തിരുവനന്തപുരം: സിഎംആര്‍എല്‍ പണമിടപാട് കേസുമായി ബന്ധപ്പെട്ട് കേന്ദ്ര അന്വേഷണ ഏജന്‍സിയായ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരെ ഗുരുതരമായ ആരോപണങ്ങളുമായി മുന്‍ മന്ത്രി പിഎ മുഹമ്മദ് റിയാസിന്റെ സുഹൃത്തും വ്യാപാരിയുമായ ഹസന്‍ വാരിസ് രംഗത്ത്. ഇരുപത്തിരണ്ടുകാരിയായ തന്റെ മകളെ കേസില്‍ പ്രതിയാക്കുമെന്ന് ഭീഷണിപ്പെടുത്തി ഇഡി ഉദ്യോഗസ്ഥര്‍ നിര്‍ബന്ധിച്ച് വ്യാജ മൊഴിയില്‍ ഒപ്പിടിപ്പിക്കുകയായിരുന്നു എന്ന് വാരിസ് വെളിപ്പെടുത്തി. മുഹമ്മദ് റിയാസില്‍ നിന്ന് താന്‍ പണം വാങ്ങിയിട്ടില്ലെന്നും വിദേശത്തേക്ക് പണം കടത്തിയിട്ടില്ലെന്നും വ്യക്തമാക്കിയ വാരിസ്, തന്റെ പേരില്‍ ഇഡി രേഖപ്പെടുത്തിയ മൊഴി വ്യാജമാണെന്ന് ചൂണ്ടിക്കാട്ടി ഇഡി ഡയറക്ടര്‍ക്ക് കത്തയച്ചു. കത്തിന്റെ പകര്‍പ്പ് മാധ്യമങ്ങള്‍ക്ക് ലഭ്യമായിട്ടുണ്ട്.
‘റെയ്ഡിനിടെ മകളെ കാട്ടി ഭീഷണിപ്പെടുത്തി’: ഹസന്‍ വാരിസിന്റെ വെളിപ്പെടുത്തല്‍
കഴിഞ്ഞ ആഗസ്റ്റ് 18-നാണ് മുഹമ്മദ് റിയാസിന്റെ സുഹൃത്ത് കൂടിയായ ഹസന്‍ വാരിസിന്റെ വസതിയില്‍ ഇഡി വിശദമായ റെയ്ഡ് നടത്തിയത്. ഈ പരിശോധനാ വേളയിലാണ് അന്വേഷണ സംഘം തന്നെ മാനസികമായി പീഡിപ്പിക്കുകയും വ്യാജ മൊഴി ഒപ്പിട്ടുനല്‍കാന്‍ നിര്‍ബന്ധിക്കുകയും ചെയ്തതെന്ന് വാരിസ് പരാതിയില്‍ വ്യക്തമാക്കുന്നു.
‘മുഹമ്മദ് റിയാസില്‍ നിന്ന് വലിയ തുക കൈപ്പറ്റി ബിസിനസ് ആവശ്യങ്ങള്‍ക്കായി വിദേശത്തേക്ക് കടത്തിയെന്ന തരത്തിലുള്ള ഒരു മൊഴി തയ്യാറാക്കി അവര്‍ എന്റെ മുന്നില്‍ വെച്ചു. ഒപ്പിടാന്‍ വിസമ്മതിച്ചപ്പോള്‍ 22 വയസ്സുള്ള എന്റെ മകളെ കേസില്‍ പ്രതിയാക്കുമെന്ന് ഭീഷണിപ്പെടുത്തി. ഇതോടെ ഗത്യന്തരമില്ലാതെയാണ് വ്യാജ മൊഴിയില്‍ ഒപ്പിട്ടുനല്‍കേണ്ടി വന്നത്. റിയാസില്‍ നിന്ന് ഞാന്‍ പണം വാങ്ങുകയോ ദുബായിലേക്ക് പണം കടത്തുകയോ ചെയ്തിട്ടില്ല,’ വാരിസ് ഇഡി ഡയറക്ടര്‍ക്ക് അയച്ച കത്തില്‍ വ്യക്തമാക്കി.































