തിരുവനന്തപുരം: ലഹരിക്കെതിരെ സാൽവേഷൻ ആർമി സഭ നടത്തുന്ന പോരാട്ടം ഉചിതമായ തീരുമാനമാണെന്നും അത് സമൂഹത്തിന് ഗുണം ചെയ്യുന്ന മാതൃകാപരമായ പ്രവർത്തനമാണെന്നും ആരോഗ്യ മന്ത്രി കെ. മുരളീധരൻ പറഞ്ഞു. സാൽവേഷൻ ആർമി തിരുവനന്തപുരം സെൻട്രൽ ചർച്ചിൻ്റെ ആഭിമുഖ്യത്തിൽ പേരൂർക്കട ബാപ്പുജി ഗ്രന്ഥശാലയിൽ സംഘടിപ്പിച്ച 162-ാം സ്ഥാപക ദിനാഘോഷവും ലഹരി വിരുദ്ധ ബോധവൽക്കരണ സമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
“മനുഷ്യൻ മൃഗമാകുന്നു” എന്ന് പറയുന്നതിനേക്കാൾ “മനുഷ്യൻ പിശാചായി മാറുന്നു” എന്ന് പറയുന്നതാണ് കൂടുതൽ ശരിയെന്നും ദൈവ വിശ്വാസമില്ലായ്മയും ലഹരിയുടെ ഉപയോഗവുമാണ് ഈ അവസ്ഥയ്ക്ക് പ്രധാന കാരണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു. മയക്കുമരുന്ന് കേസുകളിൽ അകപ്പെടുന്നവർക്ക് കൂടുതൽ കർശനമായ ശിക്ഷ ഉറപ്പാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സാൽവേഷൻ ആർമി പേഴ്സണൽ സെക്രട്ടറി ലെഫ്റ്റനന്റ് കേണൽ ജസ്റ്റിൻ രാജ് അധ്യക്ഷത വഹിച്ചു. ടെറിട്ടോറിയൽ കമാൻഡർ കേണൽ പ്രകാശ് ചന്ദ്ര പ്രധാൻ അനുഗ്രഹപ്രഭാഷണം നടത്തി. ഡോ ടി. സാഗർ ലഹരി വിരുദ്ധ സന്ദേശം നൽകി. വാർഡ് കൗൺസിലർ എസ്. അനിത, ചീഫ് സെക്രട്ടറി ലെഫ്റ്റനന്റ് കേണൽ ജേക്കബ് ജോസഫ്,
കോർ ഓഫീസർ മേജർ മോൻസി വി. എസ്,
ടി. പി. ജോർജ് കുട്ടി എന്നിവർ പ്രസംഗിച്ചു.
മേജർ സിൽദാ മോൻസി, ആൽഫ്രഡ് പി. ജോർജ്, കുന്നത്തൂർ ജെ. പ്രകാശ്, ബ്രിംബൽ സൈമൺ, അനിൽ തങ്കച്ചൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
സമ്മേളനത്തോടനുബന്ധിച്ച് ഗാനാലാപനം, സാൽവേഷൻ ആർമി ബ്രാസ് ബാൻഡ് ഡിസ്പ്ലേ, ടിംബ്രൽ ഡിസ്പ്ലേ, ലഹരി വിരുദ്ധ ബോധവൽകരണ സ്‌കിറ്റ് എന്നിവ അവതരിപ്പിച്ചു.

































