ഇടുക്കി.എൻഎസ്എസ് ജനറൽ സെക്രട്ടറി കെ.സുകുമാരൻ നായർക്കെതിരെ ഇടുക്കിയിലെ വിമത വിഭാഗം വീണ്ടും രംഗത്ത്. സുകുമാരൻ നായർക്ക് മനോവൈകൃതമെന്ന് ഹൈറേഞ്ച് എൻ എസ് എസ് യൂണിയൻ. മനോവൈകൃതം ബാധിച്ചയാളെ ചുമക്കേണ്ട അവസ്ഥയിലാണ് സംസ്ഥാനത്തെ നായന്മാരെന്നും യൂണിയൻ പ്രസിഡന്റ് ആക്ഷേപിച്ചു.
ഏറെനാളുകളായി എൻഎസ്എസ് ജനറൽ സെക്രട്ടറിയുമായി ഇടഞ്ഞു നിൽക്കുകയാണ് ഹൈറേഞ്ച് എൻഎസ്എസ് യൂണിയൻ.
യൂണിയന്റെ അമ്പത്തിനാലാമത് വാർഷിക പൊതുയോഗത്തിൽ സുകുമാരൻ നായരെ രൂക്ഷമായ ഭാഷയിലാണ് യൂണിയൻ പ്രസിഡന്റ് ആർ മണിക്കുട്ടൻ വിമർശിച്ചത്.
രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാവും എന്നുള്ള ഘട്ടത്തിൽ അതിന് കഴിവില്ലാത്തയാളാണെന്ന് പറഞ്ഞ് 15 വർഷങ്ങൾക്കു മുമ്പ് ചാനൽ അഭിമുഖത്തിൽ ഇരുന്ന് ആക്ഷേപിച്ചയാളാണ് സുകുമാരൻ നായർ. വിശ്വപൗരൻ എന്ന് മാധ്യമങ്ങൾ വാഴ്ത്തിയ ശശിതരൂരിനെ ഡൽഹി നായർ എന്നുവിളിച്ച് അധിക്ഷേപിച്ചു. തിരുവഞ്ചൂർ രാധാകൃഷ്ണനെ കറുത്ത നായർ എന്ന് പറഞ്ഞവഹേളിച്ചു. കെ സി വേണുഗോപാലിനെ എല്ലാ തെരഞ്ഞെടുപ്പുകളിലും തോൽപ്പിക്കുവാൻ ശ്രമിച്ചു. വി ഡി സതീശനെ മുഖ്യമന്ത്രി ആക്കാതിരിക്കാൻ ജനറൽ സെക്രട്ടറി കളിച്ചുവെന്നും മണികുട്ടൻ ആരോപിച്ചു
എൻഎസ്എസിന്റെ ഭൂമി വിൽക്കുകയും ബന്ധു നിയമനത്തിലൂടെ സ്വജനപക്ഷപാതം കാട്ടിയതുമെല്ലാം വിളിച്ചുപറഞ്ഞത് പുറത്ത് പോയ ഡയറക്ടർ ബോർഡ് മെമ്പർമാരാണ്. കരിമണൽ കൊള്ളയിൽ ജനറൽ സെക്രട്ടറിക്ക് പിഴ ഈടാക്കിയെന്നും മണിക്കുട്ടൻ കൂട്ടിച്ചേർത്തു.



































