നീറ്റ് പരീക്ഷാ ക്രമക്കേട്: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവെച്ചു
അധികാര ധാര്‍ഷ്ട്യത്തിനെതിരെ ഇന്ത്യന്‍ യുവത്വത്തിന്റെ വിജയം. നീറ്റ് പരീക്ഷ ക്രമക്കേടുകളില്‍ സിജെപിയും പ്രതിപക്ഷവും സമരം ശക്തമാക്കിയതിന് പിന്നാലെയാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവെച്ചത്. ഇന്നലെ ഉച്ചയോടെയാണ് രാജി പ്രഖ്യാപനം ഉണ്ടായത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കാണ് രാജിക്കത്ത് നല്‍കിയത്. സമരക്കാരുടെ പ്രധാന ആവശ്യങ്ങളിലൊന്നായിരുന്നു പ്രധാന്റെ രാജി. പ്രധാന്‍ രാജിവെക്കേണ്ടതില്ല എന്നായിരുന്നു കേന്ദ്ര സര്‍ക്കാറിന്റെ നിലപാട്. എന്നാല്‍ പ്രധാന്‍ രാജിവെക്കാതെ പിന്നോട്ടില്ലെന്ന് സമരക്കാരും തീരുമാനമെടുത്തതോടെ കേന്ദ്ര സര്‍ക്കാര്‍ നിവര്‍ത്തിയില്ലാതെ വഴങ്ങുകയായിരുന്നു.
‘വീണത് ആദ്യ വിക്കറ്റ് മാത്രം’: സിജെപി സമര നായകന്‍ അഭിജീത് ദീപ്കെ
വീണത് ആദ്യ വിക്കറ്റ് മാത്രമെന്ന് സിജെപി സമര നായകന്‍ അഭിജീത് ദീപ്കെ. ഇതുകൊണ്ട് നിറുത്തില്ലെന്നും 36 ദിവസമായി സമരത്തില്‍ ഇരുന്ന എല്ലാ വിദ്യാര്‍ഥികള്‍ക്കും സല്യൂട്ടെന്നും ദീപ്കെ പറഞ്ഞു. നീറ്റ് പരീക്ഷ തട്ടിപ്പിനെ തുടര്‍ന്ന് ജീവനൊടുക്കിയ കുട്ടികളുടെ പേര് അഭിജീത് ഉറക്കെ വായിക്കുകയും കുട്ടികള്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കുകയും ചെയ്തു. സമര വിജയം ജീവത്യാഗം ചെയ്ത കുട്ടികള്‍ക്ക് സമര്‍പ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
‘പാറ്റകള്‍ എന്ന് വിളിച്ചതിന് നന്ദി’: ചീഫ് ജസ്റ്റിസിന് സിജെപി സ്ഥാപകന്റെ മറുപടി
സിജെപി പ്രതിഷേധം വന്‍ വിജയമായതിന് പിന്നാലെ തങ്ങളുടെ ഉത്ഭവത്തിന് കാരണക്കാരനായ ജസ്റ്റിസ് സൂര്യകാന്തിന് നന്ദി അറിയിച്ച് സിജെപി സ്ഥാപകന്‍ അഭിജിത് ദീപ്കെ. ഞങ്ങളെ പാറ്റകള്‍ എന്ന് വിളിച്ചതിന് ചീഫ് ജസ്റ്റിസ് ഐ. സൂര്യകാന്തിന് നന്ദി അറിയിക്കുന്നു എന്നായിരുന്നു ദീപ്കെയുടെ വാക്കുകള്‍. തൊഴിലില്ലാത്ത ചില യുവാക്കള്‍ മാധ്യമപ്രവര്‍ത്തകരും സോഷ്യല്‍ മീഡിയ ആക്ടിവിസ്റ്റുകളുമായി ചമഞ്ഞ് സമൂഹത്തെ ആക്രമിക്കുകയാണെന്നും ഇവര്‍ കോക്രോച്ചുകളും പരാന്നഭോജികളുമാണെന്നുമായിരുന്നു ചീഫ് ജസ്റ്റിസിന്റെ നിരീക്ഷണം.
‘ഇത് ജനാധിപത്യത്തിന്റെ വിജയം’: ധര്‍മേന്ദ്ര പ്രധാന്റെ രാജിയില്‍ സോനം വാങ്ചുക്ക്
കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മ്മേന്ദ്ര പ്രധാന്റെ രാജിയില്‍ പ്രതികരിച്ച് സോനം വാങ്ചുക്ക്. ഇത് ജനാധിപത്യത്തിന്റെ വിജയമാണ് എന്ന് എക്‌സില്‍ കുറിച്ച അദ്ദേഹം, ഭയം വെടിഞ്ഞ് പ്രതിഷേധിക്കാനിറങ്ങിയ എല്ലാ പൗരന്മാര്‍ക്കും നന്ദി അറിയിച്ചു. ആശുപത്രി കിടക്കയില്‍ നിന്ന് വിജയാടയാളം കാണിക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ടാണ് വാങ്ചുക്ക് പ്രതികരിച്ചത്.
‘വിദ്യാഭ്യാസ സമ്പ്രദായത്തെ പുനഃസൃഷ്ടിക്കാനുള്ള വലിയ ചുവടുവെപ്പ്’: രാഹുല്‍ ഗാന്ധി
ധര്‍മേന്ദ്ര പ്രധാന്‍ രാജിവെച്ചതിനെ സ്വാഗതം ചെയ്ത് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. രാജ്യത്തെ വിദ്യാഭ്യാസ സമ്പ്രദായത്തെ പുനഃസൃഷ്ടിക്കുന്നതിലേക്കുള്ള വളരെ വലിയൊരു ചുവടുവെപ്പാണ് ധര്‍മേന്ദ്ര പ്രധാന്റെ രാജിയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. തെരുവിലിറങ്ങി ജനാധിപത്യത്തെയും ഭരണഘടനയെയും സ്വന്തം ഭാവിയെയും സംരക്ഷിക്കാന്‍ ഉറച്ചുനിന്ന രാജ്യത്തെ എല്ലാ യുവജനങ്ങള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും അഭിനന്ദനങ്ങള്‍ അറിയിക്കുന്നുവെന്നും രാഹുല്‍ വ്യക്തമാക്കി.
