ഭോപ്പാൽ: ദീർഘനാളത്തെ തർക്കങ്ങൾക്കൊടുവിൽ ചരിത്രസ്‌മാരകങ്ങളിലൊന്നായ മധ്യപ്രദേശിലെ ഭോജ്‌ശാല സമുച്ചയം ക്ഷേത്രമായി പ്രഖ്യാപിച്ച് മധ്യപ്രദേശ് ഹൈക്കോടതി. വിധിയ്‌ക്ക് പിന്നാലെ ജില്ലയിലുടനീളം സുരക്ഷ കർശനമാക്കി ധാർ ജില്ലാ ഭരണകൂടം. ജില്ലയിലെ ഭോജ്‌ശാല സമുച്ചയത്തിലും പരിസരത്തും ക്രമസമാധാന പാലനത്തിനായി 1,200 പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്. സംഘർഷ സാധ്യത കണക്കിലെടുത്ത് ജില്ലയിലുടനീളം നിരോധനാജ്ഞയും ഏർപ്പെടുത്തിയതായി ജില്ലാ ഭരണകൂടം വ്യക്തമാക്കി.
കോടതി ഉത്തരവിന് പിന്നാലെ സമാധാനവും സാമുദായിക ഐക്യവും നിലനിർത്താൻ ധാർ ജില്ലാ കലക്‌ടർ രാജീവ് രഞ്ജൻ മീണ ജനങ്ങൾക്ക് നിർദേശം നൽകി. അനിഷ്‌ട സംഭവങ്ങൾ തടയാൻ ഭരണകൂടം സ്ഥിതിഗതികൾ സൂക്ഷ്‌മമായി നിരീക്ഷിക്കുന്നുണ്ടെന്നും കലക്‌ടർ അറിയിച്ചു. ഭാരതീയ നാഗരിക് സുരക്ഷാ സംഹിത (ബിഎൻഎസ്എസ്) സെക്ഷൻ 163 പ്രകാരമുള്ള നിരോധനാജ്ഞ ജില്ലയിലുടനീളം ഏർപ്പെടുത്തിയിട്ടുണ്ട്. 2026 ജൂൺ അഞ്ച് വരെയാകും നിരോധനാജ്ഞ പ്രാബല്യത്തിലുണ്ടാവുക എന്നും കലക്‌ടർ കൂട്ടിച്ചേർത്തു.
ചരിത്രസ്‌മാരകത്തെച്ചൊല്ലിയുള്ള ഹിന്ദു, മുസ്‌ലിം, ജൈന സമൂഹങ്ങളുടെ അവകാശവാദങ്ങളുമായി ബന്ധപ്പെട്ട് ദീർഘകാലമായി നിലനിൽക്കുന്ന വാദം കേൾക്കൽ അവസാനിപ്പിച്ച കോടതി ഡിവിഷൻ ബെഞ്ച് വിധി ഇന്നത്തേയ്‌ക്ക് (മെയ് 15) മാറ്റിവച്ചിരുന്നു. പ്രസിദ്ധമായ ഭോജ്‌ശാലയെ ഒരു സരസ്വതി ക്ഷേത്രമായാണ് ഹിന്ദു സമൂഹം കണക്കാക്കുന്നത്. എന്നാൽ മുസ്‌ലീമുകൾ സമുച്ചയം കമൽ മൗല പള്ളിയാണെന്നും ജൈനസമൂഹത്തിൽ നിന്നുള്ളവർ മധ്യകാല ജൈന ക്ഷേത്രവും ഗുരുകുലവുമാണെന്നും നിരന്തരം അവകാശപ്പെടുന്നു.
കോടതിയിൽ വാദം കേൾക്കുന്നതിനിടെ ഹിന്ദു, മുസ്‌ലീം, ജൈന സമുദായങ്ങളെ പ്രതിനിധീകരിച്ചുകൊണ്ടുള്ള ഹർജിക്കാർ ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ (എഎസ്‌ഐ) സംരക്ഷിത സ്ഥലത്ത് ആരാധന നടത്താനുള്ള പ്രത്യേക അവകാശങ്ങൾ തേടി. മൂന്നു കക്ഷികളും പ്രത്യേക ആരാധനാ അവകാശങ്ങളും സ്ഥലത്ത് പ്രവേശന ക്രമീകരണങ്ങളും ആവശ്യപ്പെട്ട് വാദങ്ങൾ ഉന്നയിച്ചു.





























