കൊച്ചി: സംസ്ഥാനത്തിൻ്റെ അടുത്ത മുഖ്യമന്ത്രിയായി വി ഡി സതീശൻ എത്തുന്നതിനായി ആലുവ മഹാദേവ ക്ഷേത്രത്തിൽ പ്രത്യേക പൂജകൾ. ഗണപതിഹോമം, ഭഗവതിസേവ, മൃത്യുഞ്ജയഹോമം, കടുംപായസം, ജലധാര, കരിക്ക് അഭിഷേകം തുടങ്ങിയ പൂജകളാണ് നടന്നത്. യൂത്ത് കോൺഗ്രസ് ആലുവ മണ്ഡലം വൈസ് പ്രസിഡന്റ് തരുൺ ജെറോം ആണ് 955 രൂപയടച്ച് പൂജകൾ നടത്തിയത്. അബുദാബിയിൽ ജോലി ചെയ്യുന്ന തരുൺ സുഹൃത്ത് മുഖേനെയാണ് വഴിപാടുകൾ കഴിപ്പിച്ചത്. തെരുവിൽ പരസ്യ പ്രകടനങ്ങൾ പാടില്ലെന്ന കെ.പി.സി.സി നിർദ്ദേശം തള്ളി വി ഡി സതീശനെ മുഖ്യമന്ത്രിയാക്കണം എന്നാവശ്യപ്പെട്ട് കോൺഗ്രസ് പ്രവർത്തകർ വീണ്ടും പ്രകടനം നടത്തിയിരുന്നു.
കോഴിക്കോട്, തൃശൂർ, തിരുവനന്തപുരം, മലപ്പുറം, കോട്ടയം ജില്ലകളിലാണ് പ്രകടനം നടന്നത്. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നിൽ നടന്ന പ്രകടനത്തിൽ നൂറുകണക്കിന് പ്രവർത്തകരാണ് പങ്കെടുത്തത്. പടനയിച്ചവൻ തന്നെ നാട് നയിക്കട്ടെ എന്നായിരുന്നു പ്രകടനങ്ങളിൽ പ്രധാനമായും മുഴങ്ങിക്കേട്ടത്. തിരുവനന്തപുരത്ത് പാളയം രക്തസാക്ഷി മണ്ഡപത്തിൽ നിന്നാണ് പ്രകടനം ആരംഭിച്ചത്.
പ്രകടനങ്ങളും ഫ്ലക്സ് ബോർഡുകളും ഒഴിവാക്കണമെന്ന് പ്രവർത്തകരോട് വി ഡി സതീശൻ നേരത്തെ അഭ്യർത്ഥിച്ചിരുന്നു. 102 സീറ്റുമായി കോൺഗ്രസിന്റെയും യുഡിഎഫിന്റെയും ചരിത്രവിജയം നമ്മൾ നേടിയെന്നും ഈ സന്തോഷത്തിന്റെയും അഭിമാനത്തിന്റെയും നിമിഷത്തിൽ പാർട്ടിക്കും മുന്നണിക്കും ബുദ്ധിമുട്ടുണ്ടാക്കുന്ന ഒന്നും നേതാക്കളുടെയും പ്രവർത്തകരുടെയും ഭാഗത്തുനിന്നും ഉണ്ടാകാൻ പാടില്ലെന്നും വി ഡി സതീശൻ ആവശ്യപ്പെട്ടിരുന്നു.




