വിദ്യാർത്ഥി സമരം അവസാനിപ്പിച്ചു; കേസുകൾ പിൻവലിക്കുമെന്ന് കേന്ദ്രത്തിന്റെ ഉറപ്പ്
ധര്‍മ്മേന്ദ്ര പ്രധാന്റെ രാജിയോടെ പ്രധാന ആവശ്യം അംഗീകരിക്കപ്പെട്ടെന്നും സമരം അവസാനിപ്പിച്ചെന്നും സിജെപി നേതാക്കള്‍. സമരക്കാര്‍ക്കെതിരെയുള്ള കേസുകള്‍ പിന്‍വലിക്കുമെന്നും ദില്ലിക്കും പുറത്തും രജിസ്റ്റര്‍ ചെയ്ത കേസുകളും പിന്‍വലിക്കുമെന്നും കേന്ദ്രം ഉറപ്പ് നല്‍കി. ഭാവിയിലും നടപടികളുണ്ടാകില്ലെന്ന് ഉറപ്പ് നല്‍കി. രേഖാമൂലമുള്ള ഉറപ്പ് ചൊവ്വാഴ്ച നല്‍കും. ചട്ടങ്ങള്‍ പരിശോധിച്ച് നഷ്ടപരിഹാരം നല്‍കും. നാല് ആഴ്ചകള്‍ക്ക് ശേഷം അടുത്ത ചര്‍ച്ച നടത്താനും തീരുമാനമായി.
‘ഇതൊരു ചരിത്ര ദിനം’: ധര്‍മേന്ദ്ര പ്രധാന്‍ രാജിവെച്ചതിൽ പ്രിയങ്ക ഗാന്ധി
ധര്‍മേന്ദ്ര പ്രധാന്‍ രാജിവെച്ച സംഭവത്തില്‍ പ്രതികരണവുമായി പ്രിയങ്ക ഗാന്ധി. ഇതൊരു ചരിത്ര ദിനമാണെന്നും രാജ്യത്തിന്റെ ചരിത്രത്തിലെ തന്നെ നിര്‍ണായക നിമിഷമാണിതെന്നും അവര്‍ വിശേഷിപ്പിച്ചു. ജനവിരുദ്ധമായി പ്രവര്‍ത്തിക്കുന്ന എല്ലാ ഭരണാധികാരികള്‍ക്കുമുള്ള ശക്തമായ മുന്നറിയിപ്പും പാഠവുമാണ് ഈ ജനകീയ വിജയമെന്നും പ്രിയങ്ക വ്യക്തമാക്കി.
‘വിദ്യാഭ്യാസ രംഗത്ത് വലിയ മാറ്റങ്ങൾ കൊണ്ടുവന്നു’: ധര്‍മ്മേന്ദ്ര പ്രധാനെ പുകഴ്ത്തി ബിജെപി
കേന്ദ്ര വിദ്യാഭ്യാസ മന്ത്രി സ്ഥാനം രാജിവയ്ക്കേണ്ടിവന്ന ധര്‍മ്മേന്ദ്ര പ്രധാനെ പിന്തുണച്ചും പുകഴ്ത്തിയും ബി ജെ പി നേതൃത്വവും കേന്ദ്രമന്ത്രിമാരും രംഗത്തെത്തി. പ്രധാന്‍ മികച്ച രീതിയിലാണ് മന്ത്രാലയം ഭരിച്ചതെന്നും രാജ്യത്തെ വിദ്യാഭ്യാസ രംഗത്ത് വലിയ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ അദ്ദേഹത്തിന് സാധിച്ചുവെന്നും ബി ജെ പി ദേശീയ അധ്യക്ഷന്‍ നിതിന്‍ നവീന്‍ അഭിപ്രായപ്പെട്ടു.
പ്രല്‍ഹാദ് ജോഷിക്ക് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അധിക ചുമതല
ധര്‍മേന്ദ്ര പ്രധാന്‍ രാജിവെച്ചതിനെ തുടര്‍ന്ന് കേന്ദ്ര മന്ത്രി പ്രല്‍ഹാദ് ജോഷിയെ പുതിയ വിദ്യാഭ്യാസ മന്ത്രിയായി നിയമിച്ചു. നിലവിലുള്ള വകുപ്പുകള്‍ക്ക് പുറമേയാണ് അദ്ദേഹത്തിന് വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ അധിക ചുമതല കൂടി നല്‍കിയിരിക്കുന്നത്.
‘പോരാട്ടം നയിച്ച യുവത്വത്തിന് ബിഗ് സല്യൂട്ട്’: മുഖ്യമന്ത്രി വിഡി സതീശന്‍
കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവെച്ചതിന് പിന്നാലെ പ്രതികരണവുമായി മുഖ്യമന്ത്രി വിഡി സതീശന്‍. പ്രധാന്റെ രാജി അനിവാര്യമായിരുന്നെന്നും പിടിച്ചു നില്‍ക്കാന്‍ ഒരു വഴിയുമില്ലെന്ന നിലയിലെത്തിയപ്പോഴാണ് വൈകിയെങ്കിലും രാജി ഉണ്ടായതെന്നും പോരാട്ടവും ആത്മധൈര്യവും ഉയര്‍ത്തിയ ഇന്ത്യന്‍ യുവത്വത്തിന് ബിഗ് സല്യൂട്ട് എന്നും വിഡി സതീശന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പില്‍ പറയുന്നു.
