മാനസിക വെല്ലുവിളി നേരിടുന്ന പെൺകുട്ടിയെ നിർത്തിയിട്ട ബസിൽ വെച്ച് കൂട്ടബലാൽസംഗം ചെയ്ത കേസിൽ ഒളിവിലിരുന്ന പ്രതി പിടിയിൽ

കോഴിക്കോട്. ചേവായൂരിൽ മാനസിക വെല്ലുവിളി നേരിടുന്ന പെൺകുട്ടിയെ നിർത്തിയിട്ട ബസിൽ വെച്ച് കൂട്ടബലാൽസംഗം ചെയ്ത കേസിൽ ഒളിവിലിരുന്ന പ്രതി പിടിയിൽ. കുന്ദമംഗലം സ്വദേശി ഇന്ത്യേഷ്കുമാറിനെയാണ് ഒന്നര വർഷത്തിന് ശേഷം പിടികൂടിയത്. കേസിലെ മറ്റ് രണ്ട് പ്രതികൾ സംഭവത്തിന്‌ പിന്നാലെ പിടിയിലായിരുന്നു.

ഒന്നര വർഷത്തിലേറെ കാലം ഒളിവിലായിരുന്ന ഇന്ത്യേഷ്കുമാറിനെ സേലത്ത് വെച്ച് മെഡിക്കൽ കോളേജ് എസിപിയും സിറ്റി സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പും ചേർന്നാണ് പിടികൂടിയത്. പഴനി, തിരുവണ്ണാമലൈ, വാരാണസി എന്നിവിടങ്ങളിലാണ് ഇയാൾ ഒളിവിൽ കഴിഞ്ഞത്. ഒന്നര വർഷത്തിന് ശേഷം ഇയാൾ രഹസ്യമായി വീട്ടുകാരെ കാണാൻ വരുന്നുണ്ട് എന്നറിഞ്ഞ പൊലീസ് സേലത്ത് വെച്ച് ട്രെയിനിൽ നിന്നാണ് പിടികൂടിയത്.


2021ജൂലൈ നാലിനായിരുന്നു കേസിനാസ്പദമായ സംഭവം. വീടുവിട്ടിറങ്ങിയ പെൺകുട്ടിയെ സ്ക്കൂട്ടറിൽ എത്തിയ പ്രതികൾ കോട്ടപ്പറമ്പിലെ ആളൊഴിഞ്ഞ ബസ് ഷെഡിൽ എത്തിച്ചു. ഇന്ത്യേഷ്കുമാറും ഗോപിഷും ചേർന്ന് ബസിൽ വച്ച് പെൺകുട്ടിയെ ബലാൽസംഗത്തിനിരയാക്കി. സുഹൃത്ത് മുഹമ്മദ് ഷമീറിനെ വിളിച്ചുവരുത്തി. ഇയാളും യുവതിയെ പീഡിപ്പിച്ചു. അതിനുശേഷം ആളൊഴിഞ്ഞ സ്ഥലത്ത് പെൺകുട്ടിയെ ഉപേക്ഷിക്കുകയായിരുന്നു. പെൺകുട്ടിയുടെ അമ്മ പിന്നീട് മരിച്ചു. പീഡനത്തിന് ഇരയായ പെൺകുട്ടി പിന്നീട് പ്രസവിക്കുകയും ചെയ്തു.

Advertisement