Home News Breaking News ‘ഓടുന്ന വണ്ടിയില്‍ ഓടരുത്,കേരളത്തിന്റെ ചരിത്രത്തില്‍ തന്റെ സിഗ്‌നേച്ചര്‍ ഇട്ടിട്ടാണ് പോകുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് വി ഡി...

‘ഓടുന്ന വണ്ടിയില്‍ ഓടരുത്,കേരളത്തിന്റെ ചരിത്രത്തില്‍ തന്റെ സിഗ്‌നേച്ചര്‍ ഇട്ടിട്ടാണ് പോകുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് വി ഡി സതീശന്‍

Advertisement

കൊച്ചി: കേരളത്തിന്റെ ചരിത്രത്തില്‍ തന്റെ സിഗ്‌നേച്ചര്‍ ഇട്ടിട്ടാണ് പോകുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് വി ഡി സതീശന്‍. സ്വന്തം മണ്ഡലമായ പറവൂരില്‍ റോഡ് ഷോ നടത്തി വോട്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞ ശേഷം തിരുവനന്തപുരത്തേക്ക് തിരിക്കാനായി എറണാകുളം ടൗണ്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോഴായിരുന്നു സതീശന്റെ പ്രതികരണം.

‘ഓടുന്ന വണ്ടിയില്‍ ഓടരുത്. ഓടുന്ന വണ്ടിയില്‍ കിടന്ന് ഓടിയാല്‍ എത്തില്ലല്ലോ. ഓടുന്ന വണ്ടിയില്‍ സമാധാനമായി ഇരിക്കുക. അത് നിര്‍ത്തുമ്പോള്‍ ഇറങ്ങുക. നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാകട്ടെ. കേരളത്തിന്റെ ചരിത്രത്തില്‍ എന്റെ സിഗ്‌നേച്ചര്‍ ഇട്ടിട്ടാണ് ഞാന്‍ പോകുന്നത്’- മുഖ്യമന്ത്രി ചര്‍ച്ചകളോട് വി ഡി സതീശന്‍ പ്രതികരിച്ചത് ഇങ്ങനെ.

കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് നിന്ന് എറണാകുളത്തെത്തിയ സതീശന് വന്‍ സ്വീകരണമാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ ഒരുക്കിയത്. തുടര്‍ന്ന് ഇന്നു രാവിലെ ആലുവ ദേശത്തുള്ള വീട്ടില്‍ പാര്‍ട്ടി പ്രവര്‍ത്തകരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. നിയുക്ത എംഎല്‍എമാരായ ടിജെ വിനോദ്, ദീപക് ജോയ് എന്നിവര്‍ സതീശനെ വീട്ടിലെത്തി കാണുകയും ചെയ്തു. അതിനു ശേഷം രാവിലെ 11 മണിയോടെ പറവൂരിലെ ക്യാമ്പ് ഓഫീസിലെത്തിയ സതീശന്‍ അവിടെയും പാര്‍ട്ടി പ്രവര്‍ത്തകരുമായി കൂടിക്കാഴ്ച നടത്തി. വൈകിട്ട് 3.30ന് വരാപ്പുഴയില്‍ നിന്ന് പറവൂരിലേക്കായിരുന്നു സതീശന്റെ വാഹനപ്രചരണ ജാഥ.

ജനങ്ങളുടെ വികാരം യുഡിഎഫിന് അനുകൂലമായിരുന്നു എന്നും അത് അവരുടെ പ്രതികരണത്തില്‍ നിന്ന് മനസിലായതുകൊണ്ടാണ് യുഡിഎഫിന് വന്‍ വിജയം ലഭിക്കുമെന്ന് താന്‍ പറഞ്ഞതെന്നും സതീശന്‍ പ്രതികരിച്ചു. ’80നും 90നും ഇടയില്‍ സീറ്റുകള്‍ ജയിക്കുമെന്ന് ഉറപ്പായിരുന്നു. 15 സീറ്റുകള്‍ കടുത്ത മത്സരം നടക്കുന്നവയായി എഴുതി വച്ചിരുന്നു. അതില്‍ 13 സീറ്റുകള്‍ ജയിച്ചു. കോന്നി, മണലൂര്‍ എന്നിവയാണ് നഷ്ടപ്പെട്ടത്. അല്ലാതെ കൊട്ടക്കണക്കല്ല പറഞ്ഞത്’- സതീശന്‍ പറഞ്ഞു. മുഖ്യമന്ത്രി ആരാണെന്ന് പാര്‍ട്ടി തീരുമാനിക്കേണ്ട കാര്യമാണെന്നും തര്‍ക്കമില്ലാതെ തീരുമാനം ഉണ്ടാകേണ്ടതാണെന്നും അദ്ദേഹം ചോദ്യങ്ങളോട് പ്രതികരിച്ചു.

‘കോണ്‍ഗ്രസ് നേതൃത്വം എന്നെ ഏല്‍പ്പിച്ച ദൗത്യം 41 സീറ്റുമായി പരാജയപ്പെട്ട്, തകര്‍ന്നു തരിപ്പണമായി കിടക്കുന്ന അവസ്ഥയില്‍ പാര്‍ട്ടിയെ ജയിപ്പിച്ചു കൊണ്ടുവരണം എന്നാണ്. ഞാന്‍ അതിന് നേതൃത്വം കൊടുക്കുകയും ഏകോപിപ്പിക്കുകയും ചെയ്തു എന്നത് സത്യമാണ്. സീറ്റുകള്‍ 41ല്‍ നിന്നും 102ല്‍ എത്തി. 21 അംഗങ്ങളുണ്ടായിരുന്ന കോണ്‍ഗ്രസ് എംഎല്‍എമാരുടെ എണ്ണം മൂന്നിരട്ടിയായി വര്‍ധിപ്പിച്ച് 63 ആക്കി. കേരളത്തിന്റെ ചരിത്രത്തില്‍ കോണ്‍ഗ്രസിന് ഏറ്റവും കൂടുതല്‍ സീറ്റ് കിട്ടിയ തെരഞ്ഞെടുപ്പാണിത്. എന്നെ ഏല്‍പ്പിച്ച ദൗത്യം അത് ഏല്‍പ്പിച്ചവര്‍ ഉദ്ദേശിച്ചതിനേക്കാള്‍ ഭംഗിയായി പൂര്‍ത്തിയാക്കി. കേരള ചരിത്രത്തില്‍ എന്റെ സിഗ്‌നേച്ചര്‍ ഇട്ടിട്ടാണ് ഞാന്‍ പോകുന്നത്’- സതീശന്‍ പറഞ്ഞു.

Advertisement