ന്യൂഡെല്‍ഹി.കേരളത്തിൽ ആരു മുഖ്യമന്ത്രി ആകണമെന്നതിൽ വിശാല ചർച്ചയ്ക്ക് എഐസിസി. മുൻ കെപിസിസി അധ്യക്ഷൻ മാരെയും കെപിസിസി വർക്കിംഗ് പ്രസിഡണ്ടുമാരെയും മുതിർന്ന നേതാക്കളെയും ഡൽഹിക്ക് വിളിപ്പിച്ചു. രാഹുൽ ഗാന്ധി,പ്രിയങ്ക ഗാന്ധിയുമായും മല്ലികാർജുൻ ഖാർഗേയുമായും ചർച്ച നടത്തിയിട്ടുണ്ട്. തീരുമാനം തങ്ങള്‍ മുന്‍കൂട്ടി നിശ്ചയിച്ചതലത്തിലേക്ക് എത്തിച്ചെങ്കിലും തീരുമാനം പൊതുവായുള്ളതായിരുന്നു എന്നു വരുത്താനുള്ള ചടങ്ങുകളാണ് നടക്കുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നു.
മുഖ്യമന്ത്രി കസേര ലക്ഷ്യമിട്ടു നിൽക്കുന്ന കെസി വേണുഗോപാലും വി ഡി സതീശനും രമേശ് ചെന്നിത്തലയും ഒരു ഇഞ്ച് പിന്നോട്ടില്ല എന്നുള്ള നിലപാടെടുത്തതോടെയാണ് കേരളത്തിലെ കൂടുതൽ നേതാക്കളെ വിളിച്ചുള്ള വിശാല ചർച്ചയ്ക്ക് ഹൈക്കമാൻഡ് തീരുമാനിച്ചത്. ഇതിന്റെ ഭാഗമായി കെപിസിസിയുടെ മുൻ അധ്യക്ഷന്മാരെ ആദ്യം വിളിച്ചു. ഇതിൽ മുല്ലപ്പള്ളിക്ക് നേരിട്ട് എത്താൻ കഴിയാത്തതിലുള്ള ബുദ്ധിമുട്ട് അറിയിച്ചു നിലപാട് ഫോണിലൂടെ അറിയിക്കും. കെ സുധാകരനും കെ മുരളീധരനും അടക്കമുള്ളവർ നേരിട്ട് എത്തി നിലപാട് പറയും. ഇതിൽ കെ സുധാകരൻ കെസി വേണുഗോപാലിനൊപ്പം ആണ്. കെ മുരളീധരൻ ആകട്ടെ വി ഡി സതീശന് വേണ്ടി നിലപാട് എടുക്കുകയും ചെയ്യും.
3 വർക്കിംഗ് പ്രസിഡണ്ടുമാരെയും ചർച്ചകൾക്കായി വിളിപ്പിച്ചു. എ പി അനിൽകുമാർ, പി സി വിഷ്ണുനാഥ്, ഷാഫി പറമ്പിൽ (മൂവരും കെ സി വേണുഗോപാലിനൊപ്പം). ഇതുനൊപ്പം ആണ് തിരുവഞ്ചൂർ രാധാകൃഷ്ണനെയും ഡൽഹിക്ക് ക്ഷണിച്ചത്. എ കെ ആന്റണിയുമായി ഫോണിൽ സംസാരിക്കും. നേതാക്കളുമായുള്ള കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായി രാഹുൽഗാന്ധി പ്രിയങ്ക ഗാന്ധിയുമായും മല്ലികാർജുൻ ഖാർഗേയുമായും ചർച്ച നടത്തി. മുതിർന്ന നേതാക്കളുമായുള്ള ആശയവിനിമയത്തിനുശേഷം ആവശ്യമെങ്കിൽ ഘടകകക്ഷികളുമായും ചർച്ച നടത്തിയേക്കും.
കേരളത്തിലെ മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുമ്പോൾ അത് ദേശീയ നേതൃത്വത്തിന്റെ ഒറ്റയ്ക്കുള്ള തീരുമാനം ആണെന്നുള്ള പരാതി ഉണ്ടാകാതിരിക്കാൻ കൂടിയാണ് ഈ നീക്കം.



































