അവിവാഹിതയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചു കൊലപ്പെടുത്തി കുഴിച്ചുമൂടിയ പ്രതിക്ക് ജീവപര്യന്തവും ലക്ഷം രൂപ പിഴയും

തൃശൂര്‍ :അവിവാഹിതയായ യുവതിയെ വിവാഹവാഗ്ദാനം നല്‍കി പീഡിപ്പിച്ചു സ്വര്‍ണ്ണാഭരണം കവര്‍ന്നശേഷം കൊലപ്പെടുത്തി കുഴിച്ചുമൂടിയ കേസില്‍ പ്രതിക്ക് ജീവപര്യന്തവും ലക്ഷം രൂപ പിഴയും ശിക്ഷ.

മൂന്ന് കുട്ടികളുടെ പിതാവും രണ്ട് സ്ത്രീകളുടെ ഭര്‍ത്താവുമായ പുന്നയൂര്‍ വില്ലേജ് അകലാട് ദേശത്ത് കണ്ടാണത്ത് നൂറുദ്ദീന്‍ എന്ന നൂറുവാണ് (46 ) പുന്നയൂര്‍ കൊല്ലംപറമ്ബ് അബൂബക്കര്‍ മകള്‍ റസിയയെ (26 ) ലൈംഗിക ബന്ധത്തിന് ശേഷം കൊലപ്പെടുത്തിയത്.

കേസില്‍ പ്രതിക്ക് ജീവപര്യന്തവും ലക്ഷം രൂപ പിഴയും ആഭരണം കവര്‍ന്നതില്‍ മൂന്ന് വര്‍ഷം കഠിനതടവുമാണ് തൃശൂര്‍ ജില്ലാ കോടതി ജഡ്ജ് പി.എന്‍.വിനോദ് വിധിച്ചത്. പിഴയൊടുക്കാത്ത പക്ഷം ഒരു വര്‍ഷം അധിക തടവിനും കൊല്ലപ്പെട്ട യുവതിയുടെ കണ്ടെടുത്ത ആഭരണങ്ങള്‍ ബന്ധുക്കള്‍ക്ക് നല്‍കുന്നതിനും കോടതി ഉത്തരവായി.

2013 ജനുവരി 29നായിരുന്നു സംഭവം. വിവാഹവാഗ്ദാനം നല്‍കി യുവതിയെ വശീകരിച്ച് കൊണ്ടുവന്ന് പ്രതിയുടെ ജ്യേഷ്ഠന്‍ മുസ്തഫയുടെ വീടിന്റെ പിറകുവശത്തുള്ള വിറകുപുരയില്‍ വച്ച് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടു. തുടര്‍ന്ന് തിരികെ വീട്ടിലേക്ക് പോകാന്‍ ആവശ്യപ്പെട്ടതോടെ യുവതി നിരസിച്ച് കരഞ്ഞ് ബഹളം വച്ചു. ഇതോടെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. പിന്നീട് സമീപസ്ഥലത്ത് കുഴിച്ചുമൂടുകയായിരുന്നു. അന്വേഷണ ഉദ്യോഗസ്ഥരായ വി.കെ.രാജു, ബാബു കെ.തോമസ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്.

Advertisement