‘ധാർഷ്ട്യം മുട്ടുകുത്തി’: വിദ്യാർത്ഥി സമര വിജയത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍
നീറ്റ് അട്ടിമറിക്കെതിരായ രാജ്യവ്യാപക വിദ്യാര്‍ത്ഥി പ്രക്ഷോഭങ്ങള്‍ക്കൊടുവില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവെച്ചത് തെരുവിലിറങ്ങിയ വിദ്യാര്‍ഥികളുടെ ഐതിഹാസിക വിജയമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. വിദ്യാര്‍ത്ഥി സമൂഹത്തിന്റെ ഇച്ഛാശക്തിക്ക് മുന്നില്‍ കേന്ദ്ര സര്‍ക്കാരിന്റെ ധാര്‍ഷ്ട്യം മുട്ടുകുത്തിയതിന്റെ തെളിവാണ് രാജിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
‘ഇന്ത്യന്‍ രാഷ്ട്രീയത്തിലെ വിലമതിക്കാനാകാത്ത ഏട്’: എം വി ഗോവിന്ദന്‍
കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവെച്ചത് ഇന്ത്യന്‍ രാഷ്ട്രീയത്തിലെ വിലമതിക്കാനാകാത്ത ഏടാണെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി. ഗോവിന്ദന്‍. ആര്‍ എസ് എസും ബി ജെ പിയും ചേര്‍ന്ന് ജനാധിപത്യപരമായ എല്ലാ പ്രതിഷേധങ്ങളെയും ദേശവിരുദ്ധമെന്ന് മുദ്രകുത്തി തകര്‍ക്കാനും ജയിലിലടയ്ക്കാനും ശ്രമിച്ചെങ്കിലും, യുവജനത ഇന്ത്യയുടെ ചരിത്രത്തില്‍ പുതിയൊരു അധ്യായം എഴുതിച്ചേര്‍ക്കുകയാണുണ്ടായത് എന്നും അദ്ദേഹം പറഞ്ഞു.
‘രാഹുല്‍ ഗാന്ധിയാണ് നരേന്ദ്ര മോദിയെ മുട്ടുകുത്തിച്ചത്’: ചെറിയാന്‍ ഫിലിപ്പ്
കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവെച്ചതിന് പിന്നാലെ രാഹുല്‍ ഗാന്ധിയാണ് നരേന്ദ്ര മോദിയെ മുട്ടുകുത്തിച്ചതെന്ന് കോണ്‍ഗ്രസ് നേതാവ് ചെറിയാന്‍ ഫിലിപ്പ്. എന്നാല്‍ സമരത്തില്‍ പങ്കെടുത്തവരെ പരാമര്‍ശിക്കാതെ രാഹുലിനെ മാത്രം പുകഴ്ത്തിയ ചെറിയാന്‍ ഫിലിപ്പിന്റെ പോസ്റ്റിനെതിരെ വിമര്‍ശനമുയര്‍ന്നു.
‘പ്രതിഷേധ ചരിത്രത്തിലെ പുതിയ അധ്യായം’: എം എ ബേബി
കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവെച്ചതിനെ ‘പ്രതിഷേധ ചരിത്രത്തിലെ പുതിയ അധ്യായം’ എന്ന് എം എ ബേബി. മന്ത്രിയെ സംരക്ഷിക്കാന്‍ ശ്രമിച്ച പ്രധാനമന്ത്രിയെ അദ്ദേഹം വിമര്‍ശിക്കുകയും, പോലീസ് അതിക്രമത്തില്‍ ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെടുകയും ചെയ്തു.
‘മോദി സര്‍ക്കാരിന്റെ ധാര്‍ഷ്ട്യത്തിനേറ്റ കനത്ത തിരിച്ചടി’: കെ സി വേണുഗോപാല്‍
ധര്‍മേന്ദ്ര പ്രധാന്‍ രാജിവെച്ചത് ഇന്ത്യന്‍ യുവതയുടെയും വിദ്യാര്‍ത്ഥി സമൂഹത്തിന്റെയും വലിയ വിജയമാണെന്ന് എ ഐ സി സി സംഘടനാ ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. മോദി സര്‍ക്കാരിന്റെ ധാര്‍ഷ്ട്യത്തിനേറ്റ കനത്ത തിരിച്ചടിയാണ് ഈ രാജിയെന്നും, അടി തെറ്റിയാല്‍ എത്ര വലിയ അധികാരികളും വീഴുമെന്നതിന്റെ തെളിവാണ് കേന്ദ്ര സര്‍ക്കാരിന്റെ ഈ മുട്ടുമടക്കലെന്നും അദ്ദേഹം പറഞ്ഞു.
‘യഥാർത്ഥ രാജ്യസ്നേഹിക്ക് മാത്രം കഴിയുന്ന കാര്യം’: ധർമേന്ദ്ര പ്രധാനെ അനുകൂലിച്ച് വി. മുരളീധരന്‍
തെറ്റൊന്നും ചെയ്യാതിരുന്നിട്ടും ഇത്തരമൊരു നിലപാടെടുക്കാന്‍ ഒരു യഥാര്‍ഥ രാജ്യസ്നേഹിക്കേ സാധിക്കൂവെന്നും രാജ്യവിരുദ്ധശക്തികള്‍ ഇന്ത്യന്‍ യുവത്വത്തെ കീഴടക്കാതിരിക്കാന്‍ വിദ്യാഭ്യാസ മന്ത്രിപദവിയില്‍നിന്ന് രാജിവെച്ച ധര്‍മേന്ദ്ര പ്രധാന്‍ജിക്ക് അഭിവാദ്യങ്ങളെന്നും ബി.ജെ.പി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ വി. മുരളീധരന്‍. വിധ്വംസകശക്തികള്‍ ആളിക്കത്തിക്കാന്‍ ശ്രമിച്ച സമരത്തീയില്‍ ഇന്ത്യന്‍ യുവത്വം എരിഞ്ഞൊടുങ്ങരുത് എന്നാണ് ധര്‍മേന്ദ്ര പ്രധാന്‍ ആഗ്രഹിച്ചതെന്നും കുട്ടികളെക്കൊണ്ട് ചൂടുചോറ് വാരിക്കാനുള്ള പ്രതിപക്ഷത്തിന്റെ ഹീനമായ തന്ത്രമാണ് ഇവിടെ പൊളിഞ്ഞതെന്ന് വി. മുരളീധരന്‍ ഫേയ്സ്ബുക്കില്‍കുറിച്ചു.
