27.8 C
Kollam
Friday 14th August, 2026 | 04:10:23 PM
Home News Breaking News ദേശീയപാത വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ഏറ്റവും കൂടുതല്‍ തുക നല്‍കിയ സംസ്ഥാനം കേരളം

ദേശീയപാത വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ഏറ്റവും കൂടുതല്‍ തുക നല്‍കിയ സംസ്ഥാനം കേരളം

തിരുവനന്തപുരം: രാജ്യത്തെ ദേശീയപാത വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ഏറ്റവും കൂടുതല്‍ തുക നല്‍കിയ സംസ്ഥാനം കേരളമാണെന്ന് ജോണ്‍ ബ്രിട്ടാസ് എംപി. രാജ്യസഭയില്‍ ഉന്നയിച്ച ചോദ്യത്തിന് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി നല്‍കിയ മറുപടി പങ്ക് വെച്ച് കൊണ്ടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഫേസ്ബുക്കിലായിരുന്നു ബ്രിട്ടാസിന്റെ പ്രതികരണം.

നിതിന്‍ ഗഡ്കരി നല്‍കിയ മറുപടിയുടെ രേഖകളും അദ്ദേഹം പങ്ക് വെച്ചു. കേരളത്തേക്കാള്‍ എത്രയോ മടങ്ങ് ദൈര്‍ഘ്യമുള്ള ദേശീയപാത ശൃംഖലയുള്ള സംസ്ഥാനങ്ങളേക്കാള്‍ അധികം തുകയാണ് കേരളം ചെലവഴിച്ചത് എന്നും ഇത് കേരളത്തിന്റെ റോഡ് വികസനത്തോടുള്ള പ്രതിജ്ഞാബദ്ധതയെ ആണ് അടയാളപ്പെടുത്തുന്നത് എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ദേശീയപാതാ വികസനത്തിനായി കേരളം 5580.74 കോടി രൂപയാണ് ചെലവഴിച്ചിട്ടുള്ളത്.

രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ള ഹരിയാന, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങള്‍ യഥാക്രമം 3144 കോടി രൂപ, 2301 കോടി രൂപ എന്നിങ്ങനെയാണ് ചെലവഴിച്ചിട്ടുള്ളത്. ഓരോ സംസ്ഥാനത്തെയും ആകെ ദേശീയപാത ദൈര്‍ഘ്യവുമായി താരതമ്യം ചെയ്യുമ്പോള്‍, കേരളത്തിന്റെ ഓരോ കിലോമീറ്ററിനുമുള്ള സംഭാവന ഇതിലും വളരെ കൂടുതലാണെന്നും ജോണ്‍ ബ്രിട്ടാസ് കൂട്ടിച്ചേര്‍ത്തു.

ഡല്‍ഹി (654 കോടി), കര്‍ണാടക (528 കോടി), ബിഹാര്‍ (396 കോടി), ഒഡിഷ (228.59 കോടി), പഞ്ചാബ് (132 കോടി, അസം (125 കോടി), ജമ്മു കാശ്മീര്‍ (122 കോടി), ജാര്‍ഖണ്ഡ് (115 കോടി), തമിഴ്‌നാട്് (107 കോടി), തെലങ്കാന (100 കോടി), ആന്ധ്രപ്രദേശ് (71 കോടി), ഉത്തരാഖണ്ഡ് (61 കോടി), മഹാരാഷ്ട്ര (20 കോടി), ഹിമാചല്‍ പ്രദേശ് (15 കോടി), പശ്ചിമ ബംഗാള്‍ (74 കോടി) എന്നിങ്ങനെയാണ് ദേശീയപാത വികസനത്തിന് ചെലവഴിച്ചിട്ടുള്ളത്.