26.1 C
Kollam
Thursday 18th June, 2026 | 10:30:16 PM
Home News Breaking News സംസ്ഥാനത്ത് നിപ ഭീതി അകലുന്നു, ആശങ്കയായി ഷിഗല്ല, ഇന്ന് ഷിഗല്ല ബാധിതരായത് 19 പേർ, ഒരു...

സംസ്ഥാനത്ത് നിപ ഭീതി അകലുന്നു, ആശങ്കയായി ഷിഗല്ല, ഇന്ന് ഷിഗല്ല ബാധിതരായത് 19 പേർ, ഒരു ഡെങ്കി മരണം

Advertisement

തിരുവനന്തപുരം: സംസ്ഥാനത്ത് നിപ ഭീതി അകലുന്നു.സമ്പർക്കപ്പട്ടികയിലെ ഒരാൾ കൂടി ആശുപത്രി വിട്ടു. നിപ ഒരു പരിശോധന ഫലം കൂടെ നെഗറ്റീവായി. നിരീക്ഷണത്തിൽ ഉണ്ടായിരുന്ന ഒരാൾ കൂടെ ആശുപത്രി വിട്ടു.രോഗിയെ കൂടാതെ ഇതുവരെ നടത്തിയ എല്ലാ പരിശോധനയും നെഗറ്റീവായി. ഇതോടെ സമ്പർക്കപ്പട്ടികയിൽ നിന്നു ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ആകെ 9 പേരിൽ 6 പേർ ആശുപത്രി വിട്ടു. നിലവിൽ ആകെ 3 പേർ മെഡിക്കൽ കോളേജിൽ നിരീക്ഷണത്തിൽ തുടരുന്നുണ്ട്.

Also Read: വിവാഹബന്ധം വേർപിരിഞ്ഞ് താമസിച്ച 39കാരിയ്ക്ക് വിവാഹ വാഗ്ദാനം നൽകി തട്ടിയത് 10ലക്ഷം, 42കാരൻ പിടിയിൽ

നിപ ബാധിച്ച രോഗി കോഴിക്കോട് മെഡിക്കൽ കോളേജിൽ വെൻറിലേറ്ററിൽ തുടരുകയാണ്. രോഗബാധിതൻറെ സമ്പർക്ക പട്ടികയിൽ ഇന്ന് പുതിയതായി ആരെയും ഉൾപ്പെടുത്തിയിട്ടില്ല. നിലവിൽ 104 പേരാണ് സമ്പർക്ക പട്ടികയിൽ ഉള്ളത്. ഇത് 4 പേർ വളരെ ഉയർന്ന റിസ്ക് ഭാഗത്തിൽപ്പെട്ടവരും, 14 പേർ ഉയർന്ന ഭാഗത്തിൽ പെട്ടവരും 86 പേർ കുറഞ്ഞ റിസ്ക് ഭാഗത്തിൽപ്പെട്ടവരും ആണ്.രോഗബാധ റിപ്പോർട്ട് ചെയ്ത രാമനാട്ടുകര മുനിസിപ്പാലിറ്റി ഡിവിഷൻ 5 ലെ 50 വീടുകളിൽ കൂടി ആരോഗ്യ പ്രവർത്തകർ ഇന്ന് സന്ദർശനം നടത്തി.

ഇതിനിടെ സംസ്ഥാനത്ത് 19 പേർക്ക് കൂടി ഷിഗെല്ല സ്ഥിരീകരിച്ചു. തിരുവനന്തപുരം 2, കൊല്ലം 1, എറണാകുളം 1 തൃശൂർ 3 മലപ്പുറം 1, കോഴിക്കോട് 9, കണ്ണൂർ 2 എന്നിവടങ്ങളിലാണ് ഇന്ന് ഷിഗെല്ല രോഗ ബാധ റിപ്പോർട്ട് ചെയ്തത്. കോഴിക്കോട്, വയനാട് ജില്ലകളിലാണ് ജൂൺ മാസം ഏറ്റവും കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ചത്. നിൽവിൽ കോഴിക്കോട് (33), വയനാട് (18), തൃശൂർ (9) ആലപ്പുഴ (3) എന്നീ നാല് ജില്ലകളിലാണ് ഔട്ബ്രേക്ക് പ്രഖ്യാപിച്ചിട്ടുള്ളത്. മലപ്പുറം (14), തിരുവനന്തപുരം (13), കൊല്ലം (8), ഇടുക്കി (3), എറണാകുളം (2), കണ്ണൂർ (7) എന്നിവിടിങ്ങളിലും ജൂൺ മാസം ഷിഗെല്ല രോഗബാധ റിപ്പോർട്ട് ചെയ്തു. ഈ വർഷം 186 ഷിഗെല്ല രോഗബാധ റിപ്പോർട്ട് ചെയ്തു. സംസ്ഥാനത്ത് ജൂൺ മാസം മാത്രം 110 കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 68 പേർക്കാണ് സംസ്ഥാനത്ത് ഇന്ന് ഡെങ്കി സ്ഥിരീകരിച്ചത്. തൃശൂർ നാട്ടികയിൽ ഒരാൾ ഡെങ്കി ബാധിച്ച് മരിച്ചു. ഒരാൾക്ക് കൂടി അമീബിക്ക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചിട്ടുണ്ട്.