‘സംസ്ഥാന സർക്കാരിനെതിരെ സമരത്തിനിറങ്ങേണ്ട സമയം’: പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍
സംസ്ഥാന സര്‍ക്കാറിനെതിരെ സമരത്തിനിറങ്ങേണ്ട സമയമായെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. ആദ്യത്തെ കുറച്ചു നാളുകള്‍ ഒന്നും പറയണ്ട എന്ന് കരുതി ഇരുന്നു. പക്ഷെ ഇതൊക്കെ കാണുമ്പോള്‍ എങ്ങനെ പറയാതിരിക്കുമെന്നും പ്രക്ഷോഭങ്ങളും സമരങ്ങളും തുടങ്ങുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ലൈഫ് മിഷന്‍, സ്ത്രീ സുരക്ഷ തുടങ്ങിയ പദ്ധതികള്‍ നിലച്ചതും, ലോഡ് ഷെഡ്ഡിംഗ് പ്രതിസന്ധിയും സര്‍ക്കാരിന്റെ പിടിപ്പുകേടാണെന്ന് അദ്ദേഹം ആരോപിച്ചു.
തൃശൂരില്‍ ഹൈബ്രിഡ് കഞ്ചാവും രാസലഹരിയുമായി ജിം ഉടമയും സഹായിയും അറസ്റ്റില്‍
തൃശൂരില്‍ കൊറിയര്‍ വഴി ഹൈബ്രിഡ് കഞ്ചാവും രാസലഹരിയും കടത്തിയ കേസില്‍ ജിം ഉടമയും ഫിറ്റ്നസ് ട്രെയിനറുമായ വിഷ്ണു (32) അറസ്റ്റിലായി. ഇയാളുടെ സഹായിയും കൊലക്കേസ് പ്രതിയുമായ അസം സ്വദേശി പ്രജ്വല്‍ (36)നെയും തൃശൂര്‍ സിറ്റി പൊലീസ് പിടികൂടി.
അടിയന്തര മുന്നറിയിപ്പ്; വന്‍ സാമ്പത്തിക തട്ടിപ്പ് ശ്രമം പരാജയപ്പെടുത്തി മലപ്പുറം സൈബര്‍ പോലീസ്
ബാങ്കിംഗ് നെറ്റ്വര്‍ക്കില്‍ നിന്ന് ലഭിച്ച അടിയന്തര മുന്നറിയിപ്പ് സന്ദേശം പ്രയോജനപ്പെടുത്തി മലപ്പുറം സൈബര്‍ ക്രൈം പോലീസ് നടത്തിയ മിന്നല്‍ പരിശോധനയില്‍ വന്‍ സാമ്പത്തിക തട്ടിപ്പ് ശ്രമം പരാജയപ്പെടുത്തി.
ഇന്ത്യൻ നാവികർക്ക് നേരെയുള്ള ആക്രമണം: കേന്ദ്രത്തിന്റെ മൗനത്തിനെതിരെ രൂക്ഷ വിമർശനം
ഇന്ത്യ നാവികര്‍ ആക്രമിക്കപ്പെട്ടിട്ടും മൗനം പാലിക്കുന്നതില്‍ കേന്ദ്രത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി നാവികരുടെ കൂട്ടായ്മയായ ഫോര്‍വേഡ് സീമെന്‍സ് യൂണിയന്‍ ഓഫ് ഇന്ത്യ. ഇനിയും എത്രപേര്‍ മരിച്ചാലാണ് ശക്തമായ ഒരു പ്രതികരണമെങ്കിലും നടത്തുകയെന്നും, തുടരുന്ന മൗനത്തിന് നാവികരുടെ ജീവനാണ് വിലയായി നല്‍കേണ്ടി വരുന്നതെന്നു നാവികര്‍ പറഞ്ഞു.
ധർമേന്ദ്ര പ്രധാന്റെ രാജി: പ്രതികരണങ്ങളുമായി പ്രധാന പ്രതിപക്ഷ നേതാക്കൾ
കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവെച്ചതില്‍ പ്രതികരണവുമായി പ്രധാന രാഷ്ട്രീയ നേതാക്കള്‍. പ്രധാനമന്ത്രി മാപ്പ് പറയുന്നതിനായി കാത്തിരിക്കുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ് പ്രതികരിച്ചു. ഇന്ത്യന്‍ ജനതയുടെ വിജയമാണെന്ന് കെ. രാധാകൃഷ്ണന്‍ എംപി പറഞ്ഞു. സിജെപിയെ പരാമര്‍ശിക്കാതെ വിദ്യാര്‍ത്ഥികളുടെയും, പ്രതിപക്ഷത്തിന്റെയും വിജയമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ പറഞ്ഞു. വിദ്യാര്‍ഥികളെയും രാജ്യത്തെ ജനങ്ങളെയും അഭിനന്ദിക്കുന്നുവെന്ന് ശശി തരൂരും വ്യക്തമാക്കി.
എച്ച്-1ബി വിസയ്ക്ക് 1 ലക്ഷം ഡോളര്‍ ഫീസ്: ട്രംപ് ഭരണകൂടത്തിന് കോടതിയില്‍ തിരിച്ചടി
എച്ച്-1ബി വിസയ്ക്ക് 1 ലക്ഷം ഡോളര്‍ ഫീസ് ഏര്‍പ്പെടുത്തിയ ട്രംപ് ഭരണകൂടത്തിന്റെ നടപടിക്ക് കോടതിയില്‍ തിരിച്ചടി. കോണ്‍ഗ്രസിന്റെ അനുമതിയില്ലാത്ത ഈ ഫീസ് നിയമവിരുദ്ധമാണെന്ന് കണ്ടെത്തിയ കീഴ്ക്കോടതി വിധി അപ്പീല്‍ കോടതി ശരിവെച്ചു.
