മുഖ്യമന്ത്രിയായാലും ശരി വി.ഡി സതീശനോട് അനുനയത്തിനില്ലെന്നുറപ്പിച്ചു NSS ജനറൽ സെക്രട്ടറി ജി.സുകുമാരൻ നായർ. സമുദായ നേതാക്കളെ പറ്റി പറഞ്ഞത് തിരുത്തി മാപ്പ് പറഞ്ഞാലും സതീശനെ നേരിട്ട് കാണാനോ സംസാരിക്കാനോ ഇല്ലെന്നാണ് സുകുമാരൻ നായരുടെ പക്ഷം. രമേശ് ചെന്നിത്തലയെ പരിഗണിക്കാത്തതിൽ കടുത്ത രോഷത്തിലാണ് സുകുമാരൻ നായർ…
തിരഞ്ഞെടുപ്പിന് മുമ്പ് വി ഡി സതീശനോടുണ്ടായിരുന്ന രോഷം ഇരട്ടിയാക്കുകയാണ് സുകുമാരൻ നായർ. ഒരടി പിന്നോട്ടില്ല. സമുദായ നേതാക്കളുടെ തിണ്ണ നിരങ്ങാറില്ലെന്ന സതീശന്റെ നേരത്തേയുള്ള പ്രസ്താവന സുകുമാരൻ നായരെ അത്രക്കണ്ട് ചൊടിപ്പിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയായാലും നിലപാടിൽ മാറ്റമില്ലെന്നും പെരുന്നയിലേക്ക് സതീശൻ വരേണ്ടതില്ലെന്നുമാണ് തീരുമാനം. ഒരുതരത്തിലും അടുക്കാനില്ലെന്ന്..
മുഖ്യമന്ത്രി പദവി സതീശന് അനർഹമായി കിട്ടിയതാണെന്നും ലീഗാണ് ചരടുവലിച്ചതെന്നും പറഞ്ഞു വെച്ച സുകുമാരൻ നായർ ചെന്നിത്തലയെ പരിഗണിക്കാത്തതിൽ കോൺഗ്രസ് നേതൃത്വത്തോട് കടുത്ത രോഷം അറിയിച്ചെന്നാണ് വിവരം. നേരത്തേ മന്ത്രിസഭയിലടക്കം അർഹമായ പരിഗണന വേണമെന്ന് ആവശ്യപ്പെട്ടിരുന്ന സുകുമാരൻ നായർ നിലവിൽ അനുനയ നീക്കങ്ങൾക്കില്ലെന്നാണ് അറിയിച്ചത്.
എന്നാൽ സുകുമാരൻ നായരെ പൂർണമായി പിണക്കി മുന്നോട്ട് പോകാനാകില്ലെന്ന വിലയിരുത്തലിലാണ് UDF. മന്ത്രി ചർച്ചകൾ പൂർത്തിയാകുന്ന മുറക്ക് അനുനയ നീക്കങ്ങളും സജീവമാക്കിയേക്കും. ഇണങ്ങുമോ വൈരം മുറുകുമോ എന്ന് അടുത്ത ദിവസങ്ങളിൽ അറിയാം



































