27.6 C
Kollam
Saturday 12th September, 2026 | 07:22:17 PM
Home News Breaking News പൊള്ളിക്കും ദുരിതത്തിന്‍റെ രണ്ടു പതിറ്റാണ്ടിനൊടുവില്‍ ജന്മനാടിന്‍റെ സ്നേഹത്തണലില്‍ അബ്ദുല്‍ റഹിം

പൊള്ളിക്കും ദുരിതത്തിന്‍റെ രണ്ടു പതിറ്റാണ്ടിനൊടുവില്‍ ജന്മനാടിന്‍റെ സ്നേഹത്തണലില്‍ അബ്ദുല്‍ റഹിം

കോഴിക്കോട്: വധശിക്ഷയിൽ നിന്നും മോചിതനായി, രണ്ടു പതിറ്റാണ്ടു നീണ്ട ​ഗൾഫിലെ ജയിൽ വാസത്തിനും ശേഷം അബ്ദുൽ റഹീം കോഴിക്കോടെത്തി. രാവിലെ 7. 35 ഓടെയാണ് റഹീം കയറിയ വിമാനം കരിപ്പൂര്‍ വിമാനത്താവളത്തില്‍ ലാൻഡ് ചെയ്തത്. നടപടിക്രമങ്ങൾ പൂർത്തിയാക്കി 8. 20 ഓടെയാണ് പുറത്തിറങ്ങിയത്. കണ്ണീരോടെ വിമാനത്താവളത്തിന് പുറത്തെത്തിയ റഹീം, എല്ലാവർക്കും നന്ദിയെന്ന് ഒറ്റവാചകത്തിൽ പ്രതികരണം ഒതുക്കി.

വ്യവസായി ബോബി ചെമ്മണ്ണൂർ, റഹീമിന്റെ സഹോദരൻ, സുഹൃത്തുക്കൾ തുടങ്ങിയവർ വിമാനത്താവളത്തിന് പുറത്ത് കാത്തുനിൽക്കുന്നുണ്ടായിരുന്നു. ആശ്ലേഷിച്ചാണ് ബോബി ചെമ്മണ്ണൂർ റഹീമിനെ സ്വീകരിച്ചത്. ആക്ഷന്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ അബ്ദുല്‍ റഹീമിന് ഹൃദ്യമായ സ്വീകരണമാണ് നൽകിയത്. റഹീമിന് താൽപ്പര്യമുണ്ടെങ്കിൽ തന്റെ ജ്വല്ലറിയിൽ ജോലി നൽകുന്നത് പരി​ഗണിക്കുമെന്ന് ബോബി ചെമ്മണ്ണൂർ പറ‍ഞ്ഞു.

വീട്ടിലേക്ക് പോകുന്ന വഴിക്ക്, തന്റെ ജയിൽ മോചനത്തിനായി പരിശ്രമം നടത്തിയ എംബസി ഉദ്യോ​ഗസ്ഥൻ യൂസഫിന്റെ വീട്ടിൽ അബ്ദുൽ റഹിം ഇറങ്ങി. യൂസഫിനെ ആലിം​ഗനം ചെയ്താണ് റഹീം നന്ദി അറിയിച്ചത്. തുടർന്ന് തന്റെ വസതിയിലേക്ക് അബ്ദുൽ റഹിം യാത്ര തിരിച്ചു. എത്രകാലം കഴിഞ്ഞാലും റഹീമിനെ മോചിപ്പിക്കാനാകുമെന്ന് തന്നെയാണ് താൻ കരുതിയതെന്ന് യൂസഫ് മാധ്യമങ്ങളോട് പ്രതികരിച്ചത്.

24-ാം വയസ്സിലാണ് അബ്ദുൽ റഹിം ജോലി തേടി സൗദിയിലേക്ക് പോയത്. സൗദി സ്വദേശിയുടെ അസുഖബാധിതനായ മകനെ പരിപാലിക്കല്‍ ആയിരുന്നു ജോലി. 2006 ഡിസം 26-ന് ഭിന്നശേഷിക്കാരനായ മകന്‍ മരിക്കാനിടയായ സംഭവത്തിലാണ് റഹീം ജയിലിലായത്. മനഃപൂര്‍വമല്ലാത്ത കൈപ്പിഴയായിരുന്നു അപകടകാരണമെന്ന് വ്യക്തമായെങ്കിലും കോടതി വധശിക്ഷ വിധിച്ചു.