കുവൈത്തിൽ 61 കിലോഗ്രാം പഴകിയ മീൻ പിടിച്ചെടുത്തു നശിപ്പിച്ചു
കുവൈത്തിലെ സീഫുഡ് റെസ്റ്റോറന്റില്‍ നിന്ന് പിടിച്ചെടുത്തത് 61 കിലോഗ്രാം പഴകിയ മീന്‍. പിടിച്ചെടുത്ത മത്സ്യം ഉടന്‍ നശിപ്പിക്കുകയും ഭക്ഷ്യസുരക്ഷാ നിയമങ്ങള്‍ ലംഘിച്ച റെസ്റ്റോറന്റിനെതിരെ ആവശ്യമായ നിയമനടപടികള്‍ സ്വീകരിക്കുകയും ചെയ്തു.
ഷാമ്പൂ കുപ്പികളില്‍ ഒളിപ്പിച്ച് ലഹരിക്കടത്ത്: കുവൈത്ത് കസ്റ്റംസ് പിടികൂടി
യുകെയില്‍ നിന്ന് ഷാമ്പൂ കുപ്പികളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച ഒമ്പത് കിലോഗ്രാമോളം രാസ മയക്കുമരുന്ന് ദ്രാവകം കുവൈത്ത് കസ്റ്റംസ് പിടികൂടി. എയര്‍ കാര്‍ഗോ വഴി എത്തിയ ഷിപ്പ്‌മെന്റില്‍ സംശയം തോന്നിയതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ലഹരിമരുന്ന് കണ്ടെത്തിയത്. സംഭവത്തില്‍ ഉള്‍പ്പെട്ടവര്‍ക്കെതിരെ നിയമനടപടികള്‍ ആരംഭിച്ചിട്ടുണ്ട്.
‘ഇറാന് ആയുധങ്ങള്‍ നല്‍കരുത്’: ചൈനയ്ക്കും റഷ്യയ്ക്കും ഡൊണാള്‍ഡ് ട്രംപിന്റെ മുന്നറിയിപ്പ്
ഇറാനെതിരായ യുദ്ധം രൂക്ഷമായിരിക്കെ, ഇറാന് ആയുധങ്ങള്‍ നല്‍കരുതെന്ന് ചൈനയ്ക്കും റഷ്യയ്ക്കും ശക്തമായ മുന്നറിയിപ്പ് നല്‍കി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗും റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിര്‍ പുടിനും തനിക്ക് ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും, മറിച്ചായാല്‍ അത് ദോഷകരമായി ബാധിക്കുമെന്നും ട്രംപ് അവകാശപ്പെട്ടു.
കാട്ടുതീ രൂക്ഷം: ഫ്രാന്‍സിലും സ്പെയിനിലും മൂന്നു ലക്ഷം പേരെ ഒഴിപ്പിച്ചു
ഫ്രാന്‍സിലും സ്പെയിനിലും കാട്ടുതീ രൂക്ഷമായതോടെ മൂന്നു ലക്ഷം പേരെ വിവിധ മേഖലകളില്‍ നിന്ന് ഒഴിപ്പിച്ചു. സ്പെയിന്‍ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിട്ടുണ്ട്. തുടര്‍ച്ചയായ ഉഷ്ണതരംഗവും ശക്തമായ വരണ്ട കാറ്റുമാണ് കാട്ടുതീ വേഗത്തില്‍ പടരാന്‍ കാരണം.
ആക്രമിക്കപ്പെട്ട ‘ദിശ’ എല്‍പിജി ടാങ്കറിലെ 28 ഇന്ത്യന്‍ ജീവനക്കാരും സുരക്ഷിതം
ഇറാന്‍ സമുദ്രാതിര്‍ത്തിയില്‍ ആക്രമിക്കപ്പെട്ട ‘ദിശ’ എന്ന എല്‍പിജി ടാങ്കറിലെ 28 ഇന്ത്യന്‍ ജീവനക്കാരും സുരക്ഷിതരാണെന്ന് ഇന്ത്യന്‍ എംബസി സ്ഥിരീകരിച്ചു. കരിങ്കടലിലും ഗിനിയ-ബിസൗ തീരത്തും അടുത്തിടെയുണ്ടായ സമാനമായ ആക്രമണങ്ങളില്‍ ഇന്ത്യന്‍ നാവികര്‍ കൊല്ലപ്പെട്ട പശ്ചാത്തലത്തില്‍, വാണിജ്യ കപ്പലുകളുടെ സുരക്ഷയില്‍ ഇന്ത്യ ആശങ്ക പ്രകടിപ്പിച്ചു.
അഴിമതിക്കേസ്: ഓസ്ട്രേലിയന്‍ വിദ്യാഭ്യാസ മന്ത്രി രാജിവെച്ചു
വകുപ്പിലെ രണ്ട് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ അഴിമതിക്കേസ് വന്നതിന് പിന്നാലെ മന്ത്രി സ്ഥാനം രാജിവച്ച് ഓസ്ട്രേലിയയിലെ വിദ്യാഭ്യാസ മന്ത്രി. മന്ത്രിക്ക് അഴിമതിയില്‍ നേരിട്ട് പങ്കില്ലെന്ന് അന്വേഷണ കമ്മീഷന്‍ വ്യക്തമാക്കിയെങ്കിലും, വകുപ്പിന്റെ മേധാവി എന്ന നിലയില്‍ രാഷ്ട്രീയ ധാര്‍മ്മികതയുടെ ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ടാണ് അവര്‍ രാജിവച്ചത്.
രണ്ടാം ടി20യിൽ സിംബാവെക്കെതിരെ ഇന്ത്യക്ക് 90 റണ്‍സിന്റെ കൂറ്റൻ വിജയം; പരമ്പര സ്വന്തമാക്കി
സിംബാവെക്കെതിരായ രണ്ടാം ടി20 മത്സരത്തില്‍ ഇന്ത്യക്ക് 90 റണ്‍സിന്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ, 44 പന്തില്‍ 81 റണ്‍സെടുത്ത ഇഷാന്‍ കിഷന്റെയും 20 പന്തില്‍ 60 റണ്‍സെടുത്ത് പുറത്താകാതെ നിന്ന തിലക് വര്‍മയുടെയും കരുത്തിലാണ് ഇന്ത്യ 5 വിക്കറ്റ് നഷ്ടത്തില്‍ 219 റണ്‍സെടുത്തത്. മറുപടി ബാറ്റിംഗിനിറങ്ങിയ സിംബാവെ 17.5 ഓവറില്‍ 129 റണ്‍സിന് പുറത്തായി. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ 2-0 ന് സ്വന്തമാക്കി.
