ന്യൂഡൽഹി: എസ്എഫ്ഐ ഡൽഹി ജില്ലാ സെക്രട്ടറി ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാനുള്ള ശ്രമവുമായി ഡൽഹി പൊലീസ് എകെജി സെന്ററിലെത്തി. എന്നാൽ പൊലീസ് നടപടിയെ സിപിഎം നേതാക്കൾ ചോദ്യം ചെയ്തതോടെ സ്ഥലത്ത് നാടകീയ രംഗങ്ങൾ അരങ്ങേറി.
രാഷ്ട്രീയ പാർട്ടികളുടെ ഓഫിസിൽ മുൻകൂർ അനുമതിയില്ലാതെ പൊലീസിന് പ്രവേശിക്കാനാകില്ലെന്ന് സിപിഎം രാജ്യസഭാംഗം ജോൺ ബ്രിട്ടാസ് എംപി പ്രതികരിച്ചു. നെയിം പ്ലേറ്റില്ലാതെയും യൂണിഫോം ധരിക്കാതെയുമാണ് പൊലീസ് എത്തിയതെന്നും ഇത് ചോദ്യം ചെയ്തപ്പോൾ മഴ കാരണം യൂണിഫോം ധരിച്ചില്ലെന്ന മറുപടിയാണ് ഉദ്യോഗസ്ഥർ നൽകിയതെന്നും അദ്ദേഹം ആരോപിച്ചു.
സിപിഎം നേതാക്കളുടെ പ്രതിഷേധത്തെ തുടർന്ന് വനിതാ പൊലീസുകാർ മടങ്ങിയെന്നാണ് വിവരം.
2021-ൽ ബംഗള ഭവന് മുന്നിൽ നടന്ന പ്രതിഷേധവുമായി ബന്ധപ്പെട്ട കേസിലാണ് ഐഷി ഘോഷിനെ അറസ്റ്റ് ചെയ്യാൻ പൊലീസ് ശ്രമിച്ചതെന്ന് എസ്എഫ്ഐ നേതാക്കൾ അറിയിച്ചു. ഈ കേസ് ജൂലൈ 30-ന് കോടതി പരിഗണിക്കാനിരിക്കെയാണ് പൊലീസിന്റെ നടപടി. സംഭവത്തിൽ കൂടുതൽ നിയമനടപടികൾക്കായി കാത്തിരിക്കുകയാണ്.




























