സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളുടെ ഭരണച്ചുമതല ഇന്ന് മുതൽ സബ് ഇൻസ്‌പെക്ടർമാർ (എസ്‌ഐമാർ) ഏറ്റെടുക്കും. പൊലീസിനെ കൂടുതൽ ജനകീയവും സേവനകേന്ദ്രിതവുമായി മാറ്റുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന ‘എന്റെ പൊലീസ് സ്റ്റേഷൻ’ പദ്ധതിയുടെ ഭാഗമായാണ് പുതിയ സംവിധാനം. പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി വി.ഡി. സതീശൻ ഇന്ന് തിരുവനന്തപുരത്ത് നിർവഹിക്കും.
സംസ്ഥാനത്തെ പ്രധാനപ്പെട്ട 64 പൊലീസ് സ്റ്റേഷനുകളിൽ ഇൻസ്‌പെക്ടർമാർ തന്നെ സ്റ്റേഷൻ ഹൗസ് ഓഫീസർമാരായി (എസ്‌എച്ച്ഒ) തുടരും. ഇന്ത്യയിൽ ആദ്യമായാണ് പൊലീസ് സ്റ്റേഷൻ കേന്ദ്രീകരിച്ചുള്ള ഇത്തരമൊരു സമഗ്ര പൊലീസ് പരിഷ്‌കരണത്തിന് നേതൃത്വം നൽകുന്നതെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല വ്യക്തമാക്കി. പൊതുജനങ്ങൾക്ക് കൂടുതൽ മെച്ചപ്പെട്ട സേവനങ്ങൾ ലഭ്യമാക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
കസ്റ്റഡി മർദനങ്ങളും അനധികൃത തടങ്കലുകളും പൂർണമായി ഒഴിവാക്കി ശാസ്ത്രീയമായ അന്വേഷണ രീതികൾ നടപ്പാക്കുന്നതിനും പദ്ധതി പ്രാധാന്യം നൽകുന്നു. പൊതുജനങ്ങളോട് മാന്യമായി പെരുമാറുന്നതിനായി ഉയർന്ന ഉദ്യോഗസ്ഥരടക്കമുള്ള പൊലീസ് ജീവനക്കാർക്ക് പ്രത്യേക പരിശീലനം നൽകും.
20 വർഷം പിന്നിട്ട ജനമൈത്രി സുരക്ഷാ പദ്ധതിയെ കൂടുതൽ ആധുനികവത്കരിക്കാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്. പൊതുജനങ്ങളിൽ നിന്ന് പ്രതിമാസ അഭിപ്രായങ്ങളും നിർദേശങ്ങളും സ്വീകരിക്കുന്നതിനായി ഡിഐജിമാരുടെ നേതൃത്വത്തിൽ സ്വതന്ത്ര സംവിധാനം ഒരുക്കും. പരാതികളുടെ എണ്ണം, എഫ്‌ഐആർ രജിസ്ട്രേഷൻ ഉൾപ്പെടെയുള്ള കാര്യങ്ങൾ ഡിജിറ്റൽ സംവിധാനത്തിലൂടെ ഡി.ജി.പിയുടെ നേതൃത്വത്തിൽ നിരീക്ഷിക്കുന്നതും പുതിയ പരിഷ്‌കരണങ്ങളുടെ ഭാഗമായിരിക്കും.
Home News Breaking News സംസ്ഥാനത്തെ പൊലീസ് സ്റ്റേഷനുകളുടെ ഭരണച്ചുമതല ഇന്ന് മുതൽ എസ്‌ഐമാർ ഏറ്റെടുക്കും