ഫോണ്‍പേയുടെ വരുമാനത്തിൽ 11 ശതമാനം വർധനവ്; ഐപിഒയ്ക്ക് ഒരുങ്ങുന്നു
രാജ്യത്തെ പ്രമുഖ ഡിജിറ്റല്‍ പേയ്‌മെന്റ് പ്ലാറ്റ്ഫോമായ ഫോണ്‍പേ 2025-26 സാമ്പത്തിക വര്‍ഷത്തെ കണക്കുകള്‍ പുറത്തുവിട്ടു. ഐപിഒയ്ക്ക് ഒരുങ്ങുന്നതിന് മുന്നോടിയായാണ് കോര്‍പ്പറേറ്റ് കാര്യ മന്ത്രാലയത്തിന് കണക്കുകള്‍ സമര്‍പ്പിച്ചത്. കമ്പനിയുടെ വരുമാനത്തില്‍ കഴിഞ്ഞ സാമ്പത്തികവര്‍ഷം 11 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്. മൊത്തം വരുമാനം 7,920 കോടി രൂപയായാണ് ഉയര്‍ന്നിരിക്കുന്നത്. മുന്‍ സാമ്പത്തിക വര്‍ഷം ഇത് 7,115 കോടി രൂപയായിരുന്നു. വരുമാനം കൂടിയെങ്കിലും നഷ്ടം 62 ശതമാനം വര്‍ധിച്ച് 2,792 കോടി രൂപയിലെത്തി. മുന്‍ വര്‍ഷം ഇത് 1,727 കോടി രൂപ മാത്രമായിരുന്നു. യു.പി.ഐ വിപണിയില്‍ 45 ശതമാനത്തിലധികം വിഹിതവുമായി ഒന്നാം സ്ഥാനത്താണ് ഫോണ്‍പേ. റിയല്‍ മണി ഗെയിമിംഗ് സേവനങ്ങള്‍ നിര്‍ത്തിയതുവഴി പ്രതിവര്‍ഷം 150 കോടി രൂപയുടെ നഷ്ടമാണ് ഫോണ്‍പേയ്ക്ക് സംഭവിച്ചത്. നിലവില്‍ 1.8 കോടി സജീവ വ്യാപാരികളും ഏകദേശം 15 കോടി സജീവ ഉപഭോക്താക്കളുമാണ് ഫോണ്‍പേയ്ക്കുള്ളത്. ഓഹരി വില്പനയിലൂടെ 12,000 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.
ഗൂഗിൾ അക്കൗണ്ടുകൾ ഇനി കൂടുതൽ സുരക്ഷിതം; ലോഗിൻ ചെയ്യാൻ ‘സെൽഫി വീഡിയോ’ ഫീച്ചർ
പാസ്വേഡുകള്‍ മറന്നുപോകുകയോ ഫോണും കമ്പ്യൂട്ടറും ഉപയോഗിക്കാന്‍ കഴിയാത്ത അവസ്ഥ വരുകയോ ചെയ്താല്‍ ഗൂഗിള്‍ അക്കൗണ്ടുകളില്‍ ലോഗിന്‍ ചെയ്യാന്‍ ഇനി ‘സെല്‍ഫി വീഡിയോ’ ഉപയോഗിക്കാം. വ്യാജ ഐഡന്റിറ്റികളെയും ഡീപ്പ്ഫേക്കുകളെയും ഫലപ്രദമായി തടയുന്നതിനൊപ്പം കൂടുതല്‍ സുരക്ഷിതമായി അക്കൗണ്ട് തിരികെ ലഭിക്കുന്നതിനാണ് ഗൂഗിള്‍ ഈ പുതിയ ഫീച്ചര്‍ അവതരിപ്പിച്ചിരിക്കുന്നത്. ഫോണിലെ ഫേസ് ഐഡി സംവിധാനം സെറ്റ് അപ്പ് ചെയ്യുന്നത് പോലെ ക്യാമറ ഓണാക്കി നിര്‍ദേശിക്കുന്ന വശങ്ങളിലേക്ക് തല ചെരിച്ചും ഉയര്‍ത്തിയുമൊക്കെയാണ് ഗൂഗിളിന്റെ സെല്‍ഫി വീഡിയോ ഫീച്ചറില്‍ എന്റോള്‍ ചെയ്യേണ്ടത്. ഇങ്ങനെ ചെയ്തതിനു ശേഷം ഗൂഗിള്‍ അക്കൗണ്ടില്‍ ലോഗിന്‍ ചെയ്യാന്‍ സാധിക്കാതെ വരുന്ന ഘട്ടങ്ങളില്‍ ഉപയോക്താക്കള്‍ക്ക് അവരുടെ സെല്‍ഫി വീഡിയോ എടുത്ത് ഐഡന്റിറ്റി സ്ഥിരീകരിക്കാം. ഗൂഗിള്‍ ഈ പുതിയ വീഡിയോ നേരത്തെ സേവ് ചെയ്തുവെച്ച വീഡിയോയുമായി താരതമ്യം ചെയ്താണ് ഐഡന്റിറ്റി ഉറപ്പാക്കുന്നത്.
