29.7 C
Kollam
Sunday 6th September, 2026 | 06:21:38 PM
Home News Breaking News മയക്കുമരുന്ന് കേസിൽ പ്രമുഖ ടെലിവിഷൻ അവതാരക അടക്കം 11 പേരെ വധശിക്ഷ

മയക്കുമരുന്ന് കേസിൽ പ്രമുഖ ടെലിവിഷൻ അവതാരക അടക്കം 11 പേരെ വധശിക്ഷ

കെയ്റോ: മയക്കുമരുന്ന് കേസിൽ പ്രമുഖ ടെലിവിഷൻ അവതാരക അടക്കം 11 പേരെ വധശിക്ഷയ്ക്ക് വിധിച്ച് ഈജിപ്തിലെ കോടതി. കുറ്റകൃത്യങ്ങളും സുരക്ഷാ വിഷയങ്ങളും ആസ്പദമാക്കി അവതരിപ്പിച്ചിരുന്ന മിഷൻ ഇംപോസിബിൾ എന്ന ടെലിവിഷൻ പരിപാടിയിലൂടെയാണ് ജനശ്രദ്ധ നേടിയ സാറ ഖലീഫയേയും മറ്റ് 11 പേരെയുമാണ് കെയ്റോ കോടതി തൂക്കിക്കൊല്ലാൻ വിധിച്ചത്.

Also Read: വലിപ്പം വച്ച് ആഫ്രിക്ക; ടോഗോ മാറ്റിയെഴുതിയ ലോക ഭൂപട ചരിത്രം

ആകെ പ്രതികളായവരിൽ ഒമ്പത് പേർക്ക് ജീവപര്യന്തം തടവുശിക്ഷ വിധിച്ചപ്പോൾ ഏഴ് പേരെ കോടതി കുറ്റവിമുക്തരാക്കി. ഇതുകൂടാതെ ഒരു കോസ്മെറ്റിക് സർജറി ക്ലിനിക്കും പാർട്ടി ഇവന്റുകൾ സംഘടിപ്പിക്കുന്ന പ്രൊഡക്ഷൻ കമ്പനിയും സ്വന്തമായി നടത്തുന്ന വ്യക്തി കൂടിയാണ് സാറ ഖലീഫ.സിന്തറ്റിക് മയക്കുമരുന്നുകൾ നിർമ്മിക്കുന്നതിനായി വിദേശത്തുനിന്ന് അസംസ്കൃത വസ്തുക്കൾ ഇറക്കുമതി ചെയ്യുന്നതിനായി പ്രതികൾ സംഘടിത ക്രിമിനൽ സംഘം രൂപീകരിച്ചുവെന്നാണ് കോടതി കണ്ടെത്തിയത്. സംഘത്തിലെ ഓരോ അംഗങ്ങൾക്കും അസംസ്കൃത വസ്തുക്കൾ ഇറക്കുമതി ചെയ്യൽ, മയക്കുമരുന്ന് നിർമ്മാണം, വിതരണം എന്നിങ്ങനെ വേറിട്ട ഉത്തരവാദിത്തങ്ങൾ നൽകിയിരുന്നുവെന്നാണ് കോടതി കണ്ടെത്തിയത്.

അന്വേഷണത്തിനിടെ 750 കിലോയിലധികം മയക്കുമരുന്നും ഇവ നിർമ്മിക്കാൻ ഉപയോഗിക്കുന്ന വസ്തുക്കളും അധികൃതർ പിടിച്ചെടുത്തിരുന്നു. മയക്കുമരുന്ന് നിർമ്മാണ ലാബുകളായി ഉപയോഗിച്ചിരുന്ന രണ്ട് അപ്പാർട്ട്മെന്റുകളും ലൈസൻസില്ലാത്ത ആയുധങ്ങളും വെടിയുണ്ടകളും പോലീസ് കണ്ടെത്തിയിരുന്നു. എന്നാൽ തനിക്കെതിരെയുള്ള എല്ലാ ആരോപണങ്ങളും സാറ ഖലീഫ നിഷേധിച്ചു. ആൻ്റി-നാർക്കോട്ടിക് അതോറിറ്റിയുടെ ഓഫീസിൽ വെച്ച് മയക്കുമരുന്നിനൊപ്പം ഫോട്ടോ എടുത്തപ്പോൾ മാത്രമാണ് താൻ ജീവിതത്തിൽ ആദ്യമായി മയക്കുമരുന്ന് കണ്ടതെന്ന് കഴിഞ്ഞ സെപ്റ്റംബറിൽ കോടതിയിൽ ഹാജരാക്കിയപ്പോൾ ഇവർ ജഡ്ജിയോട് വ്യക്തമാക്കിയിരുന്നു. എന്നിരുന്നാലും 20 സാക്ഷികളുടെ മൊഴികളും സന്ദേശങ്ങളും ചിത്രങ്ങളും വീഡിയോകളും ഉൾപ്പെടുന്ന സാങ്കേതിക, ഡിജിറ്റൽ തെളിവുകളും അടിസ്ഥാനമാക്കിയാണ് പ്രോസിക്യൂഷൻ കേസ് മുന്നോട്ട് കൊണ്ടുപോയത്.2025 ഏപ്രിലിൽ കെയ്റോയിൽ വച്ചാണ് കേസിനാസ്പദമായ അന്വേഷണവുമായി ബന്ധപ്പെട്ട് സാറ അറസ്റ്റിലാകുന്നത്. ഈജിപ്ഷ്യൻ നിയമപ്രകാരം വധശിക്ഷ വിധിക്കുന്ന കേസുകളിൽ അന്തിമവിധിക്ക് മുമ്പ് ഈജിപ്തിലെ ഗ്രാൻഡ് മുഫ്തിയുടെ അഭിപ്രായത്തിനായി കേസ് അയക്കാറുണ്ട്.

ഇത്തരത്തിൽ മുഫ്തിക്ക് കേസ് കൈമാറിയ ശേഷമാണ് അന്തിമ വിധി പ്രഖ്യാപിച്ചത്. ശിക്ഷിക്കപ്പെട്ട സാറയ്ക്കും മറ്റ് പ്രതികൾക്കും ഈജിപ്തിലെ ഏറ്റവും ഉയർന്ന ക്രിമിനൽ കോടതിയായ കോർട്ട് ഓഫ് കസേഷനിൽ അപ്പീൽ നൽകാൻ അവസരമുണ്ട്. ഇതിനുപുറമേ, ഒരു യുവാവിനെ തട്ടിയെടുത്ത് മർദ്ദിച്ചതുമായി ബന്ധപ്പെട്ട മറ്റൊരു കേസിൽ സാറ ഖലീഫയ്ക്കും മറ്റ് ചിലർക്കും കോടതി അഞ്ച് വർഷത്തെ തടവുശിക്ഷ കൂടി വിധിച്ചിട്ടുണ്ട്. ആസൂത്രിത കൊലപാതകം, ഭീകരവാദം, പീഡനം, മയക്കുമരുന്ന് കടത്ത് തുടങ്ങിയ കുറ്റകൃത്യങ്ങൾക്ക് ഈജിപ്തിൽ ഇപ്പോഴും വധശിക്ഷ നിലനിൽക്കുന്നുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here