തിരുവനന്തപുരം: നിയമസഭയിലെ പ്രതിപക്ഷ ഉപനേതാവ് സ്ഥാനത്തെ ചൊല്ലിയുള്ള തർക്കം മുറുകിയതോടെ എൽഡിഎഫിൽ അസാധാരണ പ്രതിസന്ധി. തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും മുന്നണിയുടെ സംയുക്ത നിയമസഭാ കക്ഷിയോഗം ചേരാൻ സാധിക്കാത്ത വിധം സിപിഎമ്മും സി.പി.ഐയും തമ്മിലുള്ള ഭിന്നത രൂക്ഷമായിരിക്കുകയാണ്. പ്രതിപക്ഷ ഉപനേതാവ് പദവി തങ്ങൾക്ക് വേണമെന്ന ആവശ്യത്തിൽ സി.പി.ഐ ഉറച്ചുനിൽക്കുമ്പോൾ, വിട്ടുകൊടുക്കാൻ കഴിയില്ലെന്ന കർശന നിലപാടിലാണ് സിപിഎം. ഇരുപാർട്ടികളും വിട്ടുവീഴ്ചയ്ക്ക് തയ്യാറാകാത്തതാണ് നിലവിലെ പ്രതിസന്ധിക്ക് കാരണം.
എൽഡിഎഫ് നിയമസഭാ കക്ഷി ഉപനേതാവ് പദവിയിൽ ഇതുവരെ തീരുമാനമായിട്ടില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം വ്യക്തമാക്കി. മുൻപും പല തവണ ഈ പദവി ഉണ്ടായിട്ടുണ്ടെന്നും വിഷയത്തിൽ സിപിഎമ്മുമായി നിരന്തരം ചർച്ചകൾ നടത്തുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. പദവി പ്രഖ്യാപനത്തിന് പ്രത്യേക മുഹൂർത്തമൊന്നും നിശ്ചയിച്ചിട്ടില്ലെങ്കിലും രാഷ്ട്രീയ വ്യക്തതയോടെ ചർച്ചകളിലൂടെ വിഷയം ഉടൻ പരിഹരിക്കുമെന്നും ബിനോയ് വിശ്വം കൂട്ടിച്ചേർത്തു.



