സൂര്യ ആലപിച്ച ‘വെഡിംഗ് സോങ്’ പുറത്ത്; ‘വിശ്വനാഥ് ആന്‍ഡ് സണ്‍സ്’ ഗാനം വൈറൽ
സൂര്യയെ നായകനാക്കി സൂപ്പര്‍ഹിറ്റ് തെലുങ്ക് സംവിധായകന്‍ വെങ്കി അറ്റ്‌ലൂരി ഒരുക്കുന്ന ‘വിശ്വനാഥ് ആന്‍ഡ് സണ്‍സ്’ എന്ന ചിത്രത്തിലെ രണ്ടാം ഗാനം പുറത്ത്. വെഡിംഗ് സോങ് എന്ന പേരില്‍ പുറത്ത് വന്ന ഗാനത്തിന്റെ പ്രധാന ആകര്‍ഷണം, ഇത് ആലപിച്ചിരിക്കുന്നത് നായകനായ സൂര്യ തന്നെയാണ് എന്നതാണ്. മലയാളി താരം മമിത ബൈജു നായികയായി എത്തുന്ന ചിത്രം, ഫോര്‍ച്യൂണ്‍ ഫോര്‍ സിനിമാസുമായി ചേര്‍ന്ന്, സിതാര എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ സൂര്യദേവര നാഗ വംശി, സായ് സൗജന്യ എന്നിവരാണ് നിര്‍മിച്ചിരിക്കുന്നത്. ശ്രീകര സ്റ്റുഡിയോസ് ആണ് ചിത്രം അവതരിപ്പിക്കുന്നത്. നടനും സംവിധായകനുമായ യുവതാരം കെന്‍ കരുണാസ് ആണ് വെഡ്ഡിങ് സോങ്ങിന് വരികള്‍ രചിച്ചത്. സൂര്യ, മമിത എന്നിവരുടെ തകര്‍പ്പന്‍ നൃത്തമാണ് ഗാനത്തിന്റെ ഹൈലൈറ്റ്. ജി.വി. പ്രകാശ് കുമാര്‍ ആണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം പകര്‍ന്നത്. അതീവരസകരമായി, ഏറെ കളര്‍ഫുള്‍ ആയാണ് ഗാനം ചിത്രീകരിച്ചിരിക്കുന്നത്. രവീണ ടണ്ഡന്‍, രാധിക ശരത്കുമാര്‍, ഭവാനി ശ്രീ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.
റോഷന്‍ മാത്യുവിന്റെ ‘ഉയിര്‍’ ഓഗസ്റ്റ് നാലിന് ജിയോ ഹോട്സ്റ്റാറിലൂടെ ഒടിടിയിൽ
യഥാര്‍ഥ സംഭവങ്ങളെ ആസ്പദമാക്കി എം പത്മകുമാര്‍ സംവിധാനം ചെയ്ത ചിത്രമാണ് ‘ഉയിര്‍’. വൗ സിനിമാസിന്റെ ബാനറില്‍ സന്തോഷ് ത്രിവിക്രമന്‍ നിര്‍മ്മിച്ചിരിക്കുന്ന ചിത്രത്തില്‍ റോഷന്‍ മാത്യു പ്രധാന വേഷത്തില്‍ എത്തിയിരിക്കുന്നു. റോഷന്റെ ഉയിര്‍ എന്ന സിനിമയുടെ ഒടിടി സ്ട്രീമിംഗ് പ്രഖ്യാപിച്ചിരിക്കുകയാണ്. ജിയോ ഹോട്സ്റ്റാറിലൂടെ ഓഗസ്റ്റ് നാലിനാണ് ഒടിടിയില്‍ ഉയിര്‍ എത്തുക. നിഖില്‍ കെ മേനോനും ഷാജി മാറാടും ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. റോഷന്‍ മാത്യുവിനൊപ്പം നടന്‍ ബൈജു സന്തോഷ് ചിത്രത്തില്‍ ഒരു മുഴുനീള പോലീസ് കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഇവരെ കൂടാതെ വിനീത് തട്ടില്‍, ദിവ്യ എം നായര്‍, സന്തോഷ് ത്രിവിക്രമന്‍, ഷാജു ശ്രീധര്‍, ശ്രീകാന്ത് മുരളി, വിനോദ് സാഗര്‍, അതുല്യ ചന്ദ്ര, ശ്രുതി മേനോന്‍ എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തുന്നു.
ഹ്യുണ്ടേയ് ബയോണ്‍ അടിസ്ഥാനമാക്കിയുള്ള എസ്യുവി വൈകാതെ ഇന്ത്യയിൽ എത്തും
ഹ്യുണ്ടേയുടെ ബയോണ്‍ അടിസ്ഥാനമാക്കിയുള്ള എസ്യുവി വൈകാതെ ഇന്ത്യന്‍ വിപണിയിലെത്തും. നാച്ചുറലി അസ്പിരേറ്റഡ് പെട്രോള്‍ എന്‍ജിനോടെയാവും വാഹനം ആദ്യം വിപണിയിലെത്തുക. വൈകാതെ സിഎന്‍ജി പതിപ്പും എത്തുമെന്നാണ് സൂചന. അതേസമയം ബയോണ്‍ അടിസ്ഥാനമാക്കിയുള്ള എസ്യുവിയില്‍ ഡീസല്‍, ഹൈബ്രിഡ് ഓപ്ഷനുകളുണ്ടാവില്ല. ഇന്ത്യന്‍ വിപണിയിലെ അണ്ടര്‍ബോഡി സിഎന്‍ജി കിറ്റുമായെത്തുന്ന ഏക എസ്യുവിയായ മാരുതി വിക്ടോറിസിനെ നേരിടാനാണ് ഹ്യുണ്ടേയ് ബയോണ്‍ എസ്യുവിയുമായി എത്തുന്നത്. ഹ്യുണ്ടേയ് ക്രേറ്റയില്‍ നിലവിലുള്ള 1.5 ലീറ്റര്‍ നാച്ചുറലി അസ്പിരേറ്റഡ് പെട്രോള്‍ എന്‍ജിനാവും ബയോണ്‍ അടിസ്ഥാനമാക്കിയുള്ള എസ്യുവിയിലും നല്‍കുക. 6 സ്പീഡ് മാനുവല്‍, സിവിടി ഗിയര്‍ബോക്‌സ് ഓപ്ഷനുകളില്‍ വാഹനം ലഭ്യമാകും. വൈകാതെ വിപണിയിലെത്തുന്ന സിഎന്‍ജി പതിപ്പിലും ഇതേ 1.5 ലീറ്റര്‍ എന്‍ജിന്‍ തന്നെയാവും ഉണ്ടാവുക. വാഹനത്തിന്റെ അടിഭാഗത്തായിരിക്കും സിഎന്‍ജി ടാങ്കും സിപെയര്‍ വീലും എന്നതാവും പ്രധാന സവിശേഷത.
