ന്യൂഡല്‍ഹി: ജൂണ്‍ 21ന് നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന നീറ്റ് പരീക്ഷയില്‍ വിദ്യാര്‍ഥി സൗഹൃദ മാറ്റങ്ങള്‍ പ്രഖ്യാപിച്ച് നാഷനല്‍ ടെസ്റ്റിങ് ഏജന്‍സി (എന്‍ടിഎ). പരീക്ഷാ സമയം 15 മിനിറ്റ് വര്‍ധിപ്പിക്കുകയും ചോദ്യപ്പേപ്പര്‍ ബുക്ക്‌ലെറ്റില്‍ റഫ് പേജുകളുടെ എണ്ണം കൂട്ടുകയും ചെയ്തതുള്‍പ്പെടെയാണ് പുതിയ മാറ്റങ്ങള്‍. വിദ്യാര്‍ഥികളുടെ സൗകര്യം മാനിച്ചാണ് പരിഷ്‌കാരങ്ങളെന്ന് വെള്ളിയാഴ്ച പുറത്തിറക്കിയ ഔദ്യോഗിക വിജ്ഞാപനത്തില്‍ എന്‍ടിഎ വ്യക്തമാക്കി.
നേരത്തെ ഉച്ചതിരിഞ്ഞ് 2 മണി മുതല്‍ 5 വരെയായിരുന്നു പരീക്ഷാസമയം. പുതിയ പരിഷ്‌കരണമനുസരിച്ച് 5.15 വരെയായി ഇത് ദീര്‍ഘിപ്പിച്ചു. അതായത് 180 മിനിറ്റുണ്ടായിരുന്ന പരീക്ഷ ഇനി 195 മിനിറ്റാകും. 15 മിനിറ്റ് അധികം ലഭിക്കുന്നതിനാല്‍ വിദ്യാര്‍ഥികള്‍ക്ക് കൂടുതല്‍ കാര്യക്ഷമമായി ഉത്തരം കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷ. പരീക്ഷയ്ക്ക് മുമ്പുള്ള അറ്റന്‍ഡന്‍സ് മാര്‍ക്കിങ്, ഇന്‍വിജിലേഷന്‍ നടപടികള്‍ എന്നിവയുള്‍പ്പെടെ ഈ സമയത്തില്‍ വരും. 15 മിനിറ്റ് അധികം ലഭിക്കുന്നതോടെ പരീക്ഷക്കിടയില്‍ ഒപ്പിടുന്നതുള്‍പ്പെടെ മറ്റ് നടപടികള്‍ ഒഴിവായിക്കിട്ടും.
ചോദ്യപ്പേപ്പര്‍ ബുക്ക്‌ലെറ്റില്‍ റഫ് വര്‍ക്കിനായി ഇനി മുതല്‍ നാല് പേജുകളുണ്ടാകും. ഇതുവരെ ഇത് രണ്ടായിരുന്നു. കണക്കുകൂട്ടലുകള്‍ നടത്താനും ഡയഗ്രങ്ങള്‍ വരച്ചുനോക്കാനും ഉള്‍പ്പെടെ ഇത് ഉപയോഗപ്പെടുത്താം. രണ്ട് റഫ് പേജുകള്‍ മുമ്പത്തേതു പോലെ ബുക്ക്‌ലെറ്റിന്റെ പിന്നിലും രണ്ടെണ്ണം നിര്‍ദേശങ്ങളെഴുതിയ പേജിന് തൊട്ടരികിലുമായാണ് ക്രമീകരിച്ചിരിക്കുന്നത്. ഇംഗ്ലീഷിലും പ്രാദേശിക ഭാഷയിലുള്ള ചോദ്യപ്പേപ്പറിലും ഇത് ലഭ്യമായിരിക്കും. ഇടതു കൈക്ക് സ്വാധീനം കൂടുതലുള്ള കുട്ടികളെ കൂടി പരിഗണിച്ചാണ് ഇരുവശത്തായി റഫ് പേജുകള്‍ നല്‍കിയതെന്ന് എന്‍ടിഎ വ്യക്തമാക്കി.
ചെറിയ മാറ്റങ്ങള്‍ പോലും നീറ്റ് പോലുള്ള പരീക്ഷകളില്‍ വിദ്യാര്‍ഥികളുടെ പ്രകടനത്തെ സ്വാധീനിക്കുമെന്ന് എന്‍ടിഎ പറയുന്നു. പരീക്ഷ കൂടുതല്‍ വിദ്യാര്‍ഥി സൗഹൃതമാക്കാനാണ് ഏജന്‍സി ലക്ഷ്യമിടുന്നത്. അതേസമയം പരീക്ഷാ നിലവാരത്തില്‍ യാതൊരു വിട്ടുവീഴ്ചയും അനുവദിക്കില്ല. പരീക്ഷക്കെത്തുന്നവര്‍ നിര്‍ബന്ധമായും അഡ്മിറ്റ് കാര്‍ഡിലെ നിര്‍ദേശങ്ങള്‍ വായിച്ചു മനസ്സിലാക്കണമെന്നും എന്‍ടിഎ ആവശ്യപ്പെടുന്നു.
മേയ് 3ന് നടന്ന നീറ്റ് യുജി പരീക്ഷയില്‍ ക്രമക്കേടുകള്‍ കണ്ടെത്തിയതോടെ പുനഃപരീക്ഷ പ്രഖ്യാപിക്കുകയായിരുന്നു. പരീക്ഷയ്ക്ക് മുമ്പ് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ച ചില ചോദ്യങ്ങള്‍ യഥാര്‍ഥ ചോദ്യപേപ്പറുമായി പൊരുത്തപ്പെടുന്നുവെന്ന ആരോപണം ഉയര്‍ന്നു. അന്വേഷണത്തിന് പിന്നാലെ എന്‍ടിഎ പരീക്ഷ റദ്ദാക്കുകയും പുനഃപരീക്ഷ നടത്തുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു. വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ പിന്നീട് വീഴ്ച സംഭവിച്ചുവെന്ന് സമ്മതിക്കുകയും ഉത്തരവാദിത്തം ഏറ്റെടുക്കുകയും ചെയ്തിരുന്നു.



































