മലപ്പുറം . പാമ്പ് കടിയേറ്റ് ചികിത്സയിലിരിക്കെ രക്തം ഛർദിച്ച രോഗിക്ക് അടിയന്തിര ചികിത്സ നൽകിയില്ലെന്ന് പരാതി, മലപ്പുറം പൊന്നാനിയിൽ താലൂക്ക് ആശുപത്രിക്ക് എതിരെയാണ് ആരോപണം. എടപ്പാൾ പാടത്തങ്ങാടി സ്വദേശിനി ഷഹലക്കാണ് ദുരനുഭവമുണ്ടായത്. പൊലീസ് ഇടപെട്ടതിന് ശേഷമാണ് ശഹലക്ക് ചികിൽസ ലഭിച്ചത്. എന്നാൽ ഫിസിഷ്യൻ ഇല്ലാത്തതുകൊണ്ടാണ് ചികിത്സാ നൽകാതിരുന്നതെന്നാണ് ആശുപത്രി അധികൃതരുടെ വിശദീകരണം
22കാരിയായ ഷഹലക്ക് കരിമൂര്ഖന്റെ കടിയേൽക്കുന്നത് ഏപ്രിൽ 27നാണ് .ഒരു മാസത്തിനിപ്പുറവും ഛർദി നിലക്കാത്തതിനെതുടർന്നാണ് ആദ്യം എടപ്പാൾ സാമൂഹികരോഗ്യ കേന്ദ്രത്തിലും പിന്നീട് പൊന്നാനി താലൂക്ക് ആശുപത്രിയിലും ചികിത്സാ തേടിയത്. എന്നാൽ ഫിസിഷ്യൻ ഇല്ലാത്തതിനാൽ ചികിത്സ നൽകാനാകില്ലെന്ന് അറിയിച്ചെന്നും പിന്നീട് പോലീസ് വിളിച്ചുപറഞ്ഞതിന് ശേഷമാണ് ഇൻജെക്ഷനും പെയിൻ കില്ലറും ലഭിച്ചതെന്നുമാണ് ഷഹല പറയുന്നത്
ആശുപത്രിയിലെ ജീവനക്കാർ മോശമായി പെരുമാറിയതായും ആരോപണമുണ്ട്.
എന്നാൽ ഫിസിഷ്യന്റെ സാന്നിധ്യം ഇല്ലാത്തതിനാലാണ് ആദ്യഘട്ടത്തിൽ ചികിത്സ നൽകാതിരുന്നത് എന്നാണ് ആശുപത്രി വിശദീകരണം. സംഭവത്തിൽ ജില്ലാ മെഡിക്കൽ ഓഫീസർക്ക് പരാതി നൽകാനാണ് 23കാരിയുടെ തീരുമാനം



