സ്വേച്ഛാധിപതിയുടെ ഏകാന്തത പറയുന്ന ‘കുലപതിയുടെ ശരത്കാലം’
അധികാരത്തിന്റെ പരമോന്നതിയില്‍നിന്നും ഒരു സ്വേച്ഛാധിപതി ഏകാന്തതയുടെ പടുകുഴിയിലേക്കും ഒടുക്കം സ്വന്തം തകര്‍ച്ചയിലേക്കും പതിക്കുന്നു. നൂറ്റാണ്ടുകളോളം ഒരു ജനതയെ ഭയത്തിന്റെയും ആജ്ഞകളുടെയും മുനയില്‍ നിര്‍ത്തിയ ഒരു കിരാത ഭരണാധികാരി ഒടുവില്‍ തന്റെ ജീര്‍ണ്ണിച്ച കൊട്ടാരത്തില്‍ പശുക്കള്‍ക്കും കഴുകന്മാര്‍ക്കും നടുവില്‍ അനാഥനായിക്കിടക്കുന്നു. അധികാരത്തിന്റെ ഉന്മാദവും അതിനോടൊപ്പമുണ്ടാകുന്ന ഭീകരമായ ഒറ്റപ്പെടലും അതിശയിപ്പിക്കുന്ന ഭാഷാശൈലിയില്‍ ആവിഷ്‌കരിച്ചിരിക്കുന്ന കൃതി. ‘കുലപതിയുടെ ശരത്കാലം’. ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്കേസ്. വിവര്‍ത്തനം – ഷിലോ കെ ദേവ്. ഡിസി ബുക്സ്. വില 359 രൂപ.
കൊഴുപ്പ് കുറയ്ക്കാനും ആരോഗ്യം മെച്ചപ്പെടുത്താനും വ്യായാമങ്ങൾ: ഓട്ടവും നടത്തവും
ഓട്ടം ഉയര്‍ന്ന തീവ്രതയുള്ള ഒരു വ്യായാമമായതിനാല്‍, നടത്തത്തെ അപേക്ഷിച്ച് ഓരോ മിനിറ്റിലും കൂടുതല്‍ കലോറി ഇതിലൂടെ എരിച്ചുകളയാന്‍ സാധിക്കുന്നു. കൂടുതല്‍ കലോറി ചെലവഴിക്കുന്നത് ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കുന്നതിന് ആവശ്യമായ ‘കലോറി ഡെഫിസിറ്റ്’ ഉണ്ടാക്കുന്നത് എളുപ്പമാക്കുന്നു. നടത്തം സന്ധികള്‍ക്ക് ആയാസം നല്‍കാത്തതും പ്രത്യേക ഉപകരണങ്ങള്‍ ആവശ്യമില്ലാത്തതുമായ ഒരു വ്യായാമമാണ്. ദിവസവും 30 മുതല്‍ 60 മിനിറ്റ് വരെ നടക്കുന്നത് കാലക്രമേണ ശരീരത്തിലെ കൊഴുപ്പ് കുറയ്ക്കാന്‍ സഹായിക്കും. ചെറിയ വേഗതയിലുള്ള നടത്തം 150 കലോറി വരെ ഇല്ലാതാക്കാന്‍ സഹായിക്കും എന്നാണ് ആരോഗ്യ വിദഗ്ധര്‍ പറയാറുള്ളത്. അതിനാല്‍ അമിതഭാരം കുറയ്ക്കുക എന്ന ലക്ഷ്യമുണ്ടെങ്കില്‍ രാവിലത്തെ നടത്തം തിരഞ്ഞെടുക്കാവുന്നതാണ്. ഈ നടത്തം വെറും വയറ്റിലാണെങ്കില്‍ മെറ്റാബോളിസം മെച്ചപ്പെടും, കൊഴുപ്പ് കാര്യക്ഷമമായി കുറയ്ക്കാനും സാധിക്കും. ഹൃദയാരോഗ്യം മെച്ചപ്പെടുത്തുവാന്‍ മികച്ചതാണ് വൈകുന്നേരത്തെ ഓട്ടം. ഹൃദയ സംബന്ധമായ പ്രശ്നങ്ങള്‍ ഇല്ലാത്തവര്‍ക്കും ശരീരാരോഗ്യമുള്ളവര്‍ക്കും ഇത് അനുയോജ്യമായിരിക്കും. എയറോബിക് വ്യായാമമായ ഓട്ടം മയോകാര്‍ഡിയത്തെ ശക്തിപ്പെടുത്തും. ഇതിലൂടെ സ്ട്രോക്ക് വോളിയം വര്‍ധിക്കും. പതിവായി ചെയ്യുന്നത് സഹനശക്തി വര്‍ദ്ധിപ്പിക്കാനും മൊത്തത്തിലുള്ള മെറ്റബോളിക് ആരോഗ്യം മെച്ചപ്പെടുത്താനും സഹായിച്ചേക്കാം. മുട്ടുവേദനയോ സന്ധികളുമായി ബന്ധപ്പെട്ട പ്രശ്നങ്ങളോ ഉള്ളവര്‍ക്കും, പരിക്കില്‍ നിന്ന് മുക്തി നേടിക്കൊണ്ടിരിക്കുന്നവര്‍ക്കും, അല്ലെങ്കില്‍ ഫിറ്റ്‌നസ് പരിശീലനം പുതുതായി ആരംഭിക്കുന്നവര്‍ക്കും നടത്തം പലപ്പോഴും സുരക്ഷിതമായ ഒരു മാര്‍ഗ്ഗമാണ്. സന്ധികളില്‍ അധിക സമ്മര്‍ദ്ദം ചെലുത്താതെ തന്നെ ആരോഗ്യപരമായ പല ഗുണങ്ങളും ഇത് നല്‍കുന്നു.






























