വടകര: പേരമ്പ്ര ബിആർസിയിലെ അധ്യാപികമാർ ഉൾപ്പെട്ട എംഡിഎംഎ കേസിൽ മറ്റൊരു അധ്യാപിക കൂടി അറസ്റ്റിലായി. കുട്ടോത്ത് സ്വദേശിനിയായ വലിയ പറമ്പിൽ വി.പി. നീഷ്മ (30)യെയാണ് പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) അറസ്റ്റ് ചെയ്തത്.
നേരത്തെ അറസ്റ്റിലായ അധ്യാപികമാരായ കീർത്തനയിലും കാവ്യയിലും നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രതിയെ കസ്റ്റഡിയിലെടുത്തത്. കേസിൽ കൂടുതൽ പേർ ഉൾപ്പെട്ടിട്ടുണ്ടെന്ന വിവരത്തെ തുടർന്ന് വടകര റൂറൽ എസ്.പി. പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിരുന്നു. എസ്‌ഐടിയുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്.
ഇൻസ്റ്റഗ്രാം വഴിയാണ് പ്രതികൾ ലഹരി മാഫിയയുമായി ബന്ധം പുലർത്തിയിരുന്നതെന്നാണ് പൊലീസ് പറയുന്നത്. ആവശ്യക്കാരെ നേരിൽ കാണാതെ സാമൂഹികമാധ്യമ അക്കൗണ്ടുകൾ ഉപയോഗിച്ചാണ് ലക്ഷങ്ങൾ വിലമതിക്കുന്ന എംഡിഎംഎയുടെ ഇടപാടുകൾ നടത്തിയിരുന്നതെന്നും അന്വേഷണസംഘം വ്യക്തമാക്കി.
കേസിൽ കൂടുതൽ പ്രതികളുണ്ടോയെന്നും ലഹരി ശൃംഖലയുടെ വ്യാപ്തി എത്രത്തോളമാണെന്നും പൊലീസ് അന്വേഷണം തുടരുകയാണ്.




























