ഹാജരാകണമെന്നും കോടതി ആവശ്യപ്പെട്ടു.

മുഹമ്മദ് ഹനീഷിനെതിരെ രൂക്ഷ വിമര്‍ശനമാണ് കോടതി നടത്തിയത്. വിദേശത്തുനിന്ന് അസംസ്‌കൃത കശുവണ്ടി ഇറക്കുമതി ചെയ്തതില്‍ 500 കോടിയുടെ അഴിമതി സിബിഐ കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെ കശുവണ്ടി വികസന കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ആര്‍.ചന്ദ്രശേഖര്‍, എംഡി കെ.എ രതീഷ് ഐഎഎസിനെയും വിചാരണ നടത്താന്‍ അനുമതി നല്‍കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു.

ഈ ഉത്തരവ് നടപ്പാക്കാത്തതിനാണ് മുഹമ്മദ് ഹനീഷിനെതിരെ കോടതിയലക്ഷ്യ നടപടി സ്വീകരിച്ചത്. തെളിവുകള്‍ ഇല്ലാത്തതു കൊണ്ട് അഴിമതി കണ്ടെത്താന്‍ തനിക്ക് കഴിഞ്ഞിട്ടില്ല എന്നാണ് മുഹമ്മദ് ഹനീഷ് ഹൈക്കോടതിയില്‍ നല്‍കിയിരുന്ന വിശദീകരണം. എന്നാല്‍ എന്നാല്‍ കോടതി കണ്ടെത്തലുകളെ മറികടന്ന് തെളിവുകള്‍ ഇല്ലെന്ന് ഒരു ഉദ്യോഗസ്ഥന് എങ്ങിനെ പറയാന്‍ കഴിയുമെന്ന വിമര്‍ശനവും ഡിവിഷന്‍ ബെഞ്ചില്‍ നിന്നുണ്ടായി. സിബിഐ അഴിമതി കണ്ടെത്തിയ ഒരു കേസില്‍ എങ്ങനെയാണ് അഴിമതി നടന്നിട്ടില്ല എന്ന് പറയാനാവുക എന്നും ഹൈക്കോടതി ചോദിച്ചു.