കോഴിക്കോട്: വടകരയിൽ അധ്യാപികമാർ പ്രതികളായ ലഹരിക്കേസിൽ അന്വേഷണം സംസ്ഥാനത്തിന് പുറത്തേക്കും വ്യാപിപ്പിച്ച് പൊലീസ്. കേസുമായി ബന്ധപ്പെട്ട് സംസ്ഥാനത്തിനകത്തും പുറത്തുമായി നിരവധി പേർ കൂടി പിടിയിലാകുമെന്നാണ് അന്വേഷണസംഘത്തിന്റെ വിലയിരുത്തൽ. മംഗളൂരു, ബെംഗളൂരു എന്നിവിടങ്ങളിലെ വൻ ലഹരിസംഘങ്ങളുമായി പ്രതികൾക്ക് ബന്ധമുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം വ്യാപിപ്പിക്കുന്നത്.
റിമാൻഡിൽ കഴിയുന്ന പ്രതി കീർത്തനയുടെ ഫോണിൽനിന്ന് അന്വേഷണസംഘത്തിന് നിർണായക വിവരങ്ങൾ ലഭിച്ചതായാണ് പൊലീസ് പറയുന്നത്. ഫോണിൽനിന്ന് ലഹരി ഇടപാടുകളുമായി ബന്ധപ്പെട്ട ചാറ്റുകളും കണ്ടെത്തിയിട്ടുണ്ട്. ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ കേസിലെ മുഴുവൻ പ്രതികളെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യാനും പൊലീസ് നീക്കം നടത്തുന്നുണ്ട്.
കീർത്തനയുടെ ബാങ്ക് അക്കൗണ്ടിൽ കഴിഞ്ഞ അഞ്ച് മാസത്തിനിടെ 15 ലക്ഷം രൂപയുടെ ഇടപാട് നടന്നതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഇടപാടുകളുടെ വിശദാംശങ്ങൾ അന്വേഷണസംഘം ശേഖരിച്ചു. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ പൊലീസും എക്സൈസും രജിസ്റ്റർ ചെയ്ത എംഡിഎംഎ കേസുകളിലെ പ്രതികളുമായി ഇവർ സാമ്പത്തിക ഇടപാടുകൾ നടത്തിയതായും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
ലഹരി ഇടപാടുമായി ബന്ധപ്പെട്ട ചിലർ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത് ഒളിവിൽ കഴിയുന്നതായും അന്വേഷണസംഘം കണ്ടെത്തി. ഇവരെ കണ്ടെത്താനുള്ള ശ്രമങ്ങളും തുടരുകയാണ്.
തനിക്ക് കേസിൽ പങ്കില്ലെന്നും ബാങ്ക് അക്കൗണ്ട് പരിശോധിച്ചാൽ ഇക്കാര്യം വ്യക്തമാകുമെന്നും കീർത്തന കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. എന്നാൽ, കീർത്തനയുടെ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ലഹരി ഇടപാടുകളുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പൊലീസിന് ലഭിച്ചതെന്നാണ് സൂചന.
കുട്ടികളെ ഉപയോഗിച്ച് ലഹരി വിൽപ്പന നടത്തിയിട്ടുണ്ടോയെന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. കേസിൽ കീർത്തനയെ വ്യാഴാഴ്ച പൊലീസ് കസ്റ്റഡിയിൽ വിട്ടിരുന്നു. പൊലീസ് സമർപ്പിച്ച കസ്റ്റഡി അപേക്ഷയുടെ പകർപ്പിലും നിർണായക വിവരങ്ങളുണ്ട്. പ്രതികൾ തമ്മിൽ ലക്ഷക്കണക്കിന് രൂപയുടെ ഗൂഗിൾ പേ ഇടപാടുകൾ നടന്നതായും അപേക്ഷയിൽ പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്.
വെള്ളിയാഴ്ച വൈകിട്ട് അഞ്ചുവരെയാണ് പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിട്ടത്. കേസിൽ കീർത്തന ഉൾപ്പെടെ മൂന്ന് അധ്യാപികമാരും ജിജിൽ, സഫ്വാൻ എന്നീ യുവാക്കളുമാണ് നിലവിൽ അറസ്റ്റിലായിരിക്കുന്നത്.
Home News Breaking News വടകരയിൽ അധ്യാപികമാർ പ്രതികളായ ലഹരിക്കേസ്; അന്വേഷണം സംസ്ഥാനത്തിന് പുറത്തേക്ക്





























