കോഴിക്കോട്. നിപ സ്ഥീരീകരിച്ച സാഹചര്യത്തില് സ്ഥിതിഗതികള് വിലയിരുത്താൻ കേന്ദ്രം സംഘം കോഴിക്കോട്ടെത്തി. രാമനാട്ടുകരയിൽ നിപ സ്ഥിരീകരിച്ച 43 കാരൻ്റെ നില ഗുരുതരമായി തുടരുന്നു. രോഗിയുമായി അടുത്ത ബന്ധമുള്ള മൂന്ന് പേരെ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സമ്പർക്ക പട്ടികയിൽ ആർക്കും രോഗലക്ഷണങ്ങളില്ലാത്തത് ആശ്വാസമാണെന്ന് ആരോഗ്യ വകുപ്പ്. നാളെ ആരോഗ്യ മന്ത്രി കോഴിക്കോട്ടെത്തും.
കോഴിക്കോട് രാമനാട്ടുകര സ്വദേശിയായ 43-കാരന് നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ സ്ഥിതിഗതികൾ വിലയിരുത്താനും പ്രതിരോധ പ്രവർത്തനങ്ങൾക്കുമായി നാഷണൽ ഡിസീസ് കൺട്രോൾ സെന്ററിലെ (NCDC) ഡോക്ടർമാർ അടങ്ങുന്ന ഏഴംഗ കേന്ദ്ര സംഘം കോഴിക്കോട്ടെത്തി. വെൻ്റിലേറ്റിൽ കഴിയുന്ന 43 കാരൻ്റെ നില ഗുരുതരമായി തുടരുകയാണ്. രോഗിക്ക് മോണോക്ലോണൽ ആൻ്റിബോഡി നൽകിയെങ്കിലും റെംഡിസിവർ മരുന്ന് ഇതുവരെ കോഴിക്കോടെത്തിക്കാനായില്ല. സമ്പർക്ക പട്ടികയിൽ നിലവിൽ 87 പേരാണുള്ളത് ആർക്കും രോഗലക്ഷണങ്ങളില്ല. എന്നാൽ രോഗിയുമായി ഏറ്റവുമടുത്ത് ഇടപെട്ട മൂന്ന് പേരെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. സ്രവ സാമ്പിളുകൾ ശേഖരിക്കുന്നതിനും മറ്റുമാണ് ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
എന്നാൽ നിപ ആശങ്ക നിലനിൽക്കുമ്പോഴും ജില്ലയിൽ DMO തസ്തിക ഒഴിഞ്ഞ് കിടക്കുകയാണ്. അഡീഷണൽ DMO യ്ക്കാണ് നിലവിൽ ചുമതല നൽകിയിരിക്കുന്നത്. തസ്തികയിൽ ആളില്ലാത്തത് നിപ ചികിത്സ സംബന്ധിച്ച സുപ്രധാന തീരുമാനങ്ങളെടുക്കുന്നതിൽ പ്രതിസന്ധിയുണ്ടാക്കുന്നുണ്ടെന്ന് വകുപ്പ് അധികൃതർ തന്നെ സമ്മതിക്കുന്നുമുണ്ട്. ഇന്ന് ആരോഗ്യ മന്ത്രി കെ.മുരളീധരൻ കോഴിക്കോട്ടെത്തും. ആരോഗ്യ വകുപ്പിന്റെ പ്രവർത്തനത്തില് പ്രതിപക്ഷം എതിർപ്പ് രേഖപ്പെടുത്തിയിരുന്നു. ബേപ്പൂർ എംഎല്എ പി.എ.മുഹമ്മദ് റിയാസ് സിവില്‍ സ്റ്റേഷനില് കുത്തിയിരുന്നു പ്രതിഷേധിക്കുകയും ചെയ്തു.
