ആരോഗ്യ വകുപ്പ് വയറിളക്ക രോഗങ്ങൾക്കെതിരെ സംസ്ഥാനതല ക്യാമ്പയിൻ ജൂലൈ 31 വരെ നടത്തും. മഴക്കാലം ആരംഭിച്ചതോടെ സംസ്ഥാനത്ത് ഷിഗെല്ലോസിസ് ഉൾപ്പെടെയുള്ള വയറിളക്ക രോഗങ്ങൾ വർദ്ധിച്ച് വരികയും ഏതാനും കുട്ടികളുടെ മരണത്തിനു കാരണമാവുകയും ചെയ്ത സാഹചര്യത്തിൽ കേന്ദ്ര ആരോഗ്യ വകുപ്പ് നിർദ്ദേശിച്ച പ്രകാരം വയറിളക്ക രോഗങ്ങൾക്കെതിരെ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ ഇതര വകുപ്പുകളുടെ കൂടി സഹകരണത്തോടെ ശക്തമായ ബോധവത്കരണവും നടപടികളും ആരംഭിക്കുന്നത്. 2026 ജൂൺ 16 മുതൽ ജൂലൈ 31 വരെ വയറിളക്കരോഗങ്ങൾക്കെതിരെ സംസ്ഥാനത്ത് പ്രത്യേക ക്യാമ്പയിൻ തുടങ്ങുന്നത്. വയറിളക്കരോഗങ്ങൾ തടയാം, ജീവൻ രക്ഷിക്കാം എന്നതാണ് പരിപാടിയുടെ മുദ്രാവാക്യം.

ക്യാമ്പയിൻ കാലയളവിൽ എല്ലാ ജില്ലകളിലും ബോധവത്കരണം ശക്തമാക്കുന്നതിനു പുറമെ പൊതു വിദ്യാഭാസവകുപ്പ്, വനിതാ ശിശു വികസനവകുപ്പ്, ജലവിഭവ വകുപ്പ്, ജലനിധി, തദ്ദേശ സ്വയംഭരണ വകുപ്പ് തുടങ്ങിയവയുമായി സഹകരിച്ച് വകുപ്പ്തല ഏകോപന സമിതി യോഗങ്ങൾ സംഘടിപ്പിക്കുകയും നടപടികൾ സ്വീകരിക്കുകയും ചെയ്യും. ക്യാമ്പയിന്റെ ഭാഗമായി ആരോഗ്യ കേന്ദ്രങ്ങൾ, അങ്കണവാടികൾ, വിദ്യാലയങ്ങൾ, വീടുകൾ എന്നിവയിൽ പ്രതിരോധ പ്രവർത്തനങ്ങൾ ഉറപ്പാക്കും.

മുലയൂട്ടൽ പ്രോത്സാഹിപ്പിക്കൽ, പ്രതിരോധ കുത്തിവെപ്പ് (റോട്ടാ വൈറസിനെതിരെ) ഉറപ്പാക്കൽ, കുടിവെള്ളം അണുവിമുക്തമാക്കൽ, കൃത്യമായ കുടിവെള്ള ഗുണനിലവാര പരിശോധന, ശാസ്ത്രീയമായ മാലിന്യ നിർമ്മാർജനം, കൈകഴുകൽ പ്രോത്സാഹിപ്പിക്കൽ, ആരോഗ്യ കേന്ദ്രങ്ങൾ അങ്കണവാടികൾ എന്നിവയിൽ ഓ.ആർ.എസ്-സിങ്ക് എന്നിവ ഉറപ്പാക്കൽ, പൊതു ജലസ്രോതസുകളുടെ സംരക്ഷണം എന്നിവയ്ക്കായുള്ള നടപടികളാണ് മുഖ്യമായും സ്വീകരിക്കുന്നത്. കൂടാതെ വ്യക്തിശുചിത്വം പാലിക്കുക, ശുചിമുറി ഉപയോഗിച്ചശേഷവും ഭക്ഷണം കഴിക്കുന്നതിനുമുന്പും സോപ്പുപയോഗിച്ച് കൈകൾ കഴുകുക, കുഞ്ഞുങ്ങളെ മുലയൂട്ടുമ്പോഴും കുഞ്ഞുങ്ങളുടെ വിസർജ്യം കൈകാര്യം ചെയ്യുമ്പോഴും പാലിക്കേണ്ട ശുചിത്വനടപടികൾ, ഓ.ആർ.എസിന്റെ പ്രാധാന്യം, അത് തയാറാകുന്ന വിധം എന്നിവ കേന്ദ്രീകരിച്ച് ശക്തമായ ബോധവത്കരണവും കാമ്പയിനിന്റെ ഭാഗമാണ്